പിച്ചും പേയും!
ചെറുകഥ.
.........................
സൂപ്പർമാർക്കറ്റിനകത്തേക്ക് കേറിയ ഉടനെ ശ്രീജയാണ് ആ കുട്ടിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്.
ശരീരത്തിൻ്റെ ഉയർച്ചതാഴ്ച്ചകൾ കാണാത്ത വിധത്തിലുള്ള ക്രീം നിറത്തിലുള്ള ഒരു അബായയും അതിന് മാച്ചായ ഷാൾ കൊണ്ട് തല ചുറ്റി കറുത്ത ഒരു മാസ്ക്കും കെട്ടിയതിൽ പിന്നെ രണ്ട് കണ്ണുകൾ അല്ലാതെ അവളിലെ ഒന്നും തന്നെ പുറത്ത് കണ്ടിരുന്നില്ല.
എൻ്റെ ചോദ്യങ്ങൾക്ക് ചിരിച്ച് കൊണ്ടാണ് മറുപടി പറയുന്നതെന്ന് മാസ്കിൻ്റെ വലിച്ചിലിനൊപ്പം വിടരുന്ന; കരിമഷി പടർന്ന ആ മുന്തിരിക്കണ്ണുകൾ അവൾ സുന്ദരിയാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
ഒരു പ്രമുഖ കമ്പനി ഉൽപന്നങ്ങളുടെ പ്രമോട്ടറായി ഇന്നലെ വന്നതാണ് വീട് വളരെ അകലെയല്ല.
വളരെ കുറഞ്ഞ സമയത്തെ സംസാരത്തിനിടെ എൻ്റെ കണ്ണുകളും മനസ്സും സഞ്ചരിച്ചത് ഈ പെൺകുട്ടിയെ എൻ്റെ മരുമോളാക്കാൻ പറ്റുമൊ എന്ന വഴിയെയായിരുന്നു.
കോവിഡാനന്തര അകലം പാലിക്കൽ നിയമം തെറ്റിച്ച് ഒരടിയോളം അവളോടൊത്ത് നിന്നത് അവളുടെ പൊക്കം ഊഹിക്കാൻ വേണ്ടി മാത്രമായിരുന്നു. ഏകദേശം നൂറ്റി അറുപത്തിനാല് അഞ്ചരയടി! മതി, എൻ്റെ മകന് ചേർന്ന ഉയരം തന്നെ.
പെട്ടെന്ന് തന്നെ അവിടന്നിറങ്ങി സ്കൂട്ടിയെടുത്ത് വീട്ടിലെത്തി ഭാര്യയോട് സംഭവം പറഞ്ഞു.
മകന് പെണ്ണ് തെരഞ്ഞ് മടുത്തിരിപ്പാണെങ്കിലും ആ കുട്ടിയുടെ സ്ഥലവും പഠിപ്പും വിവരവും കേട്ടപ്പോൾ അവൾ അണിഞ്ഞ മുഷിഞ്ഞ മാക്സിക് മുകളിൽ വേഗം ഒരു പർദയണിഞ്ഞ് എൻ്റെ സ്കുട്ടിക്ക് പിറകിൽ കേറി.
സൂപ്പർമാർക്കറ്റിലെത്തി ഞങ്ങൾ നേരെ ക്രോക്കറി സെക്ഷനിലേക്ക് തിരിഞ്ഞു. അതിനിടെ ഭാര്യയുടെ കണ്ണുകൾ ഒരു ക്രീം കളർ അബായ തിരയുന്നത് എനിക്ക് കാണാമായിരുന്നു.
അവിടെ സാധനങ്ങൾ തിരയുന്നതായി അഭിനയിക്കുന്നതിനിടെ ഞങ്ങൾക്ക് പിന്നിൽ ബിസ്ക്കറ്റ് റേക്കിനരികിൽ അവൾ നിൽക്കുന്നത് ഞാൻ ഭാര്യക്ക് കാണിച്ച് കൊടുത്തു.
പിന്നെ ഞങ്ങൾ സാധനങ്ങൾ തെരഞ്ഞെന്നവണ്ണം അവൾക്കരികിലെത്തി. ഞാൻ ഭാര്യയെ അവൾക്കായി പരിചയപ്പെടുത്തി. പെട്ടെന്ന് തന്നെ
"നീ എന്താ വേണ്ടതെന്ന് വച്ചാൽ എടുക്കു ഞാനിപ്പം വരാം"
ധൃതി അഭിനയിച്ച് തൊട്ടപ്പുറത്തെ സൂപ്പർമാർക്കറ്റിൻ്റെ ഓഫീസിലേക്ക് നടന്നു.
പത്ത് മിനുട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ ബില്ല് ആക്കി എന്നെ കാത്ത് നിൽപുണ്ടായിരുന്നു. ഞാൻ പൈസയും ഒപ്പം പ്രിവിലേജ് കാർഡും കൗണ്ടറിൽ കൊടുത്ത് കാർഡ് തിരിച്ചു വാങ്ങി പോക്കറ്റിലിട്ട് തിരിഞ്ഞു.
വഴിക്ക് വച്ച് ഞാൻ ചോദിക്കാതെത്തന്നെ ഭാര്യ പറഞ്ഞു "നല്ല ഒത്ത ഉയരോം നല്ല സ്വഭാവോം ഞമ്മളെ കുട്ടിക്ക് ഒക്കും. ഹസ്നിനാസിം അല്ല ഹസ്നനാസിം രണ്ടാളുടെ പേരും നല്ല ചേർച്ച"
ഇതാണ് പെണ്ണുങ്ങളുടെ ഒരു സ്വഭാവം. അന്വേഷിക്കുതിന്ന് മുമ്പ് തന്നെ അവരുടെ ചിന്തകൾ എത്ര വേഗത്തിൽ എവിടെയെല്ലാം എത്തിക്കഴിഞ്ഞു.
പിന്നെയും അവൾ പലതും പറഞ്ഞ് വീട്ടിലെത്തി സിറ്റൌട്ടിലെ ചാരു ബഞ്ചിലിരുന്ന് ഒന്ന് നെടുവീർപ്പിട്ട്
"പക്ഷേ.... ഞ്ഞിപ്പൊ... പടച്ചോനെ... ഇതെങ്കിലും" എന്ന് സ്വയം പറഞ്ഞ് നെറ്റിയിൽ കൈവച്ച് കണ്ണടച്ച് അവൾ ബഞ്ചിലേക്ക് ചാരി.
അതെ, അവളുടെ നെടുവീർപ്പിൻ്റെയും നിർത്തിയതിൻ്റെയും ബാക്കി എനിക്കൂഹിക്കാനാവും.
എത്ര കുട്ടികളെ കണ്ടു!! പലർക്കും പയ്യൻ എടുക്കുന്ന ജോലിയോ കിട്ടുന്ന ശംബളമൊ അല്ല ചോദ്യം. വൃത്തിയും വെടിപ്പും ഈമാനുമല്ല വലുത്. ജീവിത സുഖവും ആഹ്ളാദ കുടുംബവുമല്ല നോട്ടം.
പകരം +2 കാരിക്ക് പോലും അല്ല അവളുടെ ഉമ്മമാർക്ക് വേണ്ടത് ഉയന്ന ഡിഗ്രി. ബാപ്പക്ക് വേണ്ടത് തറവാട്ട് മഹിമ. ആങ്ങളക്ക് വേണ്ടത് യോയോ ചെക്കൻ. ഇരുപത്തിനാല്കാരിക്ക് ഇരുപത്തെട്ട്കാരൻ ഏജോവറാണ് പോലും.
മുന്തിയ കാറും വലിയ വീടുമുണ്ടായിട്ടും ഒരുത്തിയുടെ കുറ്റം ചെക്കന് ബുള്ളറ്റില്ലാത്തതായിരുന്നു.
ഉയരം, അടിയും ഇഞ്ചും പോയി സെൻറിമീറ്ററിലും മില്ലിമീറ്ററിലുമായി കണക്ക്. ഒരിക്കൽ പോലും കാണാത്ത
ദല്ലാൾക്ക് വേണ്ടത് ബയോഡാറ്റയും ഫോട്ടോയും മാത്രം.
വിവാഹം നടന്നാൽ മാത്രം മുപ്പതിനായിരം നാൽപ്പതിനായിരം. അയാൾക്ക് മുടക്ക് ചെക്കൻ്റെയും പെണ്ണിൻ്റെയും നടുക്ക് ഒരു വാട്സാപ്പ് നമ്പർ.
എങ്ങനെയെല്ലാം നോക്കി എത്ര എത്ര ആലോചനകൾ. നിസ്സാര കുറ്റം പറഞ്ഞ് ഏതെല്ലാം ഒഴിവായി.
അതിലെത്രയെത്ര നിർഭാഗ്യവതികൾ !!
അവർക്കറിയില്ലല്ലൊ എൻ്റെ വീട്ടിലെ സുഖവും സന്തോഷവും ഒരല്ലലുമില്ലാത്ത ജീവിതവും.
ഏതായാലും ഭാര്യക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഒന്നന്വേഷിക്കുക തന്നെ. ഇന്നേതായാലും ശരിയാവില്ല നാളെ കൂടി അവളുണ്ടാവുമെന്ന് പറഞ്ഞിരുന്നു.
പിറ്റേന്ന് ഒരു പത്ത് മണിയോടെ കടയിലെത്തി കാഷ് കൗണ്ടറിൽ അൽപം കുശലം പറഞ്ഞ് ഓഫർ സാധനങ്ങൾ അട്ടിയിട്ടതും കടന്ന് ഓരോ റാക്കും നിരീക്ഷിച്ച് പാർക്ക് അവന്യുവിൻ്റെ രണ്ട് സോപ്പും യുനിബിക്ക് ബിസ്കറ്റുമെടുത്ത് ഇടയിലൂടെ നടന്നു. പറഞ്ഞത് പോലെ അവൾ നേരത്തെയെത്തി റാക്കിൽ പാക്കറ്റുകൾ അടുക്കി വക്കുന്ന തിരക്കിലായിരുന്നു.
തൊട്ടപ്പുറത്തും ശ്രീജയും അനുവും ഉണ്ടായിരുന്നു. അവരെ കണ്ടതും ഒരു നമസ്കാരവും ഒപ്പം സലാമും പറഞ്ഞ് മൂവരെയും മാറി മാറി നോക്കി.
അവർ കൈകൂപ്പി തിരിച്ചും നമസ്കാരവും അൻസി വ അലൈക്കുമുസ്സലാം പറഞ്ഞ് പുഞ്ചിരിച്ചു. അല്ല അപ്പോഴും അവളുടെ മുഴുമുഖം കാണാതെയാണെന്നാലും ഞാൻ ഊഹിച്ചു.
പെട്ടെന്ന് തന്നെ ശ്രീജ ഹൻസിജയോടായി പറഞ്ഞു തുടങ്ങി
"ഇതാ ഞാൻ മുമ്പെ പറഞ്ഞെ. ഇവരെ കൂട്ടത്തിൽ ഈ ജലീൽക്ക മാത്രേ രാവിലെ വരുമ്പോ നമസ്കാരവും ഗുഡ് മോണിങ്ങുമെല്ലാം പറയൂ. മറ്റേ മുതലാളിമാരൊക്കെ ഓരോന്ന് കൽപിച്ച് ഒരു കാര്യോം തമാശേം ഒന്നും പറയാതെയാണ്ട് പോവും"
അത് കേട്ട് ഞാനിടയ്ക്ക് ചാടി
"അതേയ് ഹസ്ന്യേ, ൻ്റെ ചോക്ക്ളേറ്റ് എടക്കെടക്ക് കിട്ടാൻ വേണ്ടി സോപ്പിടുന്നതാട്ടൊ അല്ലാതെ ഒന്നും അല്ല"
"ങ്ങാ പറഞ്ഞത് പോലെ ഇക്കാടെ വക മിഠായി കിട്ടീട്ട് കൊറേ ദെവസായി. ഇന്നേതായാലും മിഠായി വാങ്ങിത്തരണം ട്ടൊ ഇക്ക "
"മാൻ്റ മാൻ്റ... മുട്ടായി തിന്നണ്ടെ ഒരു പ്രായം. തൽക്കാലം ൻ്റെ കുട്ടി വീട്ടീന്ന് കൊണ്ടോന്ന കിറ്റില് കിട്ട്യ കടല പുഴുങ്ങിയത് തിന്നാ മതി ട്ടൊ. വേണെങ്കി ഞാനും കൂടാം..."
എനിക്കൽപം പറയാനുള്ളത് മുഴുവനാക്കും മുന്നേ ശ്രീജ വാതുറന്ന് ചിരിച്ചും കൊണ്ട് അത് ശരിവച്ചു
"ഇക്ക പറഞ്ഞത് ശരിയാ ഓൾ എന്നും കൊണ്ടോരും കടല പുഴുക്ക് അല്ലെങ്കിൽ ചെറുപയർ"
അനു അത് കേട്ട് ചെറുതായി ചിനുങ്ങിക്കൊണ്ട് ശ്രീജയുടെ കൈയ്യിൽ പിച്ചി.
അപ്പോൾ എന്തോ ഓർത്തെന്ന വണ്ണം ഹൻസിജ ചിരി നിർത്തി പറഞ്ഞ് തുടങ്ങി.
"ങ്ങാ ഇക്ക വീട്ടിന്ന് കൊണ്ടോര്ണ കാര്യം പറഞ്ഞപ്പഴാ ഓർത്തത്. ഇന്ന് ഞാൻ എല്ലാവർക്കുമായി നെയ്യപ്പം കൊണ്ട് വന്നിട്ടുണ്ട്. ഇന്നലെ ഒരു പള്ള കാണാൻ പോക്ക് ഉണ്ടായിരുന്നു അപ്പൊ എൻ്റെ അമ്മായി അമ്മ.....!
അവരോട് യാത്ര പോലും പറയാൻ നിൽക്കാതെ മുമ്പെ എടുത്ത് വച്ച സാധനങ്ങളുമായി ബില്ല് പേ ചെയ്യാനായി ഞാൻ കേഷ് കൗണ്ടറിനരികിലേക്ക് നടന്നു!