തിരിച്ചു സഞ്ചരിക്കാൻ ആകാത്ത കാലം ഓർമ്മകളുടെ വലിയ ഭാണ്ഡക്കെട്ടുകളാണ്. പഴമ്പുരാണങ്ങളുടെ കെട്ടഴിക്കുകയല്ല. എങ്കിലും ഈ മണ്ണെണ്ണ വിളക്കിൻ മങ്ങിയ ജ്വാലയിൽ എൻറെ മടിയിൽ തലവെച്ച് അൽപനേരം കിടക്കു.
ജീവിതസായാഹ്നത്തിൽ ഒരുപിടി നല്ല ഓർമ്മകൾ... ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ കടന്നു വരുന്ന തണുപ്പിക്കുന്ന ചില ആശ്വാസങ്ങൾ ഞാൻ പറയട്ടെ.
അതെ, ഇന്ന് ഞാൻ നാലഞ്ച് പതിറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ചു. എത്തിപ്പെട്ടിടത്ത് പലരെയും കണ്ടു. അക്കൂട്ടത്തിൽ ചില മുഖങ്ങൾക്ക് താങ്കളുടെ ഛായ!! വാക്കുകൾ വർണ്ണശബളമായ പൂമരങ്ങൾ ആവുന്ന ഗൃഹാതുരതയുടെ മുറുകിയ ആശ്ലേഷങ്ങളിൽ, ക്രമം തെറ്റിയിട്ടാണെങ്കിലും ആത്മാവിന്റെ മിടിപ്പക്ഷരങ്ങൾ അവിടെയെവിടെയൊക്കെയോ ചിതറിക്കിടക്കുന്നില്ലെ?
കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത മുറിവായി, മുറിപ്പാടായി വീണ്ടുമാമുഖങ്ങൾ, ചിരികൾ, പിണക്കങ്ങൾ, ഒത്തുചേരലുകൾ പിന്നെ എന്തൊക്കെയോ...
ആയിരമായിരം കഥകൾ മെനഞ്ഞ ക്ലാസ് റൂം. കോമ്പസ്സാൽ OABയെന്ന് കോറിയിട്ട ഡസ്ക്കെങ്ങാനും...!
ചിതലരിച്ച ഓട്ടോഗ്രാഫ് താളുകളിലൂടെ മടക്കയാത്ര...
ഒരിക്കൽ പ്രിയപ്പെട്ടവരായിരുന്നവർ അപരിചിതരായി കടന്ന് പോവുമ്പോൾ മനസ്സിലും മിഴിയിലും ഭാവമെന്തായിരുന്നിരിക്കാം?
അന്യന്റെ മാവിൽ ഞങ്ങൾ കഷ്ടപ്പെട്ടെറിഞ്ഞു വീഴുത്തുന്ന മാങ്ങയുടെ പങ്ക് പറ്റിയവർ സ്കൂളിലെത്തുമ്പോൾ "വര്ണ വഴിയിൽ ഓൻ മാങ്ങക്കെറിഞ്ഞു ടീച്ചർ" എന്ന് ഒറ്റിക്കൊടുത്തത് കേട്ട് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചതിന് "അവനിന്നലെ എന്നെ മർദ്ദിച്ചു സാർ"എന്ന് പിറ്റേന്നും പറഞ്ഞ് വീണ്ടും അമ്മച്ചിട്ടീച്ചറുടെ തല്ല് കൊള്ളിച്ച് ചീരാപ്പ് തുടച്ചവന്റെ മുഖത്ത് ഇന്ന് നരച്ച് വെളുത്ത രോമങ്ങൾ.
അന്ന് കിട്ടിയ ചെറിയ അടികൾ സഹിച്ചത് കൊണ്ടായിരിക്കാം ഇന്ന് ജീവിതത്തിലെ വലിയ അടികളെ താങ്ങാനാവുന്നതല്ലേ?
ഇരുൾ വീണ് തുടങ്ങിയ പഴയ ചെമ്മൺ വഴിത്താരയിൽ അകന്നുപോകുന്ന മജീദിന്റെയും സുഹ്റയുടെയും പദനിസ്വനങ്ങൾ...
"ഞാ ഞ്ഞീം മാന്തും"എന്ന് ഭീഷണിപ്പെടുത്തിയ സുൽത്താൻ ബഷീറിന്റെ സുഹ്റയല്ല. അന്നത്തെ ഒ എ ബഷീറിന്റെ
കൺകേമറയിൽ പതിപ്പിച്ച് മനസ്സാകും മെമ്മറിയിൽ സൂക്ഷിച്ച ആ മുഖം...
എനിക്കൊരിക്കലും ജാലകവിരി മാറ്റി വീണ്ടും ആ രൂപമൊന്ന് നോക്കാനുള്ള അവസരം വീട്ടുകാരി തന്നില്ല. അതിനാലായിരിക്കാം ഏത് തിരക്കില്ലായ്മയിലും ആ മുഖം കാണാൻ കഴിയാഞ്ഞതും.
കാലമെത്ര പ്രവഹിച്ചാലും സ്മരണകൾക്ക് യൗവ്വനം നശിക്കില്ല.
ആഴത്തിൽ സ്വാധീനിച്ചതൊന്നും മറക്കാനുള്ളതുമല്ല.
അന്ന് മനസ്സറിഞ്ഞിടപെട്ട അദ്ധ്യാപകരാരുമിന്നില്ല. എന്നാലും എന്റെ മനസ്സിൽ ജീവിക്കുന്ന അവർക്കും, അവരിലേറെ ഇന്നെന്നെ അറിയുന്ന ഇന്നത്തെ ഗുരുക്കന്മാർക്കും ദക്ഷിണ കൂടിയാവട്ടെ ഈ കുറിപ്പ്.
എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും നൊമ്പരങ്ങളും പങ്ക് വച്ച ഈ കലാലയ മുറ്റത്തെ
എന്റെ പാദങ്ങൾ പതിഞ്ഞ മണ്ണിൽ നിന്നും
ഇറങ്ങുകയാണ് ഞാനീ പടവുകൾ!
ഇനിയുമാർക്കൊക്കെയോ നടന്ന് കേറാൻ കാത്ത് നിൽക്കുന്ന പടവുകൾ !!
വിതുമ്പുന്നു ചുണ്ടുകൾ,
മുറിയുന്നു വാക്കുകൾ.
ഉറഞ്ഞു കൂടുന്നിവിടെ മൗനം.
ഇത്രയും സ്വപ്നങ്ങൾ തന്നതിന് നന്ദി 🙏
********************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ