2011, ജൂണ്‍ 9, വ്യാഴാഴ്ച

മുഴുവനാവാ....

"ഐസുള്ളപ്പോ പൈസല്ല
പൈസള്ളപ്പൊ ഐസില്ല
രണ്ടുള്ളപ്പോ സ്കൂളുല്ല."


എന്ന്‍ മുമ്പ് ഞാന്‍ പറഞ്ഞ പോലെ



"ഫോട്ടോ റെഡി
മനസ്സില്‍ കഥയും റെഡി
എഴുതാന്‍ നെറ്റ് കണക്ഷന്‍ മാത്രം ഇല്ല
എന്ന്കിട്ടും എന്നുമറിയില്ല"

2011, ഏപ്രില്‍ 15, വെള്ളിയാഴ്ച

ഇ-ബുക്ക് നാളത്തെ ബുക്ക്

ഒരു പ്രത്യേക അറിയിപ്പ്:-സാങ്കേതിക വിദ്യ എന്ന അവുലോസുണ്ട ഞാന്‍ തിന്നിട്ടില്ല. അതിന്റെ മാവ് എന്തോണ്ടാ ഉണ്ടാക്കുന്നത് എന്ന് പോലും വിവരമില്ലാത്ത ഈ എഴുത്തുകാരന്‍ അവിടെയും ഇവിടേയും കേട്ടും കണ്ടും മനസ്സില്‍ തോന്നിയ ഒരു വിഡ്ഢിത്തമായിരിക്കാം ഇപ്പറയുന്നത്രയും .
---------------------------------------------------

മുമ്പ് കാലത്ത് തന്റെ പുസ്തകങ്ങള്‍ ഒരു റബ്ബര്‍ ബാന്റിനാല്‍ കൊളുത്തി കൈയ്യില്‍ കൊണ്ട് നടന്നിരുന്ന വിദ്യാര്‍ത്തി പിന്നീട് അലുമിനിയം / പ്ലാസ്റ്റിക്ക് ബോക്സുകളിലെക്കും പിന്നെ തുകല്‍ സഞ്ഞ്ചിയിലെക്കും മാറി. കലാ കാലങ്ങളിലെ വിപണന തന്ത്രങ്ങളുടെ പുതിയ പുതിയ അലങ്കാരങ്ങള്‍ അവയുടെ ചേലിലും മാറ്റങ്ങള്‍ വരുത്തി.

ഇന്ന്, പാമ്പാട്ടിയുടെ സഞ്ചി പോലുള്ള സ്കൂള്‍ ബാഗില്‍ ടെസ്റ്റുകളും വിഷയത്തോടനുബന്ധമുള്ള നോട്സുകളും കുത്തി നിറച്ചു, സിമന്റു ബാഗോളം തോന്നുന്ന ഭാരവും പുറത്തേറി, കയറ്റിറക്ക് തൊഴിലാളിയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ദിനേന നമ്മുടെ മുമ്പിലൂടെ സ്കൂളിലേക്ക് പോവുന്ന പൊന്നോമനകളുടെ ചിത്രം,,,, സ്ഥിരമായി കണ്ടു ശീലിച്ചത് കൊണ്ടാവാം നമുക്കതൊരു വിഷയമേ അല്ലാതാവുന്നത്.

കൊക്കയും കൊളുത്തും തൂങ്ങിയാടുന്ന മേല്‍ പറഞ്ഞ അല്‍കുല്‍ത്ത് സഞ്ചിയുമായി തിക്കി തിരക്കി ബസ്സില്‍ കേറിയാലോ? ബസ്സിന്റെ പോക്കിനനുസരിച്ചു അവന്റെ/ അവളുടെ ഭാരം പേറിയ ശരീരം ബാലന്‍സ് ചെയ്യാന്‍ പറ്റാതെ കൂട്ടമായാടി മറ്റു യാത്രക്കാരുടെ പ്രാക്കിനു ഹേതുവാകുന്നതും നമ്മള്‍ കണ്ടു ശീലിച്ചു.


എന്തിനുമേതിനും ഇലക്ട്രോണിക്ക് സംവിധാനങ്ങളെ ആശ്രയിക്കുന്ന ഇക്കാലത്ത് നമുക്കും ഇതില്‍ നിന്നൊക്കെ ഒരു മാറ്റം ആവശ്യമല്ലേ?
ഇവ്ടെയാണ് വിദ്യാര്ത്തിക്ക് ഒരു ഇ-ബുക്ക് എന്ന ആശയം രൂപം കൊള്ളേണ്ടത്‌. അതായത് ഒരു ഡയറിയോളം വലിപ്പം പോന്ന ഒരു പുസ്തക യന്ത്രം. പത്തും നൂറും പുസ്തകങ്ങളിലെ പാഠങ്ങളും ചിത്രങ്ങളും അവയില്‍ ഇന്‍സ്റോള്‍ ചെയ്തു ചെറുതാക്കിയും വലുതാക്കിയും വായിക്കാനും എഴുതാനുമുളള സംവിധാനം.

പല രാജ്യങ്ങളും ഇ- ഭാഷയില്‍ വളരെയധികം മുന്നോട്ടു കുതിക്കുന്ന ഇക്കാലത്ത്‌ നമ്മുടെ മലയാളം ഭാഷയ്ക്ക്‌ ഒരു ഏകീകൃത അക്ഷരമാല പോലുമില്ലെങ്കിലും, നിലവിലുള്ള രീതികളില്‍ തന്നെ അവനവനിഷ്ടപ്പെട്ട ഫോണ്ടുകളില്‍ ഇതുപയോഗിക്കാവുന്നതാണ്. പല ഭാഷകള്‍ക്കും ഗ്രാമര്‍ ചെക്ക്, എഴുതുന്ന പദങ്ങളില്‍ കടന്നു വരുന്ന തെറ്റുകള്‍ സ്വമേധയാ തിരുത്തുന്ന സ്പെല്‍ ചെക്ക് സോഫ്റ്റ് വെയറുകളും മലയാലത്തിനില്ല എന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന അനേകം സോഫ്റ്റ് വെയര്‍ വിദക്തന്മാര്‍ നമുക്കുണ്ട്.ഈയൊരു കുറവ് അവര്‍ക്ക് മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഈസി ആയി ചെയ്യാവുന്നതെയുള്ളൂ.

അങ്ങനെ പഠനത്തിലും എഴുത്തിലും നിലവിലുള്ള രീതികളെ മാറ്റി മറിച്ചു ലോകത്തിനു മുമ്പിലല്ലെങ്കിലും ഒപ്പം സഞ്ചരിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ വിദ്യഭ്യാസ വകുപ്പും ഒപ്പം ജനങ്ങളും ഈ രീതി ആലോചിക്കേണ്ടതുണ്ട്. അതിനു തുടക്കത്തില്‍ അഞ്ചാം തരം മുതലെങ്കിലും ഇ- ബുക്ക് ഗവ: തലത്തില്‍ വിതരണം നടത്തുക. അര്‍ഹതപ്പെട്ടവര്‍ക്ക്‌ സബ്‌:സിഡിയും ഒന്നിച്ചു വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് തവണ വ്യവസ്ഥയും നടപ്പിലാക്കിയാല്‍ നന്നായിരിക്കും. ഒരു വിദ്യാര്‍ത്തിയുടെ പഠനകാലം കഴിയും വരെയും ഒരൊറ്റെണ്ണം മതിയാവുമെന്നതിനാല്‍ പാഠ പുസ്തക പേന ഇന്‍സ്ട്രുമെന്റ്സുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ രക്ഷിതാവിനു ലാഭാവുമായിരിക്കും ഇ-ബുക്ക്. മാത്രവുമല്ല പഠന ശേഷം ഇ-ബുക്ക് ആവ്ശ്യമില്ലാത്ത്തവര്‍ മറ്റൊരു വിദ്യാര്ത്തിക്ക് ഉപയോഗിക്കാന്‍ വേണ്ടി വില്‍ക്കുകയോ ഫ്രീ ആയി നല്‍കുകയോ ചെയ്യാം.


വര്‍ഷാ വര്‍ഷം പുതുക്കിയ പാഠങ്ങള്‍ ഗവ: വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡു ചെയ്യുന്ന രീതി നടപ്പിലാക്കിയാല്‍ ആവശ്യമുള്ള വിദ്യാര്ത്തിക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ സിസ്റ്റത്തില്‍ കേറ്റാം എന്നതിനാല്‍ പാഠപുസ്തക ങ്ങള്‍ക്കുണ്ടാവുന്ന കാല താമസം ഒഴിവാകുകയും വിദ്യഭ്യാസ വകുപ്പിന് സമയവും ചിലവും വളരെയധികം ലാഭിക്കാമെന്നതിനുമ് പുറമേ,,,,അച്ചടിക്കടലാസിനായി മുറിച്ചു തള്ളപ്പെടുന്ന കോടിക്കണക്കിനു മരങ്ങളെ നില നിര്‍ത്തി ലോകത്തിലെ ജന്തുജാലകങ്ങളുടെ ആവാസവ്യവസ്ഥയെയും ഒരു പരിധി വരെ രക്ഷിക്കാം.

മാറുന്ന സാങ്കേതിക വിദ്യകളെ സ്വീകരിക്കാന്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പെട്ടെന്ന് മുന്നോട്ടു വരുമ്പോള്‍ നമ്മുടെ നാട്ടുകാരില്‍ ഒരനാവശ്യഭയം കണ്ടു വരുന്നു. അതിനായി അവര്‍ പല ന്യായീകരണങ്ങളും തുടക്കത്തില്‍ സ്വീകരിക്കുന്നു. അത് പോലെ ഒന്ന് ഇതിനും പറയാം.


"അതെങ്ങനെ ശരിയാവും? കുട്ടി പേന കൊണ്ട് എഴുതി പഠിക്കട്ടെ. എങ്കിലേ കുട്ടിയുടെ കൈയ്യക്ഷരം നന്നാവൂ. ഭാവിയില്‍ അവനു സ്വന്തമായി ഒരു അഡ്രസ്സ് എങ്കിലും എഴുതാനറിയെണ്ടേ ?? ഒരു കൈയ്യൊപ്പ് പോലും ഇടാനറിയാതെ അവന്‍ വളര്‍ന്നാല്‍,,,,,,,?"

എങ്കില്‍, ഏതൊരു നല്ല കാര്യത്തിനും മുടന്തന്‍ ന്യായങ്ങള്‍ എഴുന്നെള്ളിക്കുന്ന മലയാളിയോട് ഒന്നേ പറയാനുള്ളൂ.
വിവരവിസ്ഫോടനങ്ങളാല്‍ ആശയ വിനിമയം വിരല്‍ തുമ്പിലെത്തിയിട്ടും, അതായത് പാട്ട് കേക്കലും, സിനിമ കാണലും, പിന്നെ പ്രേമ ലേഖനമെഴുത്തും എന്തിനു,,,, സമയം നോക്കല്‍ പോലും വെറുമൊരു മൊബൈലിലേക്ക് മാറിയ ഇക്കാലത്ത്, ലോകത്ത് എവിടെയും നമ്മെ തിരിച്ചറിയാന്‍ നമ്മുടെ ഒരു വിരല്‍ തുമ്പു മാത്രം മതിയെങ്കില്‍,,,,വേറെ എന്തിനൊരു കൈയ്യൊപ്പ്? അല്ലെങ്കില്‍ ഒരു പേന??


ഇനി വിവരമുള്ളവര്‍ ബാക്കി പറയുക.

2011, ഏപ്രില്‍ 8, വെള്ളിയാഴ്ച

വിശ്വസിച്ചാലും ഇല്ലെങ്കിലും


സ്ഥലം വാണിയമ്പലം അങ്ങാടി കഴിഞ്ഞുള്ള സ്കൂള്‍ ഗ്രൌണ്ട്. റോഡരികില്‍ നില്‍ക്കുന്ന രണ്ടു വയസ്സന്‍ ചീനി മരം. വെള്ളിയാഴ്ച ദിവസം നട്ടുച്ച പന്ത്രണ്ട് മണിക്കടുത്ത സമയം! തൊട്ടടുത്ത്‌ ജുമാ മസ്ജിദും അതിനു ചാരി കൃസ്ത്യന്‍ പള്ളിയും. യാതൊരു വിധ അംഗ വൈകല്യവുമില്ലാത്ത ഒരു മനുഷ്യന്‍ കയ്യിലൊരു സഞ്ചിയും മറു കൈയ്യിലൊരു ഇറച്ചിപ്പൊതിയുമായി, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരത്തിന്‍ തണലിലൂടെ തന്റെ വീട്ടിലേക്ക് ക്രോസ് ചെയ്യുകയായിരുന്നു. ആ സമയത്ത് മരക്കൊമ്പിലിരുന്ന ഒരു കാക്ക 'കാ കാ..' കരഞ്ഞു. എതിരെ വന്ന കാക്ക സലാം പറഞ്ഞു. സലാം പറഞ്ഞ കാക്ക മുഹമ്മത് കാക്കയായിരുന്നെന്നു എന്ന് തിരിച്ചറിഞ്ഞെങ്കിലും കാ എന്ന് കരഞ്ഞ കാക്കയെ നാളിതു വരെ തിരിച്ചറിയാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല എന്നത് എടുത്തു പറയാവുന്ന ഒരു വസ്തുതയാണ്. അതിനു ഇവിടത്തുകാര്‍ പുലര്‍ത്തി പോരുന്ന വിശ്വാസം കേള്‍ക്കുക
"ഈ കാക്കയ്ക്ക് അഡ്രസ്സ് ഉണ്ട് . ആ കാക്കയ്ക്ക് അതില്ല"

സംഭവം ഇന്നനെ ഒക്കെ നടന്നെങ്കിലും അയാളുടെ പിറകെ ഒരു ചെത്തലപ്പട്ടിയുണ്ടെന്ന വിവരം പാവമയാള്‍ അറിഞ്ഞില്ല എന്നത് ഒരു ദുരൂഹ തന്നെയായിരുന്നു! അതിനു ഇവിടത്തുകാര്‍ പറയുന്നത് അയാള്‍ക്ക്‌ പിറകില്‍ കണ്ണില്ല എന്ന നഗ്ന സത്യമാണ്! ഇങ്ങനെയുള്ള അന്ധ വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട നാട്ടുകാരെ അത്ഭുതപ്പെടുത്തി കൊണ്ട് പട്ടി ഒന്ന് മുരണ്ടു. പെട്ടെന്നയാള്‍ തിരിഞ്ഞു നോക്കി കല്ലെടുക്കാനെന്ന വണ്ണം ഒന്ന് കുമ്പിട്ടതെയുള്ളു പട്ടി ജീവനും കൊണ്ടോടി. പക്ഷെ അത്ഭുതം സംഭവിച്ചത് മറ്റൊന്നായിരുന്നു! കുമ്പിട്ടു നിവരും മുമ്പേ അയാളുടെ കണ്ണുകള്‍ താഴെ പൂഴി മണ്ണിലെ ലെങ്കല്‍ കണ്ടു വിളങ്ങി. അയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. തിളങ്ങുന്ന വസ്തുവെ യാതൊരു വിധ ഭയപ്പാടുമില്ലാതെ അയാള്‍ കുനിഞ്ഞെടുത്തു. ഒരു മനുഷ്യ കുഞ്ഞുങ്ങളും അവിടെ ഇല്ലാതിരുന്നിട്ടും അതാരും കണ്ടില്ല എന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നിയേക്കാം. പക്ഷെ വിശ്വസിച്ചേ പറ്റൂ!!

പിന്നെ അയാള്‍ വേഗത്തില്‍ നടന്നു നീങ്ങി. കൈയ്യിലെ വസ്തുവിനെ തിരിച്ചും മറിച്ചും നോക്കി കൊണ്ട് വീട്ടിലെത്തി. തന്റെ കൈയ്യിലെ നഖത്തൈ പാത്ത് അവങ്കളുടെ സംസാരം "ട്യൂപ്ലിക്കേട്ടാ?" സംഭവം കേട്ട് കൊണ്ട് വാ പൊളിക്കാതെ മാല വാങ്ങിയ അവളുടെ വാക്കുകള്‍ കേള്‍ക്കുക.
"മാല കഴുത്തിലിടാന്‍ പറ്റാത്തതിനാല്‍ ഞാന്‍ കൈയ്യില്‍ പിടിച്ച്‌ ദാ ഈ (താഴെ ചൂണ്ടി) തുലാസില്‍ കേറി നിന്നു. സൂജി 64 കഴിഞ്ഞ പ്പോള്‍ എനിക്ക് മനസ്സിലായി ഒരു പവനിലും അധികമുണ്ടാവുമെന്ന്. അപ്പഴേ ഞാന്‍ പറഞ്ഞു സ്കൂളിലെ കുട്ടികളുടെ ആരുടെതെങ്കിലും ആയിരിക്കും. ങ്ങള്‍ അവിടെ കൊണ്ടോയി നോക്കി എന്ന്"

(അവള്‍ പ്രവചിച്ചതും അയാളുടെ മനസ്സിലുള്ളതും എങ്ങനെ ഒന്നായി ഭവിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു) അയാള്‍ വേഗം സ്കൂളിലെ ഓഫീസ് റൂമിലെത്തി. അതിനകത്ത് രണ്ട്‌ പുരുഷന്മാരും രണ്ടു സ്ത്രീ ടീച്ചര്‍മാരും മാത്രമാണ് ഉണ്ടായിരുന്നത്. അനുവാദം ചോദിച്ചകത്തു കടന്ന അയാളെ മാഷന്മാര് തുറിച്ചു നോക്കിയപ്പോള്‍ രണ്ട്‌ ടീച്ചര്‍മാരും നീരസത്തോടെ നോക്കിയോ ആവൊ. "അതെ എട്ട്‌ ജിയിലെ ദേവിയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പത്ത് എയിലെ ദേവന്‍ പ്രശ്നം വച്ചിരുന്നു"മാല കണ്ടു സ്ത്രീ ടീച്ചര്‍മാര്‍ പട്ടി ഇറച്ചിപ്പൊതി കണ്ടതിലേറെ സ്പീഡില്‍ ചാടി വീണു കൊത്തിപ്പറിച്ചു. അയാള്‍ മുന്നും പിന്നും നോക്കി (പിന്‍ഭാഗം കണ്ടില്ല) മാല അവരെ ഏല്പിച്ചു അവിടെ നിന്നും പോന്നു.

ഒരു നന്ദിയും കൊണ്ട് ആരെങ്കിലും വരുമെന്ന് കരുതി അയാള്‍ ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും അത് വഴി ഒരു കുട്ടി പോയിട്ട് പഴയ പട്ടി പോലും വന്നില്ല. അപ്പോള്‍ അയാള്‍ ചിന്തിചോടുന്ന മനസ്സിനെ ക്ലച്ചു കൊടുത്തു റിവേഴ്സ് ഗിയറിലിട്ട് പത്തിരുപതു കൊല്ലം പിന്നിലേക്ക്‌ കൊണ്ട് പോയി.

സ്ഥലം നിലമ്പൂര്‍ ചെട്ടിയങ്ങാടി. കോരിചെരിയുന്ന മഴയുള്ള സമയത്ത് അവിടെ നിന്നും ഒരു ബസ്സ് മഞ്ചേരിയിലേക്ക് പുറപ്പെടുന്നു. ബസ്സിനുള്ളില്‍ ആര്‍ട്ട് ഫിലിം കളിക്കുന്നില്ലെങ്കിലും അത് കാണുവാനുള്ള അത്ര ആളുകളെയുള്ളൂ. ടൌണും കഴിഞ്ഞു ആള്‍താമസമില്ലാത്ത കൊടും കാട്ടിനു നടുവിലൂടെ ബസ്സ് വൈഫറും ആട്ടി മെല്ലെ ഓടി. വീശിയടിച്ച കാറ്റില്‍ യാത്രക്കാര്‍ കിടു കിടാ വിറച്ചു! അപ്പോള്‍ ???

$^()@%^:):(: ബ്രദര്‍ അല്‍ തമാശ പോയവഴിക്ക്, അവതരിപ്പിക്കുന്നു: വിശ്വസിച്ചാലും ഇല്ലെങ്കിലും:):(:^%@()^$
ഇന്‍ അസോസിയേഷന്‍ വിത്ത്‌, സോപുചീപുകണ്ണാടി. ബ്ലോഗ്‌ സ്പോട്ട്.കോം ....

$^()@%^:):(: വിശ്വസിച്ചാലും ഇല്ലെങ്കിലും തുടരുന്നു :):(:^%@()^$
ഒന്നും സംഭവിക്കാതെ ബസ്സ് എടവണ്ണ എത്തിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. ബസ്സ് പാലത്തിനരികില്‍ അല്‍പ സമയം നിര്‍ത്തി. ചാലിയാറില്‍ കലക്ക വെള്ളം നിറഞ്ഞു ഒഴുകന്നുണ്ടായിരുന്നു. ആ സമയം ക്ലീനര്‍ വീരാന്‍ പറഞ്ഞത് ഇങ്ങനെ "ഈ വെള്ളത്തില്‍ ആരെങ്കിലും വെള്ളമടിച്ചോണ്ട് മുങ്ങാമെന്നു വച്ചാല്‍ നടപ്പില്ല. നീന്താന്‍ അറിയില്ലെങ്കില്‍ മരണം ഉറപ്പാ! അത് ഇവിടത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്ന സത്യം" ക്ലീനര്‍ പറഞ്ഞത് കേട്ട് അയാള്‍ ഞെട്ടി വിറച്ചു. ഒരു കട്ടന്‍ കാപ്പിക്കായ് അയാളുടെ ചുണ്ടുകള്‍ വരണ്ടു. വിറയ്ക്കുന്ന കൈകളോടെ അയാള്‍ ഡബിള്‍ ബെല്‍ അടിച്ചു!!

പിന്നെ എപ്പഴോ ആളൊഴിഞ്ഞ സ്ഥലത്തെ സ്റ്റോപ്പില്‍ നിന്നായിരുന്നു കാണാനഴകുള്ള രണ്ടു സ്ത്രീകള്‍ ആ ബസ്സില്‍ കേറിയത്‌. അയാള്‍ കാശ് വാങ്ങും നേരം അവരെ നോക്കി. കറുത്ത കുടയും കറുത്ത പേഴ്സും പിടിച്ച വെളുത്ത കരങ്ങള്‍. ആ നാട്ടിലെ ആണുങ്ങള്‍ക്കൊക്കെയും മൂക്കിനു താഴെയായിരുന്നു മീശയെങ്കിലും, അവരുടെ കറുത്ത മുടിയുള്ള പുരികങ്ങള്‍ കണ്ണിനു മുകളിലായിരുന്നു! എന്നാല്‍ കറുത്ത പര്‍ദ്ദണിഞ്ഞ അവര്‍ മുസ്ലിംങ്ങളായിരുന്നു എന്നതാണ് ഏറെ രസകരം?!!

ബസ്സ്, സ്റ്റാന്റില്‍ എത്തി ആളെ ഇറക്കി കഴിഞ്ഞു ഡ്രൈവര്‍ വണ്ടി ഒഴിഞ്ഞ ട്രാക്കിലിട്ടു. ആരെങ്കിലും എന്തെങ്കിലും മറന്നു വച്ചതായിട്ടുണ്ടോ എന്നയാള്‍ സ്ഥിരം നോക്കാറുണ്ടായിരുന്നു. അങ്ങനെയാണ് താഴെ വീണു കടക്കുന്ന ആ കറുത്ത പേഴ്സ് അയാളുടെ കണ്ണില്‍ പെട്ടത്. അതെടുത്തയാള്‍ തുറന്നു നോക്കി. കുറെ നോട്ടുകളും ഒരു സ്വര്‍ണ്ണ മാലയും?! അത് കണ്ട മറ്റു ജോലിക്കാര്‍ അടുത്ത് കൂടി.

"മാല നീ എടുത്തൊ പ്രസവിച്ചു കിടക്കുന്ന നിന്റെ കുട്ടിക്ക് നാല്പീം പണ്ടം ഉണ്ടാക്കാം. കാശ് ഞങ്ങള്‍ക്കും....."അന്ന് സ്വര്‍ണത്തിനു വിലക്കുറവായിരുന്നെങ്കിലും പൈസക്ക് അതിന്റെ മൂല്യമുണ്ടായിരുന്നു.
ഇല്ല, തരില്ലെന്നായി അയാള്‍. പിന്നെ വാക്കേറ്റമായി. പ്രശ്നം അടിപിടിയില്‍ എത്തും എന്നായി. അയാള്‍ പിടിച്ച വാശിയില്‍ ഗത്യന്തരമില്ലാതെ"ഓനൊറ്റക്ക് പുഴുങ്ങി തിന്നട്ടെ"എന്നൊക്കെ പറഞ്ഞു തലക്കാലം അവര്‍ പിന്‍വാങ്ങി. പക്ഷെ പ്രധികാര ദുര്‍ഗ്ഗരായി പൂര്‍വാധികം ശക്തി പ്രാപിച്ചു അവര്‍ വീണ്ടും വരുമെന്ന് അയാള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു.

അയാള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. രണ്ടാളുകള്‍ ബസ്സിനു മുമ്പില്‍ അയാളെ ബലമായി പിടിച്ചു വച്ചു. ഖുര്‍ര്‍ര്‍൦ ര്‍൦ ൦ ര്‍൦ ഫീം ൦ ൦ ൦ ഖുര്‍ര്‍ര്‍൦ ര്‍൦ ൦ ര്‍൦ ഫീം ൦ ൦ ൦ എന്ന ശബ്ദ ത്തോടെ ബസ്സ് തന്റെ നേരെ പാഞ്ഞു വരുന്നു. ഇപ്പൊ കുത്തുമെന്നായപ്പോള്‍ അയാള്‍ കുതറി അലറി നില വിളിച്ചു. ഞെട്ടിയുണര്‍ന്ന മറ്റു തൊഴിലാളികള്‍ അയാളെ കുലുക്കി ഉണര്‍ത്തിയപ്പോള്‍ അയാള്‍ ഇളിഭ്യനായി എന്ന് പറയേണ്ടതില്ലല്ലോ.

പിറ്റേന്ന് രാവിലത്തെ ട്രിപ്പില്‍ തലേന്ന് സ്ത്രീകള്‍ കേറിയ ആ സ്റൊപ്പിന്റെ എതിര്‍ ഭാഗ ത്ത് നിന്നും ഒരു പുരുഷന്‍ ആ ബസ്സിനു കൈ കാണിച്ചു .ഡ്രൈവര്‍ ബസ്സ് നിര്‍ത്തി കാര്യമന്വേഷിച്ചപ്പോള്‍ സംഭവ മെന്തെന്നറിയാനായി അയാളും തല പുറത്തേക്കിട്ടു.

കറുത്ത പേഴ്സില്‍ ഇത്ര രൂപ, മഞ്ഞ സ്വര്‍ണ്ണം ഇന്ന മോഡല്‍ എല്ലാം ശരി ആയിരുന്നു. അയാള്‍ സന്തോഷത്തോടെ അവരുടെ ആ മുതല്‍ തിരിച്ചു നല്‍കി. എന്നാല്‍, ബസ്സിലുള്ള എല്ലാവരെയും സ്ഥം bha രാക്കിക്കൊണ്ട്
അയാളെയും ഊമ്പിച്ചു കൊണ്ട് സാധനം കൈയ്യില്‍ കിട്ടിയ അയാള്‍ യാതൊരു വിധ ഭാവ ഭേദവുമില്ലാതെ തിരിഞ്ഞു നടന്നു.

"പ്പൊ...എങ്ങനെണ്ട്....പള്ള നെറച്ച് കിട്ടീലെ ഒഎബിക്ക്...നന്ദില്ലാത്ത വര്‍ഗ്ഗം...എന്തിനാ ഇറ്റങ്ങള്‍ക്കൊക്കെ പടച്ചോന്‍ ഇങ്ങനെ മുതല്‍ കൊടുക്കുന്നെ" ക്ലീനര്‍ ആരോടെന്നിലാതെ പലതും പറഞ്ഞു കൊണ്ടിരുന്നു...
അത് കേട്ട് ഒരു വേള അയാളും ചിന്തിച്ചു പോയി,,,,,,
"ദാ ചായ കുടിച്ചോളീ....." എന്ന് പറഞ്ഞു കുറെ നോട്ടുകളില്‍ നിന്നും ഒരു നോട്ട്‌,,,, അത് വേണ്ട. പകരം മലയാളികള്‍ എന്നും പറയാന്‍ മടിക്കുന്ന എന്നാല്‍ എഴുത്തില്‍ (കമന്റ്സില്‍) നിര്‍ലോഭം ഉപയോഗിച്ചു വരുന്ന, ഒരു ചിലവുമില്ലാത്ത, ലോകത്തില്‍ ഏറ്റവും നല്ല ഒരു വാക്ക്; നന്ദി എന്ന ആ ഒരു പദം!

2011, മാര്‍ച്ച് 11, വെള്ളിയാഴ്ച

ജിദ്ദ ബ്ലോഗേഴ്സ് മീറ്റലും എന്റെ നീറ്റലും

കണി കാണാനാരും ഇഷ്ടപ്പെടാത്ത സോമാലി അബ്ദുള്ളയെയാണന്ന് ഞാനന്ന് കണിയായ് കണ്ടത്.
ഞാനാ ദിവസത്തെ ഒന്ന് ശ്രദ്ധിക്കാൻ തന്നെ തീരുമാനിച്ചു!
രാവിലെ കൂടുതൽ ഉന്മേഷം! ഫ്ലൈറ്റിൽ നിന്നുമെടുത്ത മലയാളം ന്യൂസ് വെറുതെ മറിച്ച് നോക്കി.
ഒരു ന്യൂസ് കണ്ണിലുടക്കി?!
മലയാളം ബ്ലോഗേഴ്സിന്റെ ജിദ്ദ ചാപ്റ്റർ........‘
എവിടെ വച്ച് നടത്തുന്നെന്ന വിവരം പത്രത്തിലില്ല. കമ്പൂട്ടർ ഓൺ! ഗോ റ്റു തെച്ചിക്കോടൻ! നമ്പർ കിട്ടി വിളിച്ചു.
സ്ഥലം ഷറഫിയയിലെ ലക്കി ഡർബാർ. സമയം എട്ട് മുപ്പത്
വ്യാഴാഴ്ചകൾ പ്രവാസിക്ക് സന്തോഷത്തിന്റേതാണ്. എനിക്കന്നത്യധികവും!
അന്നേ ദിവസം മൊയലാളിയും ഹാപ്പിയാണ്.
അബ്ദുള്ള നിന്റെ മുഖം,,,,

എനിക്കൊന്ന് എമ്പസ്സി വരെ പോയാൽ തരക്കേടില്ല...ഇപ്പഴല്ല, വൈന്നേരം ഒരേഴ് എട്ട് മണിക്ക്...”ഞാൻ
ഹും....ന്തേപ്പൊ കാര്യം?” മൊയലാളി.
അല്ല.... BPL, APL തൊടങ്ങി മറ്റെല്ലാ എല്ലന്മാർക്കും രണ്ട് രൂപക്ക് റേഷനരി....”ഞാൻ
മാഷാ അള്ളാ...ന്നാ വേഗം പോ...”അവൻ
മൂഖ് മാഫി!! എന്റെ ആത്മഗഥ!
അയാം വെരി ഹാപ്പി.ഹൊ, എന്റെ അബ്ദുള്ളാ നിന്റെ മുഖം,,,,,

ഡ്രൈവർ സംഷുവിനെ വിളിച്ച് ഷാമ്പുവിട്ട് പതപ്പിച്ചുപൊളപ്പൻ മീറ്റ്, വിറ്റ്, ഈറ്റ്
ങും... കുന്ന് കുലുങ്ങ്യാലും കുഞ്ഞാത്തു കുലുങ്ങൂല. “അന്നെപ്പോലെള്ള അന്തം കമ്മ്യാളെ പരിപാട്യല്ലെ.
അത് കേക്കണെങ്കി ഞാനാദ്യം തല മൊട്ടയടിക്കേണ്ടി വരും.ഞാൻ പോരാം ന്നാൽ യ്യൊര് കാര്യം ചെയ്യ്. എനിക്കൊരു ബ്രോസ്റ്റ് വാങ്ങി തന്നാ മതി
അബ്ദുള്ളാ നിന്റെ മുഖം,,,,,

ദർബാറിനകത്തേക്ക് കടന്നപ്പോൾ മുന്നിൽ കണ്ടവരോട് സലാം പറഞ്ഞു.സലാം മടക്കുന്നതിന് പകരം

നിങ്ങളാരാ,...പേരെന്താ,...ബ്ലോഗറാണൊ ? എന്ന മറു ചോദ്യം രസിച്ചില്ലെങ്കിലും ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു ''സമയമാവട്ടെ പറയാം
ചാരെ ചെറുമേശക്കരികിലെ ചെയറിൽ ചാരിയിരിക്കുന്ന ചുറുചുറുക്കോടെയുള്ള ചെറുപ്പക്കാ‍രൻ ചേന അല്ല പേന നീട്ടിരജിസ്റ്റർ ചെയ്തോളൂ
ഞാനെഴുതിത്തുടങ്ങി 'OAB soapucheepukan...'ചെറുപ്പക്കാരൻ ചാടിയെണീറ്റ് കെട്ടിപ്പിടിച്ചിട്ടൊച്ചയിട്ടു.
മാഷാ അള്ളാ ഒഏബി..മ്മടെ അയൽ‌വാസി ബസ്റ്റോറിക്കാരൻ
“?????”
ഞാൻ കൊമ്പൻ മൂസ്സഅത് കേട്ടാരൊ തിരുത്തിഅല്ല കൊമ്പൻ മീശതൊട്ടടുത്തുള്ളവരുടെ കൂട്ടച്ചിരി. എന്റെ പിടുത്തം ഒന്നും കൂടെ മുറുകി. രജിസ്റ്റർ ചെയ്യുന്നവർക്കൊക്കെയും ഒരു വടം കഴുത്തിട്ട് കൊടുത്തു. എനിക്ക് മാത്രം തന്നില്ല?
എങ്കിലും,,,എന്റെ അബ്ദുള്ളാ‍ നിന്റെ മുഖം,,,,,

ഓടി നടന്ന് പോട്ടം പിടിക്കുന്നവരിൽ തൊപ്പിയണിഞ്ഞവൻ? ചുണ്ടിലൊരു നർമ്മം ?? അയാൾ തന്നെ!
സംശയ നിവാരണം!
അതെ തൊപ്പിക്കാരൻ. ദാപ്പൊ ബഡേണ്ടായിരുന്നു
കള്ളനവൻ ഒരു മൂലക്കിരുന്നു ബാറ്ററി മാറ്റുന്നു. പിന്നെ ഫോട്ടോയെടുക്കുന്നു പിന്നെയും പിന്നെയും ക്യാമറ മാറ്റുന്നു. വീണ്ടും ക്യാമറകൾ മാറ്റുന്നു..
വായിച്ച് മാത്രം പരിചയമുള്ളവരുടെ മുഖങ്ങൾ നേരിൽ കണ്ടതിന്റെ ആഹ്ലാദം ആശ്ലേസനം....
എവിടെ ചെന്നാലും ഒരു കൈ സഹായം ചെയ്ത് ശീലിച്ചതിനാൽ ഒരു ചാൻസിനായ് കണ്ണുകൾ പരതി. വലിയ വലിയകോത്താമ്പികൾതിരക്കിട്ട് പലതും ടെൿനിക്കായി ചെയ്യുന്ന കൂട്ടത്തിൽ എനിക്കെടുക്കാനായി ഒരെച്ചിലിലപോലുമില്ല തന്നെ!
മാത്രവുമല്ല എന്നോടൂള്ള ആദരവിനാലാവാം? പുഞ്ചിരി മായാത്ത മുഖത്തിനുടമ സലിം ഐക്കരപ്പടി മുതലിങ്ങോട്ട് മറ്റെല്ലാവരുംനിങ്ങളിരിക്കൂ...ഇരിക്കൂഎന്ന് തന്നെ പറഞ്ഞോണ്ടിരുന്നതിനാൽ.....

പത്തിരുപത് മിനുട്ടിൽ കസേരകൾ നിറഞ്ഞു.
കാര്യം പറച്ചിൽ, നർമ്മഭാഷണം, ഉപഹാരം നൽകൽ, ജിദ്ദയിലിലെ ബ്ലോഗേഴ്സിന്റെ ബ്ലോഗ്പ്രദർശനത്തോടൊപ്പം ഒരു പരിചയപ്പെടുത്തലും.
ശരിയായ പേരും നാടും പ്രായവും നാളിതുവരെ ഒരു കൈയ്യിലെ വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന ഒഎബിയെ
, ഈയിടെ പത്രത്തിൽ കൂടിയും മറ്റു ബ്ലോഗിൽ കൂടിയും കൂടുതൽ അറിയപ്പെടുന്നവനാക്കി. ഇനി എന്നെ ഞാനാക്കിയ നാട്ടിൽ, എന്റെ ബ്ലോഗുകൾ വലിയ സ്ക്രീനിൽ തെളിയുമ്പോൾ സ്റ്റേജിൽ കേറി നിന്ന് ഹായ് പറയുവാനുള്ള അവസരം വന്നു ചേർന്നിരിക്കുന്നു. ഓർത്തപ്പോൾ ഒഎബിക്ക് പഴയ തോലാഞ്ചമല്ല ശരിക്കുള്ള രോമാഞ്ചം!
അബ്ദുള്ളാ നിന്റെ മുഖം,,,,,

ഇത്രേയുള്ളു. ഇതിൽ ഉൾപ്പെടാത്തവർ ക്ഷമിക്കുകഅവസാന പ്രവചനം കേട്ട് തലയിലെ മുടി എണീറ്റ് നിന്നു. അപ്പഴാണ് നേരത്തെ ഡ്രൈവർ പറഞ്ഞതല മൊട്ടയടിക്കേണ്ടി വരുംഎന്ന് പറഞ്ഞതിന്റെ ശരിയായ പൊരുൾപുട്ത്തം കിട്ട്യേത്.

ക്ഷമക്കുള്ള അവാർഡിനർഹനാകുള്ള യോഗ്യത കൂടുതലുള്ള ഒഎബി മനസ്സിൽ ചിരിച്ചോണ്ടിങ്ങനെ ആശ്വസിച്ചു. സംഘാടകർ എന്റെ ആര്? ഏതാനും ചിലരെ എഴുത്തിൽ കൂടി അറിയുന്നതെന്നല്ലാതെ ഞാനുമവരുമായി എന്ത് ബന്ധം? അത് കൊണ്ടായിരിക്കാം റജിസ്റ്റർ ചെയ്തപ്പോൾ എന്റെ കഴുത്തിൽ കയറിടാഞ്ഞത്?!
എന്നിട്ടും
പ്രായത്തിൽ ചെറിയവനും സ്വഭാവം കൊണ്ട് വലിയവനുമായ സാജുവിനോട് അറിയാതെ പറഞ്ഞുപോയി: എന്റെ ബ്ലോഗുകൾ കാണിച്ചില്ലല്ലൊ അല്ലെ?
അതിന് നിങ്ങൾ ഫേസ് ബുക്കിലില്ലല്ലൊഅവന്റെ മറുപടി. പാവം കുട്ബാളും കളിച്ച് നടക്കുന്ന നിശ്കളങ്കനാം പയ്യനവനെന്തറിയാം ?!
ഹേയ്, അബ്ദുള്ളാ നിന്റെ മുഖം?

പിന്നെ ചായപ്പാട്ടക്ക് കൈ പിടിപ്പിച്ച പോലെ ഊരക്ക് കൈ കൊടുത്ത്, ബ്ലോഗിൽ സെഞ്ചുറി തികച്ചവരായി അരുമില്ലെങ്കിലും ഒരു ഫോറടിച്ച ഞാൻ കൊമ്പൻ മൂസ്സയുമായി സംസാരിച്ച് നിന്നപ്പോൾ തൊട്ടരികിൽ അകമ്പാടവും വന്നു നിന്ന്ഞങ്ങളൊരേ നാട്ടുകാരാ, എടുക്ക് ഫോട്ടോഎന്ന് മറ്റൊരു പോട്ടം പിടിയനോട് പറഞ്ഞ് ഒരു ഫോട്ടോഎടുപ്പിച്ചു. അതെങ്കിലും ആശ്വാസം!!
പരിപാടി ഗമ്പീരൻ. സഘാടകർക്ക് സങ്കടപ്പെടാനായി ഒന്നുമില്ല. സന്തോഷമല്ലാതെ. എന്നാലും ഉള്ളിന്റെ ഉള്ളിൽപറയുന്നുണ്ടായിരുന്നുഇതെന്ത് പുതുമ? ഒരു സാധാ ഷറഫിയ മീറ്റിങ്ങ്! അതിൽ കവിഞ്ഞൊന്നും തന്നെ സംഭവിച്ചില്ലല്ലൊ
ഡ്രൈവർ
സംഷു ഹോട്ടലിലേക്ക് കേറി വരാഞ്ഞതിൽ ദൈവത്തിന് സ്തുതി. വന്നിരുന്നെങ്കിൽ നാണം കെടുക സഹപ്രവർത്തകരുടെ ഇടയിൽ മാത്രമല്ല സ്നേഹിതന്മാരുടെ ഇടയിലും മാനക്കേടായേനെ!! എന്നിട്ടും സന്തോഷമായിരുന്നു മനസ്സിൽ.ശാപ്പാടും കഴിഞ്ഞ് കുറച്ച് കത്തിയും വച്ച് യാത്ര പറഞ്ഞിറങ്ങി. അപ്പോൾ കൊമ്പൻ ബ്ലോഗ്ഗേഴ്സിന്റെ കയറൂരി വിടുകയായിരുന്നു.


പക്ഷെ, അബ്ദുള്ളാ നിന്റെ മുഖം മറ്റുള്ളവർ പറയുന്ന പോലെ?? ഹേയ് അതൊക്കെ തോന്നലാവാം!

നേരം വളരെ വൈകി റൂമിലെത്തി സന്തോഷത്തോടെ ഉറങ്ങി.
പിറ്റേന്ന് അല്ല രണ്ടീസം കഴിഞ്ഞ് ഞാൻ അറിയുന്നു കൂതറ ഹാഷിമിന്റെയും മറ്റു ചില കമന്റിൽ കൂടിയും!!
അത് കേട്ട സങ്കടം കൊണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ ഇതിന്റെ സംഘാടകരോട് പറഞ്ഞോട്ടെ:


ഒരു പ്രാസംഗികൻ പറഞ്ഞ പോലെ ഡ്യൂട്ടി ടൈമിൽ ഓഫീസിലെ കമ്പൂട്ടറിന്റെ മുമ്പിലിരുന്ന് പോസ്റ്റെഴുതിയും വായിച്ചും കമന്റെഴുതന്നവനുമല്ല ഒഎബി. എന്റെ അല്പം മാത്രമായ ബ്ലോഗ് സന്ദർശനവും പോസ്റ്റ്പ്രസിദ്ധീകരണങ്ങളുമെല്ലാം രാവിലെ എട്ട് മണിക്ക് മുമ്പൊ അല്ലെങ്കിൽ വെള്ളിയാഴ്ചകളിലൊ അതുമല്ലെങ്കിൽനാട്ടിലിരുന്നുമായിരിക്കാമെന്നതാണ് സത്യം. എനിക്കെന്റെ ജോലി കഴിഞ്ഞെ ബ്ലോഗുള്ളു!! കാരണം ഞാൻ കഴിക്കുന്നഭക്ഷണവും എന്റെ കുടുംബത്തിന് റേഷൻ കടയിലിപ്പോൾ കിട്ടാത്ത ചാക്കരി വാങ്ങുന്നതും ഹലാലായ കായികൊണ്ടാവണമെന്ന് ശഠിക്കുന്ന ഒരു മതത്തിലാണ് ഞാൻ ജനിച്ചത്.

ഒരു പോസ്റ്റിലെ മറുപടി കമന്റിൽ ഒരാൾ പറഞ്ഞു, കഴിയുന്ന എല്ലാ വിധത്തിലും ഞങ്ങൾ ജിദ്ദയിലുള്ള എല്ലാബ്ലോഗർമാരെയും വിവരം അറിയിച്ചിട്ടുണ്ടെന്ന്. എന്നാൽ,,, ‘ഒന്ന് വായിക്കണേ, കമന്റണേ, അഭിപ്രായംപറയണേ..ഒന്ന് വരണേ, കാണണേ...‘എന്നൊക്കെ പറഞ്ഞ് റിയാലിറ്റി ഷോകളിലെ മത്സരാർത്തിയെ പോലുംനാണിപ്പിക്കുന്ന തരത്തിൽ കമന്റിനു വേണ്ടി യാചിക്കുന്ന കൂട്ടത്തിൽ, അല്ലെങ്കിൽ ശരിയായ രീതിയിൽ ഇങ്ങനെ ഒരുവിവരവുമായി ഒരാളെ പോലും ഞാനെന്റെ മെയിലിൽ കൂടി കാണാഞ്ഞതെന്തെ?
എവിടെയോ ഇങ്ങനെ ഒരു വിവരം നാട്ടിൽ നിന്നും വായിച്ചതിന് ഈയുള്ളവൻ പറഞ്ഞിരുന്നുപ്രവർത്തിക്കാൻസമയം ഒത്ത് വരില്ലെങ്കിലും ഞാൻ പങ്കെടുക്കുമെന്ന്. ജിദ്ദയിലെ ബ്ലോഗർമാരെ കണ്ടെത്താൻ കീ ബോർഡിൽഅൽ‌-മും‌ലക്കത്തുൽ അറബിയ്യത്തു സൌദിയ്യഎന്നൊന്നും അടിക്കേണ്ടതില്ല. സ്വന്തം പ്രൊഫൈലിൽ ജിദ്ദ എന്ന്കാണുന്നിടത്ത് ഒറ്റ ക്ലിക്ക് മതിയാവൂലെ?

എന്നിട്ടും ഇപ്പോഴും ആരോടും ഒരു വിദ്വേഷവുമില്ലാത്ത, അയ‌ൽ‌വാസി നന്നാവുന്നതിൽ സന്തോഷിക്കുന്ന,കൂടുതൽആഗ്രഹിക്കാത്തതിനാൽ കുറച്ച് കിട്ടുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒഎബിയെന്ന നിസ്സാരൻ മലഞ്ചെരുവിലിരുന്ന് (ആയിരത്തൊരുനൂറും, പത്തെയ്‌നൂറും കമന്റുകൾ :):) :) കിട്ടാതെ) പോസ്റ്റുകൾഎഴുതുകയും, എന്റെ വായനക്കാർക്ക്/നിങ്ങൾക്ക് വേണ്ടി നല്ലതിനായി പ്രാർത്ഥിക്കുകയും ചെയ്ത്കൊണ്ടേയിരിക്കും!

കള്ളനകത്ത് കടക്കുകയും മുതലെല്ലാമെടുത്ത് രക്ഷപ്പെടുകയും ചെയ്തിട്ടാണൊ പട്ടിയുടെ കുര?
അതാ ഞാൻ പറഞ്ഞത് എനിക്കെന്റെ ജോലിയാ വലുതെന്ന്!

ലാസ്റ്റ് ഒന്നേ പറയാനുള്ളു; ബ്ലോഗ് പരിചയപ്പെടുത്താത്തതിൽ പരിഭവമശേഷമില്ല തന്നെ. എന്നാൽ അവിടെ, സ്റ്റേജിൽ കേറി നിന്ന്ഞാൻ ഒഎബി. നാല് കൊല്ലത്തോളമായി സ്റ്റാറല്ലെങ്കിലും വാൽ നക്ഷത്രമാവാതെ (നമുക്ക്കാണാം!! ഞാനൊഴിച്ചുള്ള നാല്പത്തിനാലാളിൽ ആരൊക്കെ വാൽ നക്ഷത്രമാവുമെന്ന്) രണ്ട് ബ്ലോഗുകൾഎഴുതുന്നുഎന്ന് പറഞ്ഞ് മറ്റുള്ളവർക്ക് എന്നെ പരിചയപ്പെടുത്താൻ ഒരവസരം?! നിങ്ങളിൽ പെടാത്തവർക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിക്കാണും അല്ല ഉണ്ടായിരുന്നു. പിന്നെആഗോള കൂട്ടായമയായ മലയാളം ബ്ലോഗേഴ്സിന്റെ ജിദ്ദ ചാപ്റ്റർ...എന്നതിന്റെആഗോളക്ക് പകരമൊ മുന്നിലൊ പിന്നിലൊഫേസ് ബുക്ക്എന്ന്ചേർത്തിരുന്നെങ്കിൽ ഞാനീ ക്ഷണിക്കാത്തകൂട്ടായ്മക്ക് ഇത്രയും കഷ്ടപ്പെട്ട് വരില്ലായിരുന്നു!

അബ്ദുള്ളാ, ഇപ്പോൾ എനിക്ക് ശരിക്കും മനസ്സിലാവുന്നു,,, നിന്റെ മുഖം കണി കാണുന്നത് ശരിയല്ല കെട്ടൊ!!

ഇത് വായിച്ച് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒഎബിക്ക് ഒന്നേ പറയാനുള്ളു.

അത് ഇതാണ്

2011, ഫെബ്രുവരി 11, വെള്ളിയാഴ്ച

ഒരു പീഡനത്തിന്റെ കഥ

റയിൽ‌വേ ട്രാക്കിലെ മലത്തിന്റെയും മറ്റു ചീഞ്ഞളിഞ്ഞതിന്റെയും ദുർഗന്ധം നാസാദ്വാരങ്ങൾ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനെ സാരിത്തലപ്പിനാൽ താൽക്കാലികമായി തടഞ്ഞ് ഒരു സിമന്റ് ബഞ്ചിലിരിക്കയായിരുന്നു അവൾ.

സ്ഥലം ഷൊർണ്ണൂർ റയിൽ‌വേ സ്റ്റേഷൻ!
സന്ദർഭം പറ്റിയതു തന്നെ. ചൂണ്ടക്കാരൻ അടുത്ത് കൂടി.

“വല്ലാത്തൊരു നാറ്റം അല്ലെ?”
ഒരു പുരുഷ ശബ്ദം. ഒന്ന് തിരിഞ്ഞ് നോക്കി മറുപടി ഒരു ചെറു ചിരിയിൽ മാത്രമൊതുക്കി അവൾ.
പിന്നീടവൾ അയാളെ എപ്പഴോ മറന്ന് പോയിരുന്നുവെന്ന് തോന്നുന്നു.
‘അല്ല,,,,ഇത്ത എങ്ങോട്ടേക്കാ?”
ചൂണ്ടക്കാരൻ വീണ്ടും ഇര കോർത്തിട്ടു.
“ങാ...ഞാ...ഞാൻ വാ..തൊടികപ്പുലത്തേക്കാ”
“ചെരുതുരുത്തിയിൽ പോയതാ ല്ലെ. ഒറ്റക്കെയുള്ളൂ?”
തൈലവും കശായവുമടങ്ങിയ കീശിൽ നിന്നും അയാളുടെ മുഖമുയർന്നു. പിന്നെ ചികിത്സ വീട്,
കുലം, ദേശം, മക്കൾ തുടങ്ങി ഗൾഫ് ഭാര്യയുടെ വിരഹത്തിൻ വേധന വരെ ചർച്ചിച്ചു ചൂണ്ടക്കാ‍രൻ!

വണ്ടി വന്നു. അവൾ ആളുകളുള്ള ഒരു കമ്പാർട്ട്മെന്റിൽ കേറി ഒരു വയസ്സായ സ്ത്രീ ഇരിക്കുന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചു.
മരുന്നും മുക്ക്ടിയും വാങ്ങി അതിന് മുമ്പത്തെ വണ്ടിക്കായിരുന്നു അവൾ സാധാരണ മടക്കം. അന്ന്പേഷ്യന്റ്സ് കൂടുതലായതിനാൽ വൈകി. എന്നും നാത്തൂൻ ഒപ്പമുണ്ടാവും. അന്ന് അവൾക്ക് ഒരു ‘പള്ള’കാണാൻ പോക്കുള്ളതിനാൽ വരാ‍ൻ കഴിഞ്ഞില്ല. ഇറങ്ങേണ്ട സ്റ്റേഷന് തൊട്ടടുത്ത് തന്നെയാ‍ണ് വീട് എ
ങ്കിലും, സ്റ്റേഷന് ചുറ്റുമുള്ള കാട്, വെളിച്ചക്കുറവ് മാത്രവുമല്ല കള്ള് കുടിയന്മാരുടെ ആ‍വസ കേന്ദ്രവും....
ചിന്തിച്ചപ്പോൾ ലേശം വേവലാതി തോന്നാതിരുന്നില്ല മനസ്സിൽ. മക്കളൊക്കെ ദൂരധിക്കിലായതിനാൽ സ്റ്റേഷനിൽ വന്ന്‍ കാത്ത് നിൽക്കാനും ആ‍രുമില്ല. ‘ഹൊ ട്രൈനിൽ നിന്നുമിറങ്ങുമ്പോൾ പരിചയമുള്ളവർ ആരെങ്കിലും ഇല്ലാതിരിക്കില്ല’
അവൾ സ്വയം ആശ്വസിച്ചു.

പിന്നെ തല ഉയർത്തി നോക്കുമ്പോഴതാ ചക്കര ചിരിയുമായി, ചക്ക മടൽ കണ്ട ചൂട്ടി എരുമയെ പോലെചൂണ്ടക്കാരൻ മൂമ്പിൽ?! അത് ശരി,,,സംഗതി ലതു തന്നെ.
ലവലേശം സംശയമില്ലായിരുന്നു അവൾക്ക്. അയാളുടെ മറ്റേ നോട്ടത്തിൽ നിന്നുമുള്ള താൽക്കാലിക രക്ഷക്കായി വയസ്സിയുമായി കൂട്ട് കൂടി അവൾ. ആ സ്ത്രീ നിലമ്പൂരിലേക്കായിരുന്നു എന്ന് കേട്ടപ്പോൾ അല്പസമയം മുമ്പ് വിട്ട് പോയ ധൈര്യം വീണ്ടും ഒപ്പം കൂടി. പിന്നെ നാട്ട് വർത്താനത്തിലായി ഇരുവരും. ചോദ്യങ്ങളും, അനുഭവങ്ങളും, തമാശകളുമായി ചൂണ്ടക്കാരൻ ഇടക്ക് കേറി സംസാരിക്കുന്നുണ്ടെങ്കിലും അയാളുടെ ബോഡിലാങ്‌ഗ്വേജ് അതിലായിരുന്നില്ല. തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിൽ പെടാതെ അയാളുടെ കണ്ണുകൾ അവളോട് വേറെ
എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു.

അപ്പൊ ഇത് കൊണക്കട് വേറെ തന്നെയാ. വിടാനുള്ള ഭാവമില്ലല്ലൊ! കൂടുതൽ ലോഹ്യത്തിന് വരുന്നപുരുഷന്മാരെയും സ്ത്രീകളെയും വേറെ ഒരു കണ്ണിനാൽ മാത്രം കണ്ട് ശീലിച്ച അവൾ ഇങ്ങിനെ ചിന്തിച്ചു.

പത്തിരുപത്തഞ്ച് കൊല്ലത്തെ എക്സ്പീര്യൻസ് വച്ച്, എങ്കിൽ പിന്നെ അങ്ങനെ ആകാമെന്നതിന്റെ സിഗ്നൽ അവളിൽ നിന്നും ലഭിച്ചു തുടങ്ങിയപ്പോൾ ചൂണ്ടക്കാരൻ ‘ഏപ്പി’
ഏഴ് സ്റ്റേഷനുകൾ പിന്നിട്ടപ്പോഴേക്കും ആറ് പ്രാവശ്യം കാപ്പിയും അഞ്ച് പ്രാവശ്യം മുറുക്കും ഓഫർ ചെയ്തത് വയസ്സി സന്തോഷത്തോടെ സ്വീകരിച്ചപ്പോൾ, അവൾ പഥ്യത്തിന്റെ ഒഴിവ് കഴിവ് പറഞ്ഞ് സന്തോഷ പൂർവ്വം നിരസിച്ചു.

തുവ്വൂര് കഴിഞ്ഞപ്പോൾ അയാളിൽ ചുറുചുരുക്ക് കാണായി. പിന്നെ തൊടികപ്പുലമെത്താനായപ്പോൾഅയാ‍ൾ പൂച്ചക്ക് തുറാൻ മുട്ടിയത് പോലായത് കണ്ട് അവൾ അയാളെ നോക്കി ആയാൾ അവളെയും. രണ്ടാളും തല കൊണ്ടും കണ്ണുകൾ കൊണ്ടും അങ്ക്ടും ഇങ്ക്ടും!

അയാൾ എണീറ്റ് മുമ്പിലെ ഡോറിനടുത്തേക്ക് നടന്നു. വണ്ടി സ്ലോ ആകുന്നതിനനുസരിച്ച് അവൾ എണീറ്റ് വയസ്സിയോട് യാത്രയും പറഞ്ഞ് പിൻ ഡോറിന്റടുത്തേക്കും നടന്നു.
വണ്ടി നിന്നു. ഉയരം കുറഞ്ഞ ഫുട്ട്പാത്തിലേക്ക് അയാൾ ചാടിയിറങ്ങുന്നത് കണ്ട് അവൾ ഡോറിന്റെകൈ പിടി വിട്ട് അയാൾ കാണാത്ത വിധത്തിൽ അല്പം പിന്നിലേക്ക് മാറി നിന്നു.
സ്റ്റേഷനില്ലാത്ത ഒരു മിനുട്ട് പോലും നിൽക്കാത്ത (ആ‍ളിറങ്ങുക കേറുക ടിം ട്ടിം) ആ സ്റ്റോപ്പിൽ നിന്നുംവണ്ടി വിട്ടു....
ഒരു കമ്പാർട്ട്മെന്റ് പിന്നിട്ടപ്പോൾ അവൾ വീണ്ടും ഡോറിലെത്തി പിന്നിലേക്ക് എത്തി നോക്കി. അയാൾ അവളെ തിരഞ്ഞ് വട്ടം തിരിഞ്ഞ് കളിക്കുന്നു. ഒരു നിമിഷം അയാളുടെ കണ്ണുകൾ താനിറങ്ങിയ ബോഗിയിലേക്ക് നീണ്ടു. മങ്ങിയ വെളിച്ചത്തിലും അയാളുടെ മുഖത്തെ വളിച്ച സ്പക്ട്രം അവൾക്ക് ശരിക്കും കാണാമായിരുന്നു. കോഴി അയലിമ്മെ കേറിയ പോലെയുള്ള ചേല് കണ്ട് അവൾ പരിഹാസത്തോടെ ചിരിച്ച് അയാൾക്ക് നേരെ കൈ വീശി.
പിന്നെ ചുണ്ടിൽ നിന്നും വിട്ട് മാറാത്ത ചിരിയുമായി വീണ്ടും പഴയ സീറ്റിൽ വന്നിരുന്നു. അത് കണ്ട് വയസ്സി അൽഭുതം കൂറി. “എന്തെ കുട്ട്യേ വണ്ടീന്ന് എറങ്ങാൻ സമയം കിട്ടീലെ?” അവൾ ഭർത്താവിന്റെ/സഹോദരന്റെ (മറ്റുള്ളവർ നേരത്തെ അങ്ങിനെ ധരിച്ചു) കൂടെ അവിടെ ഇറങ്ങാഞ്ഞതെന്തെ മറ്റുമുള്ള ചോദ്യങ്ങൾക്ക് അവൾ വിശദീകരണം കൊടുത്തു.

അയാൾ തന്റെ ആരുമല്ലെന്നും ഷൊർണ്ണൂരിൽ നിന്നും ശല്യം ചെയ്യാൻ തുടങ്ങിയതാണെന്നും എനിക്കിറങ്ങേണ്ടത് വാണിയമ്പലം സ്റ്റേഷനിലാണെന്നും താൻ അയാളെ പറ്റിക്കാൻ വേണ്ടി ഇവിടെയാ ഇറങ്ങുന്നെന്ന് നുണ പറയുകയായിരുന്നു എന്നും.
അവളുടെ കൂർമ്മ ബുദ്ധി പോയ പോക്ക് കണ്ട് ചുറ്റുമുള്ളവരൊക്കെ ചിരിക്കാൻ തുടങ്ങി. അപ്പോൾ വയസ്സി പറഞ്ഞു “അങ്ങനെ തന്ന്യെ വേണ്ട്യെ.... ഇയ്യൊരു ആങ്കുട്ട്യാടീ”

വണ്ടി വാണിയമ്പലത്തെത്തിയപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. സ്റ്റേഷനിലിറങ്ങി ചുറ്റും നോക്കേണ്ടി വന്നില്ല അപ്പോഴേക്കും വലിയ മോൻ ഉമ്മയുടെ അടുത്തെത്തി കൈക്ക് പിടിച്ചു. ഉമ്മ നാല് മണി വണ്ടിക്ക് വന്ന് കാണാഞ്ഞതിനാൽ മകൾ അവൻ ജോലി ചെയ്യുന്ന സൈബ്രോസിസിലേക്ക്
(കിൻഫ്ര ഐ ടി പാർക്ക്, കാക്കഞ്ചേരി) വിളിച്ച് പറഞ്ഞതിനാൽ അവൻ കുറച്ച് നേരത്തെ എത്തി.

വീട്ടിലേക്ക് നടക്കും നേരം, ഉണ്ടായ സംഭവം അവൾ മകനോട് വിവരിച്ചു. അത് കേട്ട് അവൻ പറഞ്ഞു
“ ഉമ്മ വിഡ്ഢിത്തമാ ചെയ്തത്. അയാളെ ഇവിടെ ഇറക്കണമായിരുന്നു. എന്നിട്ട് അങ്ങാടിയിൽ മൻസൂർ (അനുജൻ) ന്റെ കടക്ക് മുമ്പിൽ എത്തിച്ചാൽ ബാക്കി അവിടെ ഉള്ളവർ കൈകാര്യം ചെയ്യുമായിരുന്നില്ലെ?
“ങും ... ന്നാ ശര്യായി...നാളെ നമ്മുടെ നാട്ട്കാർക്ക് ഉമ്മയെ കുറിച്ച് വാർത്തകൾ സൃഷ്ടിക്കാൻ അത് മാത്രം മതി“
സന്ദർഭം ശരിക്ക് ചിന്തിച്ച് കൈകാര്യം ചെയ്തതിൽ അവളെ അഭിനന്ദിച്ച്-ഗൾഫിൽ നിന്നും നാട്ടിലെത്തിയ- ഞാൻ പറഞ്ഞു “ എടീ വെറുതെയല്ല നിനക്കീ ബുദ്ധി പ്രയോഗിക്കാൻ തോന്നിയത്. നീയേയ് ബ്ലോഗർ ഒഎബിയുടെ കൂടെ കൂടിയിട്ട് കൊല്ലം കുറച്ചായില്ലെ? അതോണ്ടാ... അല്ലാതെ....”

“ങും...വീമ്പെളക്കണ്ട ങ്ങളെ ബുദ്ധീം വിവരോം ഞാൻ കൊറേ കണ്ടതാ. പ്പദാ പയങ്കര പുത്തിമാനാന്നും പറഞ്ഞ് ഏതോര് നേരത്തും കമ്പ്യൂട്ടറിന്റെമ്മെ കുത്തി....കുത്തി....മാണ്ട, മാണ്ട ങ്ങൾ ന്നെ കൊണ്ട് മുയ്‌വനും പറീപ്പിക്കണ്ടാ ട്ടൊ”
“അല്ല,,, നിന്നെ പറഞ്ഞിട്ട് കാര്യല്ല. നീയൊരു ബോഗിയിൽ കേറിയപ്പൊ നിന്റെ കൂടെ ഒരാളല്ലെ കൂടിയതുള്ളു. നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”

ചിരവയും ഒലക്കയും ഈർക്കിലി ചൂലും വീട്ടിലില്ലെങ്കിലും അതിലും വലിയ ഒരു നാക്ക് സ്ത്രീകൾക്കുള്ളതിനാൽ, ഒരു പീഡനത്തിനിരയാവാനുള്ള മൂഡിലല്ലാത്ത ഞാൻ അവിടെ നിന്നും തൽക്കാലത്തേക്ക് മുങ്ങി!!

2011, ജനുവരി 17, തിങ്കളാഴ്ച

സൈന്‍ ഔട്ട്‌ - ചെറു കഥ


സഹപ്രവർത്തകന്റെ ഒപ്പമെത്താനുള്ള കഴിവ് ഇല്ലാത്തിടത്ത് പാരകൾ സൃഷ്ടിക്കപ്പെടുന്നു! കുഴികൾ രൂപപ്പെടുത്താനും, ചേമ്പ്, ചേന കളച്ചെടുക്കാനുമുതകാത്ത ആ ‘സാങ്കല്പിക പാര’ തന്നെയാണ് കാലേ കൂട്ടി കണ്ടറിഞ്ഞ് പി കെ അലിയും
പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ പ്രയോഗിച്ചത്.

അതിനാ‍ൽ കഷ്ടപ്പെടാതെ നല്ല ശംബളമുള്ള ജോലിയിൽ എത്തിപ്പെട്ട്, വലിയ പണക്കാരനായി അറിയപ്പെട്ടപ്പോഴും സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാൻ അയാൾ മനസ്സ് കാണിച്ചു എന്നത് എടുത്തു പറയേണ്ടതായ ഒരു വസ്തുതതന്നെയായിരുന്നു കെട്ടൊ. സഹായമായി രണ്ടഞ്ഞൂറിന്റെ റിയാൽ കൊടുക്കുമ്പോൾ നൂറിന്റെ ഒരു നോട്ട് അപ്പോൾ തിരിച്ചു
കൊടുത്താൽ മതി. പിന്നെ മാസാവസാനം ശംബളം കിട്ടി, ആ കാശ് തിരിച്ച് കൊടുക്കുമ്പോൾ അതേപോലെ നൂറ് റിയാൽ മടക്കിക്കൊടുക്കുന്ന ദു:സ്വഭാവമൊന്നും പി കെ അലിക്കില്ലായിരുന്നു ട്ടൊ?!

പണ്ടെന്നോ നാട്ടിൽ പായസ കച്ചവടം നടത്തി പിന്നെ ഗൾഫിൽ വന്ന് നാല് കാശ് കൂടിയപ്പോൾ പായസം കൂട്ട്യാലിയെന്ന തന്റെ പേര് ചുരുക്കി പി കെ അലി എന്നാക്കി മാറ്റിയതാണെന്നും അതല്ല പലിശക്ക് കാശ് കൊടുക്കുന്ന കുട്ട്യാലി എന്നതിന്റെ ചുരുക്കമാണെന്നും പറയപ്പെടുന്നു.

എന്തായാലും പ്രവാസ കൂട്ടായ്മയിൽ അയാൾ എല്ലാവർക്കും പ്രിയങ്കരനായി. പള്ളി മദ്രസ്സ പിരിവിനും, പന്തുകളി ഓണോത്സവ സകല കുലാവി അസോസിയേഷനുകളിലും, എന്തിന്; നാട്ടിലെ പാവപ്പെട്ട ഒരു പെങ്കുട്ടിയെ അയ്മ്പത്തൊന്ന് പവനും തൊണ്ണൂറ്റെട്ടായിരം ഉർപ്യ- ഒരു ലച്ചമായിരുന്നു ചോയ്ച്ചത്. അത് നാട്ടുകാർ പേശി പേശി തൊണ്ണൂ‍റ്റെട്ടാക്കി കുറച്ചതാ. അവരെ സമ്മയ്ക്കണം‌- യും കൊടുത്ത് കെട്ടിച്ചയക്കാനുള്ള വരിയിടൽ പിരിവിനു വരെ ചുക്കാൻ പിടിക്കാൻ പി കെ അലി വേണമെന്നായി.

അതൊക്കെ ചലിക്കുന്നതും നിശ്ചലിക്കുന്നതുമായ ചിത്രങ്ങളായി മാധ്യമങ്ങളിൽ വന്നു തുടങ്ങും മുമ്പെ തന്നെ നാട്ടുകാരിൽ വലിയവരൊക്കെയും അയാ‍ളെ അവരവരുടെ ഹൃദയങ്ങളിൽ കുടിയിരുത്തിയിരുന്നു. കുട്ടികൾ ഫാനായി അയാളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് വറ്റ് തേച്ച് വീടുകളിലെ വാതിലുകളിൽ വരെ ഒട്ടിച്ച് വച്ചിരുന്നു!

അങ്ങനെ, ഏറെയേറെ
പൊങ്ങി നിൽക്കുന്ന സമയത്താണ് അയാളുടെ ആത്മാർത്ത സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ അയാ‍ളെ അറിയിച്ചത് “കുട്ട്യാല്യേ...സംഗതിയൊക്കെ ശരിതന്നെ. പക്ഷേങ്കി..... അന്റെ കെട്ട്യോളേം കുട്ട്യാളേം നാട്ടുക്കൂടെള്ള നടത്തത്ര ശരിയല്ലാന്ന് കേക്കണു. ഇയ്യൊന്നു ശ്രദ്ധിച്ചാൽ അനക്ക് നന്ന്..” എന്നാൽ ആ പറച്ചിലുകൾ, ‘നിന്റെ വളർച്ചയിൽ അവരിൽ രൂപപ്പെട്ട അസൂയയുടെ പര്യായാങ്ങളായി കരുതിയാ‍ൽ മതി’യെന്ന് അയാളുടെ ‘ചിലവ് പറ്റികൾ’ അയാളുടെ കാതിലോതിയപ്പോൾ; അതാണതിന്റെ ശരിയെന്ന് പി കെ കുട്ടിയും ധരിച്ചു.

പിന്നെ എപ്പഴോ; ജോലി കഴിഞ്ഞ് എന്തിനുമേതിനും മണ്ടിപ്പാഞ്ഞ് നടന്നിരുന്ന അയാളിതാ ജോലിക്ക് പോലും പോവാതെ,
തീനും കുടിയും, യാതൊരു മുണ്ടാട്ടവുമില്ലാതെ റൂമിലൊരേ ഇരുത്തം! ഇതിപ്പംതുടങ്ങിയിട്ട് ദിവസം കുറച്ചായി. എന്താ കാരണമെന്ന് ചോദിച്ചാൽ റൂമിലുള്ളോർക്ക് ഒന്നേ പറയാനുള്ളു.
ഒരു
സുഹൃത്തിന്റെ മൊബൈലിലേക്ക് ആരൊ അയച്ച ഒരു എമ്മെമ്മെസ് സൌണ്ട് ക്ലിപ്പ് എല്ലാവരുംകൂടിയിരുന്ന് കേട്ട് ആർത്തുല്ലസിച്ച് ചിരിച്ചതിന് ശേഷം അയാൾ മിണ്ടാതായി പോലും.
അതിൽ അനുരാഗവിലോചനയായി അതിലേറെ മോഹിനിയായി ‘നൌഷാദിക്കാ..എന്റെ നൌഷാദിക്കാ
..’ എന്നിടക്കിടക്ക് വിളിച്ച് പിന്നെ കാമാർത്ത ഭാവത്തോടെ പലതും പറയുന്നത് പി കെ അലിയുടെ മകളുടെ ശബ്ദമാണെന്ന് പറഞ്ഞ്, ചിലർ ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചു. പിന്നെ അത് അയാളോടുള്ള ദയയുടെയും അനുകമ്പയുടെയും പാതയിലേക്ക് വഴി മാറി. അപ്പോഴേക്കും മാസങ്ങൾകഴിഞ്ഞിരുന്നു.
* * * *
സ്യൂട്ടും കോട്ടുമ്മണിയാത്ത, സാധാരണ ക്ലീൻ
ഷേവ് ചെയ്തിരുന്ന മുഖത്തിനു പകരം നീണ്ട് വളർന്ന ദീക്ഷയും വെട്ടിയൊതുക്കാത്ത തലമുടിയുമായി കൈയ്യിലൊരു സ്യൂട്ട് കേസ് പോലുമില്ലാതെ, യാതൊരു മുന്നറിയിപ്പും കൂടാതെ വീട്ടിലേക്ക് കേറിവരുന്നയാൾ ഒരു തെണ്ടിയല്ലെന്ന് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു പി കെ അലിയുടെ ഭാര്യമക്കൾക്ക്.

“അസ്സലാമു അലൈക്കും” പതിവില്ലാത്ത ചൊല്ലു കേട്ട്, മുമ്പേ ഭയന്ന് പോയിരുന്ന അവർ
സലാം മടക്കാൻ മറന്ന് നിന്ന നിശ്ചലാവസ്ഥയിൽ നിന്നും ചലനാവസ്ഥ പുനസ്താപ്പിക്കാൻ “എന്താവടെ..എന്തു പറ്റി ഇവിടെയുള്ളോർക്കെല്ലാം” എന്ന അയാളുടെ ഇടി വെട്ടുമ്പോലുള്ള ഒരു അട്ടഹാസം വേണ്ടിവന്നു .
ഉടൽ വിറച്ച് ഭൂതം
കയറിയത് പോലെയായ അയാളെ കണ്ട് മൂന്ന് ഖൽബുകളുടെ വോൾട്ടേജ് കൂടാൻ തുടങ്ങി.
എന്നാൽ അയാൾ
ഒരു മറുപടിക്കൊ മറ്റോ കാത്ത് നിൽക്കാതെ, എന്തോ നിശ്ചയിച്ചുറച്ച മട്ടിൽ പുതിയതായി പണിത കൊട്ടാരസമമായ വീടിന്റെ പുറകിലെ പൊളിച്ച് മാറ്റാത്ത പഴയ വീട്ടിലേക്ക് കേറി. അകത്തെ മൂലയിൽ പണ്ടെന്നോ കൂട്ടിയിട്ട അലുമിനിയ പാത്രങ്ങളും തന്റെ നാലു ചക്ര ഉന്തു വണ്ടിയുമെടുത്ത് മുറ്റത്തേക്കിട്ടു. അതിൽ ഏറ്റവും വലിയ പാത്രത്തിൽ വെള്ളം കോരി നിറച്ചു.ശേഷം മൂന്ന് വെട്ടുകല്ലിനാൽ മുറ്റത്തൊരടുപ്പ് തയ്യാറാക്കി. പുതിയ വീട്ടിനുള്ളിലേക്കോടി. തിരിച്ചുവന്ന അയാളുടെ കൈയ്യിൽ തന്റെ ഭാര്യയുടെ ഉയർച്ച താഴ്ചകൾ കാണിക്കുന്ന പർദ്ദകളും, മകളുടെ അണിഞ്ഞാൽ അരച്ച് തേച്ചത് പോലുള്ള ഉടുപ്പുകളും മറ്റുമുണ്ടായിരുന്നു. അതൊക്കെയുമയാൾ അടുപ്പിലേക്കെറിഞ്ഞു. ശേഷം മകന്റെ പ്രൈവറ്റ് റൂമിലെ അലമാരിക്കുള്ളിലെ കുപ്പിയിലെ നിറമുള്ള ദ്രാവകമെടുത്ത് അടുപ്പിലേക്കൊഴിച്ച് ഗ്യാസ് ലൈറ്റർ ഉരച്ച് തീ കൊളുത്തി. പിന്നെ ഫണമുയർത്തിയാടുന്ന തീയിൻ മുകളിലേക്ക് വെള്ളം നിറച്ച് വെച്ച പാത്രമെടുത്ത് വച്ചു.

ആളിക്കത്താൻ തുടങ്ങിയ തീ കണ്ട് അയാൾ ഉന്മത്തനായി പൊട്ടിച്ചിരിക്കാൻ തുടങ്ങി. വീണ്ടും അകത്തേക്കോടി. നാലഞ്ച് മൊബൈലുകളും ടിവിയും സിഡിയും കമ്പ്യൂട്ടറും മറ്റു കുറേ യന്ത്രങ്ങളും ആയാൾ കത്തുന്ന തീയിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. എല്ലാം കത്തിയമർന്നപ്പോൾ, തീയിലേറെ ആളിക്കത്തിയിരുന്ന അയാളുടെ കണ്ണുകൾ വെറും കനലുകളായി മാറി. വിയർപ്പുകൾ ചാലിട്ട ശരീരവുമായാൾ കിതച്ചു.

ഏറെ കഴിഞ്ഞ് അയാൾ പാത്രം താഴെയിറക്കി. ഭ്രാന്തൻ കാ‍ഴ്ചകൾ കണ്ട് കാറ്റിലെ പുൽകൊടി പോലെ
നിൽക്കുന്ന മൂവരോടുമായി അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു
“ഈ പാത്രത്തിൽ കേറി നിന്ന് നിങ്ങളോരോരുത്തരും അവരവരുടെ ശരീരം കഴുകി വൃത്തിയാക്കുവിൻ” ശബ്ദമില്ലാഞ്ഞിട്ടും അവർ നടുങ്ങി. എന്തിനുള്ള പുറപ്പാടെന്നറിയാതെ അ
ച്ച് വിറച്ച് നിന്ന അവരുടെ നേരെ നീണ്ട് വരുന്ന രണ്ട് കനൽ കട്ടകൾ കണ്ടപ്പോൾ അവർ യാന്ത്രികമായി അതിലേക്ക് കേറി.
ആ സമയം, അയാള്‍ പഴയ പായസം കുട്ട്യാലിയായി വണ്ടിയിലെ തുരുമ്പും പാത്രങ്ങളിലെ പൊടിയും മാറാലകളും കഴുകി കളയാൻ തുടങ്ങി. അപ്പോൾ പുതിയ വീടിൻ മുമ്പിൽ ഒരു ജെ സി ബി എത്തിക്കഴിഞ്ഞിരുന്നു!

2010, ഡിസംബര്‍ 23, വ്യാഴാഴ്ച

തഴമ്പുകള്‍

നഷ്ടപ്പെടലുകൾ മാത്രം സമ്മാനിച്ച പ്രവാസ ജീവിതത്തിനിടക്ക് ലഭിക്കുന്ന പരോൾ ദിനങ്ങൾ കഴിയുന്നത്ര ആ‍നന്ദഭരിതമാക്കാനുള്ള പ്രവാസിയുടെ ശ്രമം -നാട്ടുകാ‍രുടെ ഇടയിൽ- വേണ്ടത്ര വിജയം കാണുന്നില്ല.

പ്രവാസി, ഉള്ളതിൽ നല്ല ഡ്രസ്സെടുത്തണിഞ്ഞ് മേശവലിപ്പിൽ അട്ടിയായി വച്ച നോട്ടുകെട്ടിൽ നിന്നും ഒരെണ്ണം വലിച്ചൂരി പോക്കറ്റിലിട്ട്, തന്റെ സെക്കനേന്റ് ബൈക്കുമെടുത്ത് അങ്ങാടിയിൽ പോയി പലചരക്ക് കടയിൽ കേറി ഓരോന്നിനും വില ചോദിക്കും. ഇന്നലെ വാങ്ങിയ മൈദക്കെങ്ങനെ ഇന്നഞ്ച് രൂപ കൂടി എന്ന് ചോദിച്ചാൽഅത് തമിഴ് നാട്ടിൽ നിന്നും ലോറി വരുന്നില്ല. അതോണ്ട്...”
ഇന്നലെയും ഇതേ ചാക്കീന്നല്ലെ തൂക്കിയത്. പിന്നെ ഇന്ന് രാവിലെ... പെട്ടെന്ന് എങ്ങനെ വില കൂടിഎന്നെങ്ങാനും ചോദിച്ചാൽഏയ് കാക്ക ഇങ്ങക്ക് മാണെങ്കി കൊണ്ടൊയാ മതിഎന്ന ധാഷ്ട്യം നിറഞ്ഞ മറുപടി. ധാഷ്ട്യം എന്ന് പറയാൻ പറ്റില്ല. കാരണം പലചരക്കു സാധനങ്ങൾ ഇന്ന് വിറ്റില്ലെങ്കിലും നാളെയും, മറ്റന്നാളും കഴിഞ്ഞാൽ ഡബിൾ വിലക്ക് വില്പന നടക്കുമെന്നയാൾക്കറിയാം.

ഇനി പച്ചക്കറിക്കടയിൽ കേറിയാലൊ ?“അല്ല ഇന്നൊരൊറ്റ ദിവസം കൊണ്ട് ഉള്ളിക്ക് പതിനഞ്ച് രൂപ കൂടുതലായൊ എന്നെങ്ങാനും ചോദിച്ചാൽ അയാൾക്കുമുണ്ട് പറയാൻതമിഴ് നാട്ടിൽ മഴ. അതിനാൽ...”
അത് ഓകെ, പക്ഷേ ചുറ്റും നിൽക്കുന്നവർ ‘ഇവനേത് കോത്താഴത്തുകാ‍രനെഡെയ്എന്ന ഭാവത്തോടെ തമ്മിൽ തമ്മിൽ നോക്കി പരിഹാസഭാവത്തോടെ ചിരിക്കുന്നത് പ്രവാസിക്ക് സഹിക്കാവുന്നതിലപ്പുറമാണ്.

അവർക്ക് ചിരിക്കാം. കാരണം, അയാ‍ൾ റിയൽ എസ്റ്റേറ്റ് കാരനാണ്/ഫാമുകാരനാണ്/ പല വിധ ബിസ്സിനസ്സുകാരനാണ് അതുമല്ലെങ്കിൽ ഇന്ന് നാലാൾ കേട്ടാൽ അന്തസ്സായി കരുതുന്ന പിടിച്ചുപറിക്കാരനാണ്/വാ‍ഹനമോഷ്ടാവാണ്/ക്വട്ടേഷൻ കാരനാണ്/ ഇതൊന്നുമല്ലാത്ത സാധാ ഒരു തൊഴിലാലിയാണ്/ എല്ലാത്തിലുമധികം അയാൾ നാട്ടുവാസിയാണ്. ആയതിനാൽ എവിടെ ഒരു രൂപ കൂടുന്നുവൊ അവർക്ക് തന്താങ്ങളുടെ ബിസ്സിനസ്സിൽ രണ്ട് രൂപ അധികം നേടാനാവും. സാധാ കൂലിക്കാരനും മുതലാ‍ളിയോട് കൂലി കൂട്ടി വാങ്ങിക്കാം.

നാട്ടിലെ കൂലിപ്പണിക്കാരിൽ ഒരു വിഭാഗം കിട്ടുന്ന കൂലിയുടെ മൂന്ന് ഭാഗത്തിൽ ഒന്ന് കള്ള് കുടിക്കാനും രണ്ടാം ഭാഗം ലോട്ടറിയെറ്റുക്കാനും ബാക്കിക്ക് വീട്ടുസാമാനങ്ങളും വാങ്ങി ലാവിഷായി നടക്കുന്നു. മറ്റൊരു വിഭാഗം പണിക്കാർ ആഴ്ചയിൽ നാല് ദിവാസം കൂലി വാങ്ങി ബാക്കി ദിവസങ്ങളിൽ മുച്ചക്ര വാഹനം വിളിച്ച് കുടുംബവുമായി കറങ്ങി, ഇനിപ്പൊ വീട്ടിലെത്തിയാ‍ൽ വച്ചുണ്ടാക്കാനൊന്നും നേരമില്ലെന്ന് പറഞ്ഞ് അറേബ്യൻ ഫുഡ്ഡിൽ കേറി ബ്രോസ്റ്റും, ഷവർമയും, മന്തിയും വാങ്ങിക്കഴിച്ച് വീട്ടിലെത്തി ആട്ടൊക്കാരൻ പറഞ്ഞ കൂലിയും കൊടുത്ത് സുഖമായി കിടന്നുറങ്ങുന്നു. കെട്ടിക്കാനായ ഒരു പെൺകുട്ടി അയാൾക്കുണ്ടെന്ന ചിന്ത അയാളെ അലോസരപ്പെടുത്തുന്നില്ല. കാരണം അത് നാട്ടുകാർ- ഗൾഫുകാർ പിരിവിട്ട്- എങ്ങനെയെങ്കിലും നടത്തിത്തരും എന്നയാൾക്ക് ഉത്തമവിശ്വാസമുണ്ട്. കാരണം, അയാ‍ൾ പാവം കൂലിപ്പണിക്കാരണ്!

നാട്ടിലെ ഇപ്പഴത്തെ മുതലാളിക്കൊ? മുതലാളിക്ക് ഇന്നൊലിച്ചത് പോലെ കറ നാളെയും ഒലിക്കും. അത് ഷീറ്റാക്കി ഉണക്കി കെട്ടാക്കി റബ്ബർ കടയിൽ കൊണ്ട് ചെന്നാൽ അതിലും വലിയ ഒരു കെട്ട് നോട്ടെടുത്ത് കൊടുക്കുന്നതും കൊണ്ട് വിട്ടു വണ്ടി കെവിആറിലേക്ക്.
തന്റെ കാർ ഫുളോപ്ഷനല്ല എന്ന നാട്ടുകാരുടെ കളിയാക്കലിൽ നിന്നും അല്ലെങ്കിൽ മക്കളുടെ മുഖം തിരിക്കലിൽ നിന്നും രക്ഷ നേടാൻ മൂന്ന് മാസം മുമ്പ് വാങ്ങിയ ഇന്നോവ വെറും രണ്ട് ലക്ഷം രൂപ ? നഷ്ടത്തിൽ തിരിച്ച് നൽകി അതിലും മുന്തിയ ഒരു പുതിയ വണ്ടി അധിക വില കൊടുത്ത് വാങ്ങി; ഫുൾ ഓപ്ഷ്ൻ ഫുൾ സ്റ്റൈലിൽ വിട്ട് കൊണ്ടങ്ങനെയങ്ങനെ..........

അവസാനം പ്രവാസി മത്സ്യ മാർക്കറ്റിലെത്തി വലിയ മീനിലേക്ക് നോക്കിത്തുടങ്ങുമ്പോഴായിരിക്കും മീങ്കാരൻ സൈനുദ്ദീന്റെ വിളിടാ ഗൾഫേരാ... ഇങ്ങട്ട് പോരേ...ധാ അനക്കുള്ളത് ബടെണ്ട്അത് കേട്ട് ഒരു പുളിങ്ങാ ചിരിയും ചിരിച്ച് അര കിലോ മത്തിയും വാങ്ങി തിരിയുമ്പോഴായിരിക്കും പള്ളിക്കലെ/ സ്കൂളിന്റെ/പാവപ്പെട്ടവന്റെ/അസുഖമായി കിടക്കുന്നവന്റെ...........

വീട്ടിൽ തിരിച്ചെത്തി കാലിക്കീശ തപ്പി, പടച്ചോനെ പത്തുർപ്പ്യേക്ക് പെട്രോൾ അടിക്കാൻ പോലും പറ്റീലല്ലൊ. ഇനിപ്പൊ നാളെ പമ്പിലേക്കെത്താൻ എണ്ണണ്ടാവൊ ആവൊ? എന്ന ഒരു ആകുലത. എങ്കിലും പതിനഞ്ച് രൂപ കൊണ്ട് രണ്ട് നേരത്തെ കറിക്കായല്ലൊ എന്ന ഒരാശ്വാസത്തോടെ മീൻ കീശ് ഭാര്യേടെ കൈയ്യിൽ കൊടുക്കുമ്പോഴോ...ഇന്നും മത്തിയാ...അത് നന്നാക്കാനുള്ള ഒരു ബുദ്ധിമുട്ട്...മാത്രൊല്ല അയിന്റെ ചൂര് അടുക്കളേന്ന് പോയിക്കിട്ടൂല. ന്തേയ് കണ്ടം മീനൊന്നും ഇല്ലായ്നൊ?” എന്ന നീരസം നിറഞ്ഞ പറച്ചിൽ.

അത് കേട്ട് പ്രവാസി“
അനക്ക് നന്നാക്കാൻ പറ്റൂലെങ്കി അത് പറ. ഓന്റെ ബാപ്പാനെ നന്നാക്കി പടിച്ചിട്ടാ ഞമ്മള് ഗൾഫീന്ന് ഇങ്ങട്ട് വണ്ടി കേറ്യേത്. ങ്ങട്ട് താ ഞാൻ നന്നാക്കി തരാം. എടി മൊയന്തെ; ങ്ങക്കൊക്കെ എന്തറിയാം. വലിയ വില കൊടുത്ത് വിറ്റാമിനില്ലാത്ത കഷ്ണം മീൻ വാങ്ങുന്നതിലും നല്ലതല്ലെ കാത്സ്യം കൂടുതലുള്ള മത്തി. എന്നാ ങ്ങക്കൊക്കെ ബുദ്ധി വക്കാ..”
ങും ഉപ്പാക്ക് ചെറുപ്പത്തിൽ പഴങ്കഞ്ഞീം മത്തിത്തലേം തിന്ന് ബുദ്ധി കൂടിയതാ....കൊറേ കേട്ടതാ പ്പാന്റെ പുളു. ഇനിയെങ്കിലും ഒന്ന് നിർത്തിക്കോളീ. ഉപ്പ വെല കൊറഞ്ഞതേ വാങ്ങൂന്ന് ഞങ്ങക്കറിഞ്ഞൂടെമക്കളുടെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചേ പ്രവാസിക്ക് മതിയാവൂ.

എന്നാൽ “നാട്ടിൽ ജീവിതച്ചെലവ് കൂടി അതിനാൽ ശംബളം കൂട്ടിത്തരണം” എന്ന് പ്രവാസി തന്റെ അറബി മൊയലാളിയോട് പറഞ്ഞാൽ “ങാഹാ..തന്നയോ? അയ്ന്പ്പൊ..യ്യൊരു കാര്യം ചെയ്യ്... ഒന്നുകിൽ മറ്റെവടേലും പണി നോക്കാ അതല്ലെങ്കി നാട്ടീ പൂവാ; ഞമ്മക്ക് അന്നെപ്പോലത്തെ കൊറേ ഹിമാറുകളെ ഇയ്നെക്കാളും കൂലി കൊറച്ച് കൊടുത്താ കിട്ടും” ഇതായിരിക്കും മറുപടി. അത് കേട്ട് സങ്കടം+കോപം= വളിഞ്ഞ ചിരിയോടെ ഉള്ളിലെ ദേഷ്യം ഇങ്ങനെ തീർക്കും. “ഹൈവാൻ” (മൃഗം) എന്ന് പറയാൻ വന്നത് ലേശം മാറ്റം വരുത്തി “ഐവ”(ശരി) എന്നാക്കും.

അവസാനം; ഒരുർപ്യ പോലും തിരിച്ച് വീഴാത്ത മേശവലിപ്പിൽ തപ്പാനായി ഒന്നുമില്ലാതാവുമ്പോൾ പ്രവാസിയുടെ ഭാര്യയുടെ കെട്ടുതാലി ബാങ്കിലെത്തുന്നു. അതും കഴിഞ്ഞ് തന്നെയും കുടുംബത്തെയും രണ്ട് മൂന്ന് മാസം വഹിച്ചസെക്കനേന്റ്കിട്ടുന്ന വിലക്ക് വിറ്റ്, തിരിമറി ചെയ്തതൊക്കെയും തിരിച്ച് കൊടുക്കുന്നു. പിന്നെ പിറ്റേന്ന് തന്നെ ഒരു എംറ്റി ചട്ടപ്പെട്ടിയും സംഘടിപ്പിച്ച് തന്റെ പഴയ ഉടുപ്പുകളും, നാട്ടിലേക്ക് വരാനായ കുട്ട്യാളില്ലാത്ത കുട്ടിമാളെ കെട്ട്യോൻ സ്വകര്യമായി ഫോൺ ചെയ്ത് പറഞ്ഞ ---പവർ എക്സ്ട്രാ ക്യാ‍പ്സൂളുകളും, അമ്മായീടെ മോനുള്ള അച്ചാർ പൊതിയും, അയലോക്കത്തെ ഖദീജ താത്ത പുത്യാപ്ലക്ക് കൊടുക്കാനേല്പിച്ച പ്രഷറിനും സുഗറിനുമുള്ള ഗുളികകളും, വെൽഫേർ അസോഷിയേഷനിലേക്കുള്ള റക്കമെന്റ് സഹായാഭ്യാർത്തന കത്തുകളും കുത്തി നിറക്കുന്നു.

ശേഷം, ഒരായിരം കൊളുത്തിട്ട് തിരിച്ച് വലിച്ച് കൊണ്ടിരിക്കുന്ന ആരാലും കാണപ്പെടാത്ത മനസ്സുമായി, ഒന്നും മറന്നിട്ടില്ലല്ലൊ എന്ന സ്വയമൊരോർമ്മപ്പെടുത്തലോടെ പ്രവാസി ഒതുക്കുകല്ലിറങ്ങുമ്പോൾ, ചുരുക്കം ബന്ധുക്കളുടെ ഇടയിലെ സ്ത്രീകൾ -നാട്ടുനടപ്പ് പ്രകാരം- രംഗം ഒരു ട്രാജടി ആയിക്കോട്ടെ എന്ന്കരുതി- ഡ്യൂപ്ലിക്കേറ്റായി- മൂക്കൊന്ന് കേറ്റിവലിച്ച്, പൊടിഞ്ഞിട്ടില്ലാത്ത കണ്ണീർ തട്ടം കൊണ്ട് തുടച്ച് തന്റെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ഉമ്മറപ്പടിയിലെ തൂണും ചാരി വിതുമ്പുന്ന ഹൃദയവുമായി പൊന്തി തുടങ്ങുന്ന വയറുമായി നിൽക്കുന്ന പ്രവാസിയുടെ പ്രിയപ്രേയസിയോട് ഒരു ചെറുനോട്ടത്തിനാൽ യാത്ര പറഞ്ഞ്, അടർത്തിയെടുത്തു കൊണ്ട് വന്ന ആ മനുഷ്യശരീരമെന്ന കണ്ണി വീണ്ടുമാ പ്രവാസ ചങ്ങലയിൽകോർത്തിണക്കാൻ വേണ്ടി യാത്ര തിരിക്കുന്നു.

മാഞ്ഞ് പോകാനായി അയാളിലെ തഴമ്പുകൾ മാത്രം ബാക്കിയാക്കിക്കൊണ്ട്!!!

2010, ആഗസ്റ്റ് 20, വെള്ളിയാഴ്ച

മണിയടി അഥവാ മണിയുടെ അടി

ബന്ധുവീട്ടില്‍ നിന്നും നോമ്പ് തുറന്ന് ഒരു കാര്യസാധ്യത്തിന് വേണ്ട മണിയടിയും കഴിഞ്ഞ് ഏറെ വൈകി വീട്ടില്‍ തിരിച്ചെത്തി, പെലച്ചക്ക് നാല് മണിക്ക് മണി അടിക്കാന്‍ പാകത്തില്‍ ടൈമ്പീസ് തിരിച്ച് വച്ച് കിടന്നതാണെങ്കിലും, വച്ച മണി അടിക്കും മുമ്പെ ഉണര്‍ന്ന് പടച്ചോനെ നോമ്പ് കഴിഞ്ഞാല്‍ വീണ്ടുമാ ഊഷര ഭൂമിയിലേക്ക്..’ഓര്‍മിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഇടക്കിടക്ക് തികട്ടി വരുന്ന ചിന്തകളെ മറക്കാന്‍ ശ്രമിച്ച് കണ്ണ് ഇറുകെ അടച്ച് മനസ്സിനെ മറ്റൊരു വഴിക്ക് തിരിച്ച് വിട്ടതും ആരോ മുഖത്തേക്ക് ഒരു പ്രകാശം അടിച്ചതായി തോന്നി. കണ്ണ് തുറന്ന് നോക്കി. വീണ്ടുമാ വെളിച്ചം കണ്ണില്‍ തറച്ചു. ശ്രദ്ധിച്ച് നോക്കും നേരം, ക്രികറ്റ് ബോളായി ഗോലിയും ഉപയോഗിക്കാം എന്ന മക്കളുടെ കണ്ട് പിടുത്തം കാരണം പൊട്ടിയ ജനല്‍ ചില്ലിന്‍ വിടവിലൂടെ (അതിന്റെ ശേഷം മുണ്ടിനുള്ളില്‍ ടൌസറിടാതെ കുനിഞ്ഞ് നില്‍ക്കാന്‍ ഭാര്യ സമ്മതിക്കാറില്ല) കുഞ്ഞു ടോര്‍ച്ചിന്റെ മുഖത്തിനു പിറകില്‍ പഴേ ബ്ലാക്ക് ആന്റ് വൈറ്റ് പ്രേതകഥ സിനിമയിലെ പോലെ വലിയ തലയുള്ള ഒരാളിന്റെ നിഴല്‍!

ഖോജരാജാവായ തമ്പുരാനെ കള്ളന്‍!!
കള്ളന്‍ തന്നെ അല്ലെ?? ഗല്‍ഫില്‍ നിന്നും പെട്ടി നിറയെ കൊണ്ട് വന്ന മണിയെല്ലാം അടിച്ചോണ്ട് പോവാം അതല്ലെങ്കില്‍ വല്ല - ഉം കാണാമെന്ന് കരുതി വന്നതാവാം! സമയത്ത് എന്ത് കാണാന്‍ ??അല്ല നോമ്പായതിനാല്‍! വീണ്ടും ടോര്‍ച്ചിന്‍ വെളിച്ചം. പെട്ടെന്നാണോര്‍ത്തത്അള്ളാ.... ഫാര്യേടെ കെടത്തം ഏത് രീതിയിലാണാവൊതല തിരിച്ച് നീക്കിയപ്പോള്‍ സമാധാനമായി. സ്വകാര്യതാനയം പൂര്‍ണ്ണമായും പൊതിഞ്ഞ് ഓളൊരു വശത്തേക്ക് തിരിഞ്ഞ് കിടക്കുന്നു.
ഇനി
എന്ത് ചെയ്യും ? തലേ ദിവസം ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാന്‍ പോകും നേരം ആരൊക്കെയോ ചോദിച്ചിരുന്നുഇന്ന് പ്പൊ ഇനി തിരിച്ച് വരവ്ണ്ടാവില്ല അല്ലെ? ഇല്ല, അവിടെ തങ്ങും‘ എന്ന് കരുതി കൂട്ടി ഞാന്‍ നുണയും പറഞ്ഞിരുന്നു. വിചാരിച്ച പോലെ തന്നെ കള്ളന്‍ വന്നിതാഇവരാരെടാ ഇന്നലെ രാത്രി ഇവര്‍ തിരിച്ച് വന്നുവോ അതോ വേറെ ആരെങ്കിലുമാണൊ എന്ന് സംശയിച്ച് അന്തം വിട്ട് ജനലും ചാ‍രി നില്‍ക്കുന്നത് എനിക്ക് ശരിക്കും കാണാം.

നന്നായി ചിന്തിച്ച് കൈകാര്യം ചെയ്യേണ്ടതായ വിഷയമായതോണ്ട് ആദ്യം എണീറ്റ് ബ്ലാങ്കറ്റും തലയണയും കൂട്ടി ഞാന്‍ കിടക്കുന്നതിന് പകരമായി ഒരു ഡമ്മിയുണ്ടാക്കി. വീണ്ടു ടോര്‍ച്ചടിച്ച് നോക്കിയാല്‍ എന്നെ കാണാതാവരുതല്ലൊ. പിന്നെ ഇരുട്ടില്‍ ഹാളില്‍ ചെന്ന് ഒരു വടിക്കായി റാക്കില്‍ തപ്പി. കൈയ്യില്‍ തടഞ്ഞത് രാത്രികാലത്ത് പുഴയിലും തോട്ടിലും മീന്‍ വെട്ടിപ്പിടിക്കുന്ന ഇരു തലമൂര്‍ച്ചയില്ല്ലാത്ത വാള്‍ (ഇതാ ഈ എഴുത്ത് ശാക്ഷിയായി പറയുന്നു. എന്നെങ്കിലും ഒരു കാലത്ത് വാളുംകുന്തവുമായി ഒരു മുസ്ലിം തീവ്രവാധി പിടിയിലായി എന്ന് അഥവാ കേട്ടാല്‍, സത്യം ഇതായിരിക്കുംകെട്ടൊ) വാളെടുത്തതുംട്ടെം ണ്ടം.. ണ്ഡം.... ണ്ടം.. ണ്ടം.. ണ്ടം.. ണ്ടംഒപ്പം ഒരൊഴിഞ്ഞ പെയിന്റ് ടിന്ന് താഴെക്ക് വീണ്.....

പിന്നെ വലിയ മോനെ കുലുക്കിയുണര്‍ത്താനായി ശ്രമം. രണ്ടാമത്തവന്‍ എന്ത് തന്നെ സംഭവിച്ചാലുംഉണരില്ലെങ്കിലും ഒന്നാമത്തോന്‍ പഴയ കാല വാള്‍വ് റേഡിയോ ഓണാക്കിയ പോലെ ചൂടായാല്‍
ഒണര്‍ന്നോളും. ഉണര്‍ന്ന അവന്റെ ചെവിയില്‍ മന്ത്രിച്ചു “ഒച്ചയുണ്ടാക്കല്ലെ പുറത്തൊരാള്‍ നില്പുണ്ട്”
അത് കേട്ട് അവന്റെ ഉറക്കച്ചടവ് ഇറക്കപ്പടവ് വിട്ടിറങ്ങി ചാടിപ്പിടന്നെഴുന്നേറ്റു. അവനോടൊരുവടിയൊ കുന്തമൊ തിരയാനേല്പിച്ച് ഞാനയലോക്കത്തേക്ക് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അത്കേട്ട് കുഞ്ഞാപ്പു കാക്ക പറഞ്ഞു“ നിങ്ങള്‍ വാതില്‍ തുറക്കണ്ട. ഞാനും മണിയും ഇതാ
എത്തിക്കഴിഞ്ഞു

ഫോണ്‍ വെച്ചതും വീണ്ടും ട്ടെ ട്ട ണ്ഡ.. ണ്ഡ ട്ട.. ട്ട ട്ടം.. ണ്ടം ണ്ടം... ക്ട ക്‍ടുംനേരത്തെ താഴെ വീപാട്ടമേല്‍ മോന്റെ കാല്‍ തട്ടി ഒച്ചപ്പാട് ! അത് കേട്ട് ഭാര്യയുണര്‍ന്ന് “ഹെ..ങെ..ന്തെത്താ..എന്താ” വേഗംഅവളുടെ അടുത്തെത്തി സംഭവം വിവരിച്ച് മുണ്ടാതെ അതേ പോലെ കിടക്കാന്‍ പറഞ്ഞെങ്കിലും 'മമ്പറത്തെ തങ്ങളേ..പടച്ചോനെ ന്‍‌ക്കിഞ്ഞി വയ്യാ..ങ്ങള്‍ പൊറത്തെറങ്ങണ്ടാ‘ എന്നും പറഞ്ഞ് പേടിച്ച് ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ച അവള്‍ക്ക് നല്ല രണ്ട് മുട്ടന്‍ തെറി കിട്ടിയപ്പോള്‍ വായ താനെ അടഞ്ഞു. പിന്നെ മൂരിയെ കിടത്തും പോലെ പൂഞ്ഞയില്‍ പിടിച്ചമര്‍ത്തി പഴയ രൂപത്തില്‍ കിടക്കയില്‍ പിടിച്ച് കിടത്തിയതും “ട്ടിര്‍ണ്ണീം.....ട്ടിര്‍ണീം, ടിര്‍ണ്ണീം...ടിര്‍ണീം”? പെലച്ചക്കെണീക്കാന്‍ ഗള്‍ഫില്‍ നിന്നും വരുന്ന മിസ് കോള്‍ ! ഇരുട്ടിലോടി ഫോണ്‍ ക്രെഡിലില്‍ നിന്നും എടുത്ത് മാറ്റി.

ജനലിനപ്പുറത്തെ നിഴലിനുടമ കിച്ചണിന്റെ വാതില്‍ ടോര്‍ച്ചടിച്ച്
പരിശോധിക്കുന്നത് മോന്‍ കാണിച്ച് തന്നു. എന്ത് ചെയ്യണം എന്ന് ചര്‍ച്ച ചെയ്യുന്നതിന് മുമ്പെ “പ്പി പ്പി.. പ്പീ.... പ്പീം...പ്പി പ്പി.. പ്പീ.... പ്പീം... പ്പിപ്പി.. പ്പീ.... പ്പീം...” പണ്ടാരടങ്ങാന്‍ ആ സമയത്ത് ശരിയായ മണിയടിക്കാന്‍ തുടങ്ങി. അതോഫാക്കി വേഗം കിച്ചണില്‍ തിരിച്ച് വന്നു. അപ്പോള്‍ പുറത്തെ ടോര്‍ച്ച് വെളിച്ചം എവിടെയും കാണാന്‍ കഴിഞ്ഞില്ല. വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ദൈര്യമുണ്ട്. പക്ഷെ തലേന്ന് ആയുഷ് കാല ഗ്യാരണ്ടിയുള്ള ടോര്‍ച്ചിന്റെ ബള്‍ബ് ഫ്യും ! എമര്‍സഞ്ചിയിലൊട്ട് ചാര്‍ജ്ജും ഇല്ല. ഇത് വരെ എത്തിപ്പെടാത്ത കുഞ്ഞാപ്പുകാക്കയെയും മണിയെയും ഇനി കാത്ത് നില്‍ക്കുന്നത് ബുദ്ധിയല്ല എന്ന തീരുമാനത്തില്‍ മോനോട് പറഞ്ഞു. നീ ശടേന്ന് വാതില്‍ തുറക്കണം. വാതില്‍ തുറന്നതും ഞാന്‍ എമര്‍ജെന്‍സി ഓണാക്കും. (ഒരി്ത്തിരി വെട്ടം കുറച്ച് നേരത്തേക്ക് അതിലുണ്ടാവാറുണ്ടല്ലൊ) ആളെ കണ്ടതും കൈയ്യിലുള്ള വടിയാല്‍ അടി വീണിരിക്കണം... ഓക്കെ പറഞ്ഞ് ‘വണ്‍ ടു ത്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ”
“..................................“

ങും...എന്തോന്ന്.... ആര് ....എപ്പൊ??? വീടിന് ചുറ്റുമോടി റോഡിലേക്കിറങ്ങിയപ്പോഴേക്കും എമര്‍ജെന്‍സി വെളിച്ചം റ്റാ റ്റാ പറഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ വാള്‍ മുന്നില്‍ വീശി വീടിന് ചുറ്റും നടന്നു.

പെട്ടെന്ന് മുമ്പിലേക്ക് മണി ചാടി വീണു. അതിന്റെ പുറകെ കുഞ്ഞാപ്പുകാക്ക “ ആരെടാ.. മണിയെ അടിയെടാ... നെറും തല നോക്കി കൊടുക്ക്..വിടല്ലെ വിടല്ലെ” എന്ന് വളരെയധികം ഉച്ചത്തില്‍ പറയുന്നുണ്ട്. മണിയും എന്തൊക്കെയോ പറയുന്നു. ഒപ്പം തല്ലാന്‍ ഓങ്ങുന്നു. പെട്ടെന്നെനിക്ക് കത്തി. ഇരുട്ടില്‍ അവര്‍ എന്നെ കള്ളനായി കണ്ടിരിക്കുന്നു. “മണിയേ തല്ലല്ലേ...ഇത് ഞാനാ ടാ മണീ..തല്ലല്ലേ” എന്നുള്ള എന്റെ ശബ്ദം “ആരെടാ നായിന്റെ മോനെ...വിടല്ലെ മണീ ” എന്നൊക്കെയുള്ള അവരുടെ ചോദ്യ പറച്ചിലുകളില്‍ക്കിടയില്‍ എന്റെ ഇടര്‍ന്ന ശബ്ദം ഒന്നുമല്ലാതാവുന്നു.

ശബ്ദ കോലാഹലം (എന്റെ പേടിയോടെയുള്ള തല്ലല്ലേ) കേട്ട് കിടക്കപ്പൊറുതിയില്ലാതെ ഭാര്യ പുറത്തേക്കുള്ള ലൈറ്റ് തെളിയിച്ചു. അപ്പോഴേക്കും മോനും ഓടി വന്നു. ആളറിഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ചുടായി “പുറത്തേക്കിറങ്ങരുത് എന്ന് പറഞ്ഞിട്ട്...ഭാഗ്യം അടിക്കാന്‍ തോന്നാഞ്ഞത്. ഏതായാലും നമുക്കൊന്ന് തെരയാം” ഞങ്ങള്‍ പറമ്പിലും പാടത്തുമൊക്കെ തിരഞ്ഞെങ്കിലും ആരെയും കാണാന്‍ കിട്ടിയില്ല. ആ സമയം ഭാര്യ വിളിച്ച് പറഞ്ഞു

“ ണ്ടോക്കീ...മോളൂന്റെ ചെയിന്‍ ഊരീട്ട്ണ്ട് ട്ടൊ” അപ്പോഴാണൊര്‍ത്തത് അവള്‍ കിടന്നിടത്തു നിന്നും തിരിഞ്ഞ് മറിഞ്ഞ് ഞങ്ങളുടെ കാല്‍ കീഴില്‍ ജനലിനു ചാരിയാ കിടന്നിരുന്നത്. എങ്കില്‍ മാല ആ വിടവിലൂടെ കള്ളന്‍ കൈക്കലാക്കിയിരിക്കുന്നു. “ഇനി നോക്കാനില്ല ദാ സമയം നാലെ ഇരുപത്തഞ്ച് ‘കൊളക്കാടന്‍‘ ഇപ്പൊ വരും. നീയും മണിയും ഓടിക്കോളി അങ്ങാടിയിലേക്ക്. ആദ്യം ബസ്സ്സ്റ്റോപ്പില്‍ നോക്കീ....” പറഞ്ഞ് മുഴുവനാകും മുമ്പെ അവര്‍ ഓടി. ഞങ്ങള്‍ അകത്തേക്ക് കേറി. വേറെ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടൊ എന്ന് നോക്കിയോ എന്ന എന്റെ ചോദ്യത്തിന് “അതിനെന്തേപ്പൊ ഇവിടെ നഷ്ടപ്പെട്ടത് ?” എന്ന് ഓളെ മറുപടി. “അപ്പൊ മോളൂന്റെ മാലാന്ന് നീ പറഞ്ഞത്?
“ഹോ അതൊ, അത് ഞാന്‍ തലേന്ന് തന്നെ ഊരി വച്ചിട്ടുണ്ടെന്നാ പറഞ്ഞത്”
“ഛെ... കള്ള കഴുവേറി മോളെ.....ആവശ്യമില്ലാതെ ഓരോ”
ഇരച്ച് പൊന്തിയ ദേശ്യം അവളുടെ ചിരിയില്‍ ഇല്ലാതായി. കുറച്ച് കഴിഞ്ഞ് മണിയും മോനും തിരിച്ച് വന്ന് പറഞ്ഞു “രക്ഷയില്ല,,, അവിടെ കണ്ട എല്ലാവരെയും പരിശോദിച്ചു. രണ്ട് അണ്ണാച്ചികളെ നല്ലോണം തപ്പി......” അവര്‍ പറഞ്ഞ് കഴിയുന്നത് വരെ ഞങ്ങള്‍ കാത്തിരുന്നു. പിന്നെ ഉമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായപ്പോള്‍ “ഛെ, സംഗതി മോശായി. ഇനിയിപ്പൊ അങ്ങാടീക്കെറങ്ങാന്‍ പറ്റൂല” എന്നെല്ലാം പറഞ്ഞ്, പിന്നെ പറഞ്ഞ് പറഞ്ഞ് മണിയുടെ കൈയ്യില്‍ നിന്നും ഫ്രഷ് ചീമക്കൊന്ന കമ്പിനാല്‍ ഉപ്പാക്ക് അടി കിട്ടാത്തതിന്റെ തമാശ പറഞ്ഞ് ചിരിച്ച് ഉറക്കമുണര്‍ന്ന്‍ വന്ന മക്കളും അയലോക്കക്കാരും കൂടി എന്റെ നേരെ ആയി. പിന്നെ, നോമ്പ് സ്പെഷ്യല്‍ താളിപ്പ് തൂമിച്ച വാസനയില്‍ അത്താഴ ചോറിലേക്കായി ശ്രദ്ധ.


അന്നോടിക്കിതച്ച് വന്ന, ഒരു നീണ്ടകാല പ്രവാസിയായിരുന്ന കുഞ്ഞാപ്പുകാക്ക തീരെ സുഖമില്ലാതെ തളര്‍ന്ന് കിടക്കുന്നു. കഴിഞ്ഞ നോമ്പിന് അങ്ങനെ നാട്ടില്‍ കഴിഞ്ഞു. ഈ നോമ്പ് പകുതിയെങ്കിലും നാട്ടില്‍ കൂടാനാകുമെന്ന് കരുതുന്നു. ഇന്‍ശാ അള്ളാ....
വീണ്ടും കാണും വരെ എല്ലാവര്‍ക്കും നന്മയുടെ നാളുകള്‍ നേര്‍ന്ന് കൊണ്ട്, ഒഎബി.






മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില