വെൺപുലരി
.........................
വെണ്ണീരു വാരിവിതറിയ മാതിരിയാം
വെൺമേഘപ്പരപ്പിൽ നിന്ന്
അങ്ങിങ്ങായുറ്റിച്ചിതറിത്തെറിച്ച്
മുത്ത് പോൽ മഴത്തുള്ളികൾ
സൂര്യകിരണങ്ങൾ പതിയാത്ത
സിമൻ്റുപരപ്പിൽ
കെട്ടിനിൽക്കുമഴുക്ക്ജലം
അടഞ്ഞയരിപ്പ ചെരുപ്പാൽ
തോണ്ടിയിളക്കിയപ്പോളൊഴുക്ക്
കൂടിയ ഗുളുഗുളുയൊച്ച
നാലുനിലതാഴെയപ്പുറം
നിറച്ചുകായ്ച്ചുനിൽക്കും
മഞ്ഞ നിറക്കുഞ്ഞോറഞ്ചുകൾ;
പൊടുകണ്ണി വട്ടയിലയിൽ
വശളയിറച്ചി പൊതിഞ്ഞപോലൊരുത്തിതൻ സ്കൂട്ടിച്ചക്രമുരഞ്ഞ് നിലത്ത്
അൽപമകലെ മേലോട്ടുയർന്ന്
ഹോളിഡേയ്സോട്ടലിൻ്റെ
പച്ചനിറമെഴുത്തിൻ കെടാവെളിച്ചം
മഴക്കാറുകൾക്കിടയിൽ നിന്ന്
കുടുകുടുമുക്രയിട്ടൊച്ച കേട്ടിടത്തുനിന്ന്
പൊട്ടിവീണ പൊട്ടുപോൽ, കറങ്ങുംചിറകിനാൽ പാറിവന്ന യന്ത്രപക്ഷിയന്തരീക്ഷവായുവിൽ
തിരിഞ്ഞെങ്ങോ മറഞ്ഞു.
അപ്പോളുപ്പാ, എന്ന വിളിയാലൊപ്പമുള്ള
കൊച്ചുമോളുടെയൊച്ച കേട്ട്
ചെരുപ്പൂരി തിരിച്ചകത്തു കേറി,
ചിരിച്ചവളെയെടുത്തൊരുമ്മ
കൊടുത്തൊക്കത്തു കെട്ടി;
വിട്ടു മറ്റുചിന്തകളൊക്കെയുമപ്പോൾ.
-======
[എറണാകുളം ടൗണിലെ ഒരു പുലരി]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ