2009, നവംബർ 29, ഞായറാഴ്‌ച

ടിക്കറ്റ് നാസര്‍

ടിക്കറ്റ് നാസർ! ഒരു കാലത്ത് മഞ്ചേരി ബസ്സ്റ്റാന്റിൽ ഈ പേര് കേട്ടാൽ ബസ്സുമായി ബന്ധപ്പെട്ട തൊഴിലാളികൾ ചിരിക്കാൻ തുടങ്ങും.എന്തിനെന്ന് പറയും മുമ്പെ നമുക്ക് ഗൾഫിലെത്തിയ ടിക്കറ്റ് നാസറിനെ ആദ്യം പരിചയപ്പെടാം.
എനിക്ക് കിട്ടുന്നതിന്റെ മൂന്നിലൊന്ന് ശംബളത്തിന് ദമ്മാമിൽ ജോലി ചെയ്ത് അത്യാവശ്യം സമ്പാദിച്ച് നേരത്തെ നാട് പിടിച്ച ബുദ്ധിമാൻ!

(ഇപ്പോൾ മക്കൾ എഞ്ചിനീയറിങ്ങിന് പഠിക്കുന്നുണ്ടെങ്കിലും, കല്ല്യാണ പിറ്റേന്ന് ബസ്സിൽ പണിക്ക് പോയി ഒരു മാസം കഴിഞ്ഞ് ഇറങ്ങിയ അവൻ ഇപ്പോഴും ബസ്സിൽ ജോലിക്ക് പോവുന്നതിൽ അൽഭുതപ്പെടാനില്ല)
എങ്ങിനെ?
ഗൾഫിൽ തന്റെ ഡ്യൂട്ടി കഴിഞ്ഞ് ടിവിയുടെ മുമ്പിലിരിക്കാതെ, റമ്മി കളിക്കാതെ, നമീമത്ത് പറഞ്ഞ് മറ്റുള്ളവരുടെ പച്ചയിറച്ചി തിന്നാതെ ബാക്കിയുള്ള സമയം, തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന സൈഡ് ബിസിനസ്സ് ചെയ്ത് പണം വളരെ കൃത്യതയിൽ ചിലവഴിച്ച് ദൂരദർശിയായി അഞ്ചും പത്തും സെന്റ് സ്ഥലങ്ങൾ നാട്ടിൻ പുറങ്ങളിൽ ലാട്ട് വിലക്ക് വാങ്ങിയിട്ട് അവസാനം അതെല്ലാം വിറ്റ് റബ്ബറും ടൌണിൽ വാടക കെട്ടിടങ്ങളും വാങ്ങി ജീവിതം സുരക്ഷയാക്കിയ നാസറിനെ എനിക്ക് അസൂയയോടെ മാത്രമേ കാണാൻ സാധിക്കൂ.
പണ്ടേ അവർ ജ്യേഷ്ടാനുജന്മാർ നമുക്കെല്ലാവർക്കും പാഠമാക്കേണ്ടതായ രീതിയിലാണ് കുടുംബ ജീവിതം നയിച്ചിരുന്നത്. അതെങ്ങനെ?
ജ്യേഷ്ടാനുജന്മാർ അഞ്ച് പേർ: വീട്ടു ചിലവുകൾ ഒരോരുത്തർക്കും ഓരോ ആഴ്ചയിൽ ഓരോ വകുപ്പ്.
ആശുപത്രി മറ്റു വലിയ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും ഒരുമിച്ച്. എല്ലാം വളരെ കൃത്യതയിൽ,കാര്യ ഗൌരവത്തോടെ, തമാശയോടെ,
എന്നാൽ ജ്യേഷ്ടാനുജ ബഹുമാനത്തോടെ.ബാപ്പ, ഉമ്മ മരിച്ച ശേഷം എല്ലാവരും വേറെ വീട് വച്ച് ഒറ്റ കുടുംബമായി താമസിക്കുമ്പോഴും ആ ബന്ധങ്ങൾക്ക് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. അതെ, ഞങ്ങൾ അസൂയപ്പെടുമായിരുന്നു ആ കൂട്ടു കുടുംബ ബന്ധം കെട്ടുറപ്പോടെ മുന്നോട്ട് പോവുന്നതിൽ.ഇപ്പോഴും അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല(സംഭവിക്കാതെ ഇരിക്കട്ടെ...ആമീൻ)

നാട്ടിൽ അയൽ വാസിയായിരുന്ന അവന്റെ ആനുഷംഗികമായ ജോക്കുകൾ(നിങ്ങൾക്ക് തമാശയായി തോന്നിയില്ലെങ്കിലും) ബസ്സ് പണിക്കിടെ ഞങ്ങൾക്ക് എന്നും ചിരിക്കാനുള്ള വകയായിരുന്നു.നാസർ ഏത് ബസ്സിലും എത്ര തിരക്കിലും ടിക്കറ്റ് കൊടുത്തേ ജോലി ചെയ്യാറുള്ളു. അങ്ങനെയാണ് ടി പേരിന്റെ ഉൽഭവം.

മലപ്പുറം ജില്ലയിൽ പ്രൈവറ്റ് ബസ്സിൽ ടിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം ചുരുക്കം ബസ്സിലേയുള്ളു.
മൂന്ന് വയസ്സിന് മുകളിൽ പന്ത്രണ്ട് വയസ്സ് വരെ ആഫ് ടിക്കറ്റ്. പക്ഷേ ഞങ്ങൾ മലപ്പുറത്ത് കാർ അധികവും അത്രയും പ്രായക്കാരെ ഒഴിവാക്കാറാണ് പതിവ്.

മലപ്പുറം ഭാഷയായ ‘ഇജ്ജ്, കജ്ജ്, ഒക്കെ ഒഴിവാക്കി നല്ല ശുദ്ധ അച്ചടി ഭാഷ സംസാരിച്ച് വളരെ നല്ല സ്റ്റൈലിൽ ജോലി ചെയ്യുമ്പോൾ ഏത് പത്ത് വയസ്സ് കാരനും ഫുൾ ടിക്കറ്റ് മുറിച്ച് കൊടുക്കും നാസര്‍ . വൈകുന്നേരം കണക്ക് കൂട്ടുന്നത് ടിക്കറ്റ് നമ്പർ പ്രകാരമല്ല. ചെക്കർ എഴുതുന്ന വേറെ ഒരു കണക്ക് പ്രകാരമായതിനാൽ ബാഗിൽ പൈസ എക്സസ്!
ഇതാണ് ടിക്കറ്റ് കൊടുക്കുന്നതിന്റെ ഗൂഢാർത്ഥം.


അങ്ങനെയുള്ള ഒരു ദിവസം:- തിരക്കിൽ ടിക്കറ്റു റാക്കുമായി കാശ് പിരിക്കുന്ന നാസറിന്റെ മുമ്പിൽ തിരുവിതാം കൂറുകാരനായ ഒരാൾ:ഒരു മൂർഖൻ കുണ്ട്”
നാസർ: “എവിടേ..ഹോ നമ്മുടെ മൂർഖൻ കുഴി അല്ല്യോ”ഞങ്ങൾക്ക് ചിരി വരും. നിങ്ങൾക്ക് കരച്ചിലും.

മറ്റൊരു ദിവസം ഒരാൾ: “രണ്ട് കോഴി (കോഴി പറമ്പിന്റെ ചുരുക്കം)
“താഴെയോ മേലെയോ..?”(രണ്ട്ടത്തിന്റെ നടുക്കാണ് നിർണ്ണയ സ്റ്റേജ്. അതിനെ നടുവിലാക്കി ബസ്സ് നിർത്തിയാൽ മുൻ ഡോറിലിറങ്ങുന്നയാൾ കാശ് കൂടുതൽ കൊടുക്കേണ്ടി വരും)
അയാൾ തന്റെ കൂടെയുള്ള ഭാര്യയെ ചൂണ്ടി“അവൾ താഴെയും ഞാൻ മേലെയും" ഉടൻ നാസർ “അത്അധികവും അങ്ങനെ തന്നെ ആണല്ലോ ...”അടുത്ത് നിന്നവരൊക്കെ ചിരിച്ചപ്പോൾ അയാളും ചിരിയിൽ പങ്ക് ചേർന്നു.

ഇനി നമുക്ക് നാസറിന്റെ തമാശയോടെ കാര്യം കാണാനുള്ള കഴിവ് നോക്കാം. രംഗം മഞ്ചേരിയിലെ ഒരു ഹോട്ടൽ.
ഞങ്ങൾ നാലാൾ ചോറ് തിന്ന് എണീറ്റ് ബിൽ കൊടുത്തപ്പോൾ, പരിചയമുള്ള കാഷ്യർ:
“ബിൽ ഇരുപത് രൂപയാ....ഇതിൽ ഒരു രൂപ കമ്മിയാ” “അതെ ശരിയാ .. പക്ഷേ പത്തൊമ്പതേ തരൂ” കാരണം?” “മുമ്പ് ഒരു എക്സ്ട്രാ പപ്പടം വാങ്ങിയപ്പോൾ ഇരുപത്തഞ്ച് പൈസ അധിക ബിൽ എഴുതിയിരുന്നു. ഇന്ന് ശാപ്പാടിന്റെ കൂടെയുള്ള പപ്പടം തീർന്ന് പോയതിനാൽ കിട്ടിയില്ല.അത് കൊണ്ട് നാല് പപ്പടത്തിന്റെ ഒരു രൂപ ഞാനങ്ങ് കുറച്ചു ഞങ്ങൾ ചിരിച്ചപ്പോൾ അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

രംഗം പാലക്കാട് ഒരു സസ്യ ഭോജന ശാല: ചോറും എട്ടൂട്ടാനും കൂട്ടിക്കുഴച്ച് മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് എണീറ്റ് കൈ കഴുകുന്നിടെ, പൂണൂൽ ധാരിയാം ഒരു പള്ളേങ്കുട്ടു
“ഹെയ്...നിങ്ങൾ എലയെടുത്തില്ല”
ഉടൻ നാസർ“അതിന് ഞങ്ങൾ ഇവിടത്തെ തീൻ മേശ ശുചിയാക്കുന്നവരല്ല. ബസ്സിലെ ശുജായികളാ” “അതല്ല, നിങ്ങൾ തിന്നതിന്റെ എച്ചിൽ നിങ്ങൾ തന്നെ എടുത്ത് വേസ്റ്റിൽ ഇടണം, അതാണ് ഇവിടത്തെ niyamaലിറ്റി”
ഓ ഹോ...അങ്ങനെയാണൊ, നോ പ്രൊബ്ലം.. പറഞ്ഞാ പോരെ ” ഇതും പറഞ്ഞ് നാസർ തന്റെ ഇലയോടൊപ്പം മോരും രസവും തന്ന പാത്രവും കൂടെ വെള്ളം കുടിച്ച ഗ്ലാസുമടക്കം വേസ്റ്റിലേക്ക് ഒറ്റ ഏറ്. ഇത് കണ്ട് ഹാലിളകിയ ഹോട്ടൽ ജോലിക്കാരുമായി വേണ്ടുന്ന കച്ചറ. അവൻ കൂസലില്ലാതെ പറഞ്ഞു
“ഇലയെ പോലെ തന്നെ ഞങ്ങൾ തിന്ന എച്ചിൽ തന്നെയാണ് മറ്റു പാത്രങ്ങളും. അതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. ഇനി നിങ്ങൾക്ക് വല്ലതും പറയാനുണ്ടെങ്കിൽ ഈ കാര്യത്തിന് നമുക്ക് കോടതി കേറാം. പിന്നെ, മഞ്ചേരിക്കാരുമായുള്ള കളി സൂക്ഷിച്ചു മതി” അത് പറഞ്ഞ് അവൻ തന്റെ സ്വതസിദ്ദമായചിരി ചിരിച്ച് കൊണ്ട് ഇറങ്ങി പോന്നു. കൂടെ ഭയന്ന് പിന്നിലേക്ക് നോക്കി ഞങ്ങളും.

അടി പിടി കൂടാൻ തീരെ ദൈര്യമില്ലാത്ത(എനിക്ക് നെഞ്ചുണ്ട് ഊക്കില്ല, ചങ്കുണ്ട് ഊറ്റമില്ല)
അവൻ പലപ്പോഴും ആക് ഷൻ ആന്റ് ഡയലോഗ് കൊണ്ട് പോലീസുകാരെ ചിരിപ്പിച്ച് കൂസലില്ലാതെ ഇറങ്ങി പോന്നിട്ടുണ്ടെങ്കിലും, അന്നവിടെ നിന്നും അടി കിട്ടാതെ പോന്നത് ഞങ്ങൾ മലപ്പുറത്ത് കാരായതിനാലാണോ എന്നറിയില്ല!!

10 അഭിപ്രായങ്ങൾ:

കാട്ടിപ്പരുത്തി പറഞ്ഞു...

ചില തമാശകള്‍ക്കിടയില്‍ കൊച്ചു കാര്യങ്ങളും ധാരാളം-
:)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

പാലക്കാട്ട് നടന്ന സംഭവം അടിപൊളിയായി.

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശാനെ അടിപൊളി

വശംവദൻ പറഞ്ഞു...

രസിച്ചു. കൊള്ളാം ഭായ്.

:)

ഗീത പറഞ്ഞു...

ഇഷ്ടായീ ടിക്കറ്റ് നാസറിനെ.
ആ കൂട്ടുകുടംബവ്യവസ്തയേയും.

പഥികന്‍ പറഞ്ഞു...

കൊള്ളാം.

എല്ലാം അങനെതന്നെ പോകട്ടെ. സിരിയും ചിന്തിപ്പിക്കലും.
ആമീന്‍.

ഹംസ പറഞ്ഞു...

ഈ ബസ്സില്‍ യാത്ര ചെയ്താല്‍ ഇടയ്ക്ക് ഇറങ്ങാന്‍ തോന്നില്ല .. എല്ലാ കാഴ്ച്ചകളും രസമുള്ളതു തന്നെ.

രഘു പറഞ്ഞു...

അത്അധികവും അങ്ങനെ തന്നെ ആണല്ലോ ..
ഹഹഹഹ... ഹെന്റെ ദൈവമേ! എനിക്കു വയ്യ!!!!

എ പി അബൂബക്കര്‍ പറഞ്ഞു...

ചക്കരെ..ഞമ്മള്‍ ഈ മലപ്പൊറത്തേര് മൊത്തത്തില്‍ ഒര് സമ്പവാല്ലേ,,,
ജ്ജ് കലക്കീട്ടാ ..ടിക്കറ്റ് നാസര് ഞമ്മളാളാ....‍
http://nellipparamba-abuasifa.blogspot.com/

ശ്രീ പറഞ്ഞു...

നാസറിനെ ഇഷ്ടമായി മാഷേ. തമാശയോടെ ആണെങ്കിലും പറഞ്ഞതില്‍ പലതിലും ന്യായമുണ്ട്
:)

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില