2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഒരു പീഡനത്തിന്റെ കഥ

റയിൽ‌വേ ട്രാക്കിലെ മലത്തിന്റെയും മറ്റു ചീഞ്ഞളിഞ്ഞതിന്റെയും ദുർഗന്ധം നാസാദ്വാരങ്ങൾ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനെ സാരിത്തലപ്പിനാൽ താൽക്കാലികമായി തടഞ്ഞ് ഒരു സിമന്റ് ബഞ്ചിലിരിക്കയായിരുന്നു അവൾ.

സ്ഥലം ഷൊർണ്ണൂർ റയിൽ‌വേ സ്റ്റേഷൻ!
സന്ദർഭം പറ്റിയതു തന്നെ. ചൂണ്ടക്കാരൻ അടുത്ത് കൂടി.

“വല്ലാത്തൊരു നാറ്റം അല്ലെ?”
ഒരു പുരുഷ ശബ്ദം. ഒന്ന് തിരിഞ്ഞ് നോക്കി മറുപടി ഒരു ചെറു ചിരിയിൽ മാത്രമൊതുക്കി അവൾ.
പിന്നീടവൾ അയാളെ എപ്പഴോ മറന്ന് പോയിരുന്നുവെന്ന് തോന്നുന്നു.
‘അല്ല,,,,ഇത്ത എങ്ങോട്ടേക്കാ?”
ചൂണ്ടക്കാരൻ വീണ്ടും ഇര കോർത്തിട്ടു.
“ങാ...ഞാ...ഞാൻ വാ..തൊടികപ്പുലത്തേക്കാ”
“ചെരുതുരുത്തിയിൽ പോയതാ ല്ലെ. ഒറ്റക്കെയുള്ളൂ?”
തൈലവും കശായവുമടങ്ങിയ കീശിൽ നിന്നും അയാളുടെ മുഖമുയർന്നു. പിന്നെ ചികിത്സ വീട്,
കുലം, ദേശം, മക്കൾ തുടങ്ങി ഗൾഫ് ഭാര്യയുടെ വിരഹത്തിൻ വേധന വരെ ചർച്ചിച്ചു ചൂണ്ടക്കാ‍രൻ!

വണ്ടി വന്നു. അവൾ ആളുകളുള്ള ഒരു കമ്പാർട്ട്മെന്റിൽ കേറി ഒരു വയസ്സായ സ്ത്രീ ഇരിക്കുന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചു.
മരുന്നും മുക്ക്ടിയും വാങ്ങി അതിന് മുമ്പത്തെ വണ്ടിക്കായിരുന്നു അവൾ സാധാരണ മടക്കം. അന്ന്പേഷ്യന്റ്സ് കൂടുതലായതിനാൽ വൈകി. എന്നും നാത്തൂൻ ഒപ്പമുണ്ടാവും. അന്ന് അവൾക്ക് ഒരു ‘പള്ള’കാണാൻ പോക്കുള്ളതിനാൽ വരാ‍ൻ കഴിഞ്ഞില്ല. ഇറങ്ങേണ്ട സ്റ്റേഷന് തൊട്ടടുത്ത് തന്നെയാ‍ണ് വീട് എ
ങ്കിലും, സ്റ്റേഷന് ചുറ്റുമുള്ള കാട്, വെളിച്ചക്കുറവ് മാത്രവുമല്ല കള്ള് കുടിയന്മാരുടെ ആ‍വസ കേന്ദ്രവും....
ചിന്തിച്ചപ്പോൾ ലേശം വേവലാതി തോന്നാതിരുന്നില്ല മനസ്സിൽ. മക്കളൊക്കെ ദൂരധിക്കിലായതിനാൽ സ്റ്റേഷനിൽ വന്ന്‍ കാത്ത് നിൽക്കാനും ആ‍രുമില്ല. ‘ഹൊ ട്രൈനിൽ നിന്നുമിറങ്ങുമ്പോൾ പരിചയമുള്ളവർ ആരെങ്കിലും ഇല്ലാതിരിക്കില്ല’
അവൾ സ്വയം ആശ്വസിച്ചു.

പിന്നെ തല ഉയർത്തി നോക്കുമ്പോഴതാ ചക്കര ചിരിയുമായി, ചക്ക മടൽ കണ്ട ചൂട്ടി എരുമയെ പോലെചൂണ്ടക്കാരൻ മൂമ്പിൽ?! അത് ശരി,,,സംഗതി ലതു തന്നെ.
ലവലേശം സംശയമില്ലായിരുന്നു അവൾക്ക്. അയാളുടെ മറ്റേ നോട്ടത്തിൽ നിന്നുമുള്ള താൽക്കാലിക രക്ഷക്കായി വയസ്സിയുമായി കൂട്ട് കൂടി അവൾ. ആ സ്ത്രീ നിലമ്പൂരിലേക്കായിരുന്നു എന്ന് കേട്ടപ്പോൾ അല്പസമയം മുമ്പ് വിട്ട് പോയ ധൈര്യം വീണ്ടും ഒപ്പം കൂടി. പിന്നെ നാട്ട് വർത്താനത്തിലായി ഇരുവരും. ചോദ്യങ്ങളും, അനുഭവങ്ങളും, തമാശകളുമായി ചൂണ്ടക്കാരൻ ഇടക്ക് കേറി സംസാരിക്കുന്നുണ്ടെങ്കിലും അയാളുടെ ബോഡിലാങ്‌ഗ്വേജ് അതിലായിരുന്നില്ല. തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിൽ പെടാതെ അയാളുടെ കണ്ണുകൾ അവളോട് വേറെ
എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു.

അപ്പൊ ഇത് കൊണക്കട് വേറെ തന്നെയാ. വിടാനുള്ള ഭാവമില്ലല്ലൊ! കൂടുതൽ ലോഹ്യത്തിന് വരുന്നപുരുഷന്മാരെയും സ്ത്രീകളെയും വേറെ ഒരു കണ്ണിനാൽ മാത്രം കണ്ട് ശീലിച്ച അവൾ ഇങ്ങിനെ ചിന്തിച്ചു.

പത്തിരുപത്തഞ്ച് കൊല്ലത്തെ എക്സ്പീര്യൻസ് വച്ച്, എങ്കിൽ പിന്നെ അങ്ങനെ ആകാമെന്നതിന്റെ സിഗ്നൽ അവളിൽ നിന്നും ലഭിച്ചു തുടങ്ങിയപ്പോൾ ചൂണ്ടക്കാരൻ ‘ഏപ്പി’
ഏഴ് സ്റ്റേഷനുകൾ പിന്നിട്ടപ്പോഴേക്കും ആറ് പ്രാവശ്യം കാപ്പിയും അഞ്ച് പ്രാവശ്യം മുറുക്കും ഓഫർ ചെയ്തത് വയസ്സി സന്തോഷത്തോടെ സ്വീകരിച്ചപ്പോൾ, അവൾ പഥ്യത്തിന്റെ ഒഴിവ് കഴിവ് പറഞ്ഞ് സന്തോഷ പൂർവ്വം നിരസിച്ചു.

തുവ്വൂര് കഴിഞ്ഞപ്പോൾ അയാളിൽ ചുറുചുരുക്ക് കാണായി. പിന്നെ തൊടികപ്പുലമെത്താനായപ്പോൾഅയാ‍ൾ പൂച്ചക്ക് തുറാൻ മുട്ടിയത് പോലായത് കണ്ട് അവൾ അയാളെ നോക്കി ആയാൾ അവളെയും. രണ്ടാളും തല കൊണ്ടും കണ്ണുകൾ കൊണ്ടും അങ്ക്ടും ഇങ്ക്ടും!

അയാൾ എണീറ്റ് മുമ്പിലെ ഡോറിനടുത്തേക്ക് നടന്നു. വണ്ടി സ്ലോ ആകുന്നതിനനുസരിച്ച് അവൾ എണീറ്റ് വയസ്സിയോട് യാത്രയും പറഞ്ഞ് പിൻ ഡോറിന്റടുത്തേക്കും നടന്നു.
വണ്ടി നിന്നു. ഉയരം കുറഞ്ഞ ഫുട്ട്പാത്തിലേക്ക് അയാൾ ചാടിയിറങ്ങുന്നത് കണ്ട് അവൾ ഡോറിന്റെകൈ പിടി വിട്ട് അയാൾ കാണാത്ത വിധത്തിൽ അല്പം പിന്നിലേക്ക് മാറി നിന്നു.
സ്റ്റേഷനില്ലാത്ത ഒരു മിനുട്ട് പോലും നിൽക്കാത്ത (ആ‍ളിറങ്ങുക കേറുക ടിം ട്ടിം) ആ സ്റ്റോപ്പിൽ നിന്നുംവണ്ടി വിട്ടു....
ഒരു കമ്പാർട്ട്മെന്റ് പിന്നിട്ടപ്പോൾ അവൾ വീണ്ടും ഡോറിലെത്തി പിന്നിലേക്ക് എത്തി നോക്കി. അയാൾ അവളെ തിരഞ്ഞ് വട്ടം തിരിഞ്ഞ് കളിക്കുന്നു. ഒരു നിമിഷം അയാളുടെ കണ്ണുകൾ താനിറങ്ങിയ ബോഗിയിലേക്ക് നീണ്ടു. മങ്ങിയ വെളിച്ചത്തിലും അയാളുടെ മുഖത്തെ വളിച്ച സ്പക്ട്രം അവൾക്ക് ശരിക്കും കാണാമായിരുന്നു. കോഴി അയലിമ്മെ കേറിയ പോലെയുള്ള ചേല് കണ്ട് അവൾ പരിഹാസത്തോടെ ചിരിച്ച് അയാൾക്ക് നേരെ കൈ വീശി.
പിന്നെ ചുണ്ടിൽ നിന്നും വിട്ട് മാറാത്ത ചിരിയുമായി വീണ്ടും പഴയ സീറ്റിൽ വന്നിരുന്നു. അത് കണ്ട് വയസ്സി അൽഭുതം കൂറി. “എന്തെ കുട്ട്യേ വണ്ടീന്ന് എറങ്ങാൻ സമയം കിട്ടീലെ?” അവൾ ഭർത്താവിന്റെ/സഹോദരന്റെ (മറ്റുള്ളവർ നേരത്തെ അങ്ങിനെ ധരിച്ചു) കൂടെ അവിടെ ഇറങ്ങാഞ്ഞതെന്തെ മറ്റുമുള്ള ചോദ്യങ്ങൾക്ക് അവൾ വിശദീകരണം കൊടുത്തു.

അയാൾ തന്റെ ആരുമല്ലെന്നും ഷൊർണ്ണൂരിൽ നിന്നും ശല്യം ചെയ്യാൻ തുടങ്ങിയതാണെന്നും എനിക്കിറങ്ങേണ്ടത് വാണിയമ്പലം സ്റ്റേഷനിലാണെന്നും താൻ അയാളെ പറ്റിക്കാൻ വേണ്ടി ഇവിടെയാ ഇറങ്ങുന്നെന്ന് നുണ പറയുകയായിരുന്നു എന്നും.
അവളുടെ കൂർമ്മ ബുദ്ധി പോയ പോക്ക് കണ്ട് ചുറ്റുമുള്ളവരൊക്കെ ചിരിക്കാൻ തുടങ്ങി. അപ്പോൾ വയസ്സി പറഞ്ഞു “അങ്ങനെ തന്ന്യെ വേണ്ട്യെ.... ഇയ്യൊരു ആങ്കുട്ട്യാടീ”

വണ്ടി വാണിയമ്പലത്തെത്തിയപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. സ്റ്റേഷനിലിറങ്ങി ചുറ്റും നോക്കേണ്ടി വന്നില്ല അപ്പോഴേക്കും വലിയ മോൻ ഉമ്മയുടെ അടുത്തെത്തി കൈക്ക് പിടിച്ചു. ഉമ്മ നാല് മണി വണ്ടിക്ക് വന്ന് കാണാഞ്ഞതിനാൽ മകൾ അവൻ ജോലി ചെയ്യുന്ന സൈബ്രോസിസിലേക്ക്
(കിൻഫ്ര ഐ ടി പാർക്ക്, കാക്കഞ്ചേരി) വിളിച്ച് പറഞ്ഞതിനാൽ അവൻ കുറച്ച് നേരത്തെ എത്തി.

വീട്ടിലേക്ക് നടക്കും നേരം, ഉണ്ടായ സംഭവം അവൾ മകനോട് വിവരിച്ചു. അത് കേട്ട് അവൻ പറഞ്ഞു
“ ഉമ്മ വിഡ്ഢിത്തമാ ചെയ്തത്. അയാളെ ഇവിടെ ഇറക്കണമായിരുന്നു. എന്നിട്ട് അങ്ങാടിയിൽ മൻസൂർ (അനുജൻ) ന്റെ കടക്ക് മുമ്പിൽ എത്തിച്ചാൽ ബാക്കി അവിടെ ഉള്ളവർ കൈകാര്യം ചെയ്യുമായിരുന്നില്ലെ?
“ങും ... ന്നാ ശര്യായി...നാളെ നമ്മുടെ നാട്ട്കാർക്ക് ഉമ്മയെ കുറിച്ച് വാർത്തകൾ സൃഷ്ടിക്കാൻ അത് മാത്രം മതി“
സന്ദർഭം ശരിക്ക് ചിന്തിച്ച് കൈകാര്യം ചെയ്തതിൽ അവളെ അഭിനന്ദിച്ച്-ഗൾഫിൽ നിന്നും നാട്ടിലെത്തിയ- ഞാൻ പറഞ്ഞു “ എടീ വെറുതെയല്ല നിനക്കീ ബുദ്ധി പ്രയോഗിക്കാൻ തോന്നിയത്. നീയേയ് ബ്ലോഗർ ഒഎബിയുടെ കൂടെ കൂടിയിട്ട് കൊല്ലം കുറച്ചായില്ലെ? അതോണ്ടാ... അല്ലാതെ....”

“ങും...വീമ്പെളക്കണ്ട ങ്ങളെ ബുദ്ധീം വിവരോം ഞാൻ കൊറേ കണ്ടതാ. പ്പദാ പയങ്കര പുത്തിമാനാന്നും പറഞ്ഞ് ഏതോര് നേരത്തും കമ്പ്യൂട്ടറിന്റെമ്മെ കുത്തി....കുത്തി....മാണ്ട, മാണ്ട ങ്ങൾ ന്നെ കൊണ്ട് മുയ്‌വനും പറീപ്പിക്കണ്ടാ ട്ടൊ”
“അല്ല,,, നിന്നെ പറഞ്ഞിട്ട് കാര്യല്ല. നീയൊരു ബോഗിയിൽ കേറിയപ്പൊ നിന്റെ കൂടെ ഒരാളല്ലെ കൂടിയതുള്ളു. നീയീ ബ്ലോഗിലൊന്ന് കേറി നോക്ക്. ഒറ്റ ദിവസം കൊണ്ട് എത്ര ആണുങ്ങളാ നിന്നെ പിന്തുടരാനുണ്ടാവുക എന്ന് നിനക്കറിയൊ?”

ചിരവയും ഒലക്കയും ഈർക്കിലി ചൂലും വീട്ടിലില്ലെങ്കിലും അതിലും വലിയ ഒരു നാക്ക് സ്ത്രീകൾക്കുള്ളതിനാൽ, ഒരു പീഡനത്തിനിരയാവാനുള്ള മൂഡിലല്ലാത്ത ഞാൻ അവിടെ നിന്നും തൽക്കാലത്തേക്ക് മുങ്ങി!!

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില