2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

വീരനാം വീരാന്‍ {നർമാനുഭവം}


സുന്ദരിയാം ഹസീനക്ക് ലോഡാവാന്‍ ഇനി രാജന്‍ വരണം!

ആലം ദുനിയാവിന്റെ ഒരറ്റത്ത്‌ നിന്നും അവ്വല്‍ സുബ്ഹിക്ക് യാത്ര തുടങ്ങി, എല്ലാ പള്ളിപ്പടി അവനാംപടിയിലും നിര്‍ത്തി യാത്രക്കാരെ കുത്തി നിറച്ച തന്റെ തിരുവയർ കുറച്ചൊന്നൊഴിച്ച് സ്റ്റാന്റിലെ ട്രാക്കിൽവിശ്രമിക്കയായിരുന്നു ഹസീന.

ഡ്രൈവർ സീറ്റിൽ ആസനസ്ഥനായ ബഷീർ(ഞാനല്ല) തന്റെ മുടി ചീകിയൊതുക്കി താടി രോമങ്ങൾകെറുവിക്കേണ്ട എന്ന് വിചാരിച്ച് അവറ്റകളുടെ ഇടയിലൂടെയും ഒന്ന് ചീപ്പോടിച്ച് ശരി വരുത്തി, പിറകിലിരിക്കും യാത്രക്കാർ കാണത്തക്ക രീതിയിൽ ഡാഷ് ബോർഡിൽ വച്ച വിത്സിന്റെ പാക്കറ്റെടുത്ത്അതിൽ നിന്നും ഒരു കുന്തമെടുത്ത്(ഒന്നെ ഉണ്ടാവാറുള്ളു) ക്ലീനർ വീരാൻ അവർകളുടെ കയ്യിൽ നിന്നുംതീപ്പെട്ടി വാങ്ങി കത്തിച്ച് ആസ്വദിച്ച് പുക വിട്ടു.
(വല്ലിപ്പാക്ക് അടുപ്പിലും......)

പുറത്ത് കണ്ടക്ടർ ബഷീർ(ഞാൻ തന്നെ) വിളിച്ച് പറയുന്നു“തൃശൂർ..തൃശൂർ...പോന്നോളീ....സീറ്റുണ്ട്പാട്ട്ണ്ട് കാണാൻ ചൊറുക്കുള്ള കണ്ടക്ടറൂണ്ട്...ങാ...തൃശൂർ തൃശൂർ...”(വളിപ്പൻ)

ആ സമയം ഫ്രന്റ് ഡോറും പിടിച്ച് ദിനേശ് ബീഡി കുറ്റി ആഞ്ഞ് വലിച്ച് കിളി തന്റെ മുന്നിലൂടെ പാസ്ചെയ്യുന്ന കുയിൽവാണി, അന്നനടയാൾ,ഗജഗാമിനിമാരെ നോക്കി “താത്തയേ..ചേച്ചിയേ.. താഴെനോക്കി നടന്നോളിൻ. കാൽ കല്ലിന്മേൽ തട്ടും..കല്ലിന്മേൽ തട്ടും..കല്ലിന്മേൽ .....”
ഇതൊക്കെ കേട്ട് വായ് നോക്കികളും, ബസ്സിനുള്ളിലെ പേപ്പർനോക്കികളായ മാന്യന്മാരും ചിരിക്കും?

“എന്തിനാ ചിരിക്കുന്നെ?” കിളിയുടെ അവസാന വരി ഒരു എക്കൊ ആയി മാറുന്നതിനനുസരിച്ച്കല്ലിന്മേൽ എന്ന് വാക്കിന്റെ നടുവിലെ അക്ഷരത്തിന് രൂപഭേദം സംഭവിച്ച് അതൊരു പുളിക്കുന്ന? തെറിയായി മാറും.(വഷളൻ)
അതേലൊ; വഷളൻ,വൃത്തികെട്ടവൻ,തൊലിക്കട്ടി,പറഞ്ഞ് ബോറാക്കി പാറ ചേറാക്കി മാറ്റാൻകഴിവുള്ളവൻ എന്നീ സ്ഥിരം വീക്നെസ്സുകളും, എക്സ്ട്രാ ആക്റ്റിവിറ്റീസായി കുടിയൻ, കളിയൻ, പിടിയൻഎന്നിവയിലുള്ള മുങ്കാല പ്രാവീണ്യവും(സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല) മുഖദാവിൽ കണ്ടാൽ സുന്ദരൻ, പാവം,ഡീസന്റ് പെരുമാറ്റം ഇത്രയും കാര്യങ്ങളും ഒത്ത് വരുന്നവർക്കേ ഞങ്ങടെ ബസ്സ് മുതലാളി പണികൊടുക്കത്തുള്ളു.(ഇതിൽ ആദ്യം പറഞ്ഞ ഒന്ന് രണ്ടെണ്ണം എനിക്കുണ്ടെന്ന് എന്റെ വായനക്കാർ മുമ്പേസമ്മദിച്ചതാ...)

“ മേങ്കോസ്കിൻ...നിർത്തി കഥ പറയെഡെയ്”

സോറി..സോറി, പറയാം:- അപ്പൊ എവിടെയാ നിർത്തിയേ...ങാ അങ്ങനെ ഡ്രൈവർ സിഗരറ്റ് മഞ്ഞകത്തും വരെ വലിച്ച് മനമില്ലാ മനസ്സോടെ കുറ്റി പുറത്തേക്ക് എറിഞ്ഞ് വാച്ചിലേക്ക് നോക്കി. ഇതുവരെയും രാജന്‍ വന്നില്ല! ഇനി മുപ്പത് സെക്കന്റ് ബാക്കി. അവൻ തന്റെ കൂളിങ്ഗ്ഗ്ലാസ് മുഖത്ത് ഫിറ്റ്ചെയ്ത് കൈ ഹോണിൽ ഒന്നമർത്തി-‘പ്യം’ (ആയോ)പിറകിൽ അത് മനസ്സിലാക്കി ചെക്കർഒന്നടിച്ചു‘ടിം’(അതെ) സെക്കന്റ് സൂചി പന്ത്രണ്ടിൽ. വണ്ടി സ്റ്റാർട്ട്. വീണ്ടും കൈരണ്ടമർന്നു‘പ്യം..പ്യൂം’(
പൂവാം പോവാം)ബെൽരണ്ടടിഞ്ഞു‘ടിംട്ടിം’(വിട്ടോടാ)

ബസ്സ് മെല്ലെ ട്രാക്ക് വിട്ടിറങ്ങി. ആ സമയം ബസ്സിന്റെ കോക്ക്പിറ്റിൽ, എയർഹോസ്റ്റസ് സ്റ്റെയിലിൽയാത്രക്കാർക്കഭിമുഖമായി നിന്ന്, കയ്യിലെ തോൽ സഞ്ചി ഉയർത്തിക്കാണിച്ച്...
“നമസ്കാർ; എയർ ഹസീനമേ ആപ്കാ സ്വാഗത് ഹെ. യെഹ് കെ എൽ ടെൻ---വിമാൻ ട്ര് ച്ചൂർ സെഉടാൻ ബർണെ കേലിയെ തയാർ ഹെ.കൃപയാ ആപ് ആപ്നെ സീറ്റ് ബെൽറ്റ്ബാന്ത്ലെ......ദന്യവാൻ!”
എന്ന് പറയാനുള്ള എന്റെ ചെറുപ്പത്തിലെയുള്ള പൂതി മനസ്സിൽ സങ്കല്പിച്ച് ഞാൻ പറഞ്ഞു“പ്രിയയാത്രക്കരെ, നിങ്ങൾ കഴിയുന്നതും ചില്ലറ ഒറ്റ രണ്ട് രൂപ നോട്ടുകൾ തന്ന് സഹകരിച്ച് യാത്രസുഖകരമാക്കുക. ഈ ബസ്സ് ഇവിടം വിട്ടാൽ ഇനി അടുത്ത ടൌണിലെ നിർത്തു. അതിനിടക്ക്ഇറങ്ങനായി ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ തന്നെ ഇറങ്ങി അടുത്ത ബസ്സിന്.....”
അഹങ്കാരം! അഹങ്കാരം...!!

ഞാൻ ടിക്കറ്റ് റാക്കെടുത്ത് തെണ്ടാനായി ഒരുങ്ങി! അങ്ങനെ അടുത്ത ജില്ലയിലെ പെരിയടൌണിലേക്കുള്ള ടേക്കോഫിനായി ബസ്സ് റൺ വേയിൽ കൂടെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കെ ഒരുകാക്ക‘ മുൻഡോറിൽ കൂടി പാഞ്ഞ് കേറി. കേറുന്നവരെ ക്വസ്റ്റൻ ചെയ്യാനും,ബോഡിചെക്കപ്പിനായും
(ഈ സൌജന്യം സ്ത്രീകൾക്ക് മാത്രം) ഫൂട്ട്ബോർഡിൽ കർമ്മനിരതനായി കാത്ത് നിൽക്കുന്ന കിളിവീരാന്,കാക്കയുടെ ഇസ്സ്വഭാവം അത്ര രസിച്ചില്ല. അതവന്റെ വാക്കുകളിൽ പ്രതിഫലിച്ചു കണ്ടു.

“എബ്ട്ക്കാ കാക്കാ പണ്ടാരടങ്ങാൻ ഓടുന്ന ബസ്സിൽ പാഞ്ഞ് കേറി...?രാവിലെ കെട്ടിയെടുക്കുംഓരോന്നിനെ....”
“ഞാനൊരു എയ്പത്..”
“ങ്ങളെ വയസ്സല്ല ചോയിച്ചത്. എവടേ എറങ്ങാ ന്നാ..?”
“അതെന്നെടോ പറഞ്ഞേ എയ്പത് പൈസ പോയന്റെന്ന്”
“ആ പോയന്റിൽ ഈ ബസ്സ് നിർത്തൂലല്ലൊ. ഒന്നുകിൽ ഇവടെ അല്ലെങ്കിൽ അടുത്ത ടൌണിൽ” വഴക്കായി വക്കാണമായി. ചൂടായി നിൽക്കുന്ന കാക്കയെ ഒന്ന് ഐസിൽ മുക്കാനുള്ള എന്റെ ശ്രമവുംവിജയിച്ചില്ല. ബീരാന്റെ ആദ്യ ചോദ്യം ചെയ്യൽ രസിക്കാഞ്ഞിട്ടാവാം അയാൾ അവിടെ
ഇറങ്ങിയില്ല.
അപ്പോഴേക്കും ഡ്രൈവർ നാല് ഗിയറും കഴിഞ്ഞ് അടുത്തതിനായി തപ്പിക്കൊണ്ടിരിക്കയായിരുന്നു.

“ങേ.. അവടെ നിർത്താതൊരു ബസ്സൊ. ന്നാ പിന്നെ ഞമ്മക്കതൊന്ന് കാണണല്ലൊ” എന്നുംപറഞ്ഞ് കാക്ക ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.

പറഞ്ഞ സ്റ്റോപ്പിലെത്തിയപ്പോൾ ആ ഇബ്‌നു ആദം എണീറ്റ് വാതിലിനടുത്തേക്ക് വന്നു. ബസ്സിലെയാത്രക്കാർ ഉറ്റാതെ നോക്കി!. കിളി; നെവർമൈന്റ്! ചെക്കർ; കക്ഷത്തിൽ പച്ചമുട്ട.!! ഞാൻ; ഈനാട്ടുകാരനേ അല്ല്.!!! ഡ്രൈവർ; പിടിച്ച വാശിക്ക് ബ്രേക്കില്ല.!!!!

മഞ്ചേരി കഴിഞ്ഞാൽ പിന്നെ ടൌൺ റ്റു ടൌൺ മാത്രം നിർത്തി, ഇരുപത്തഞ്ചിലധികം ബസ്സുകളെപാസ് ചെയ്ത്, നിർദ്ദിഷ്ട സമയ്ത്തിനും മണിക്കൂറുകൾക്ക് മുമ്പെ നിശ്ചിത സ്ഥലത്ത്
എത്തിച്ച്,അന്നത്തെ കാലത്ത് പ്രൈവറ്റ് ബസ്സുകളിൽ റിക്കാഡ് കളക്ഷൻ നേടി പേരെടുത്ത ബസ്സ്!

ഇന്നത്തെ പോലെ ലിമിറ്റഡ് എന്നെഴുതി അൺസ്റ്റോപ്പിൽ നാലാളെ കാണുമ്പോൾ ബ്രേക്ക്
അമരുകയും, ഒരാളിറങ്ങാനുണ്ടായാൽ ഇവിടെ സ്റ്റോപ്പില്ല എന്ന് പറഞ്ഞ് അഹങ്കരിക്കാതെ, ഒരുസാധാ പെർമിറ്റോടെ ഓടി നാലല്ല നാല്പതാൾ കൈ കാണിച്ചാലും നിർത്താത്ത ബസ്സ്! ഏറ്റവും പുതിയമോഡലിൽ, ആധുനിക സൌകര്യത്തോടെ അലങ്കരിച്ച ഹസീനയെ പറഞ്ഞ സ്റ്റോപ്പിൽനിർത്തിയാൽ????? നിന്നാൽ അതു വരെയുള്ള മാനം എന്നോ വിമാനം കേറി പോയിരിക്കും.

എങ്കിലും
;പാവം, വയസ്സൻ എന്ന ഒരു കരുണ. “ഇവിടെ കേറ്റമായതിനാൽ നിർത്താൻ ബുദ്ധിമുട്ടാനിരപ്പിലെത്തിയാൽ നിർത്തിത്തരാം. അവിടെ ഇറങ്ങി ഒരു നാലടി നടന്നാൽ..”
“അവടെ അന്റെ ബാപ്പ എറങ്ങും...”അത് കേട്ട് ഞാൻ ചിരിച്ചു, ചിരിച്ചേ മതിയാവൂ.

ബസ്സ് അടുത്ത ടൌണിലെ സ്റ്റാന്റിൽ നിന്നു. അയാൾ അറിയാവുന്ന എല്ലാ അസംസ്കൃത വാക്കുകളുംകുലുക്കുഴിഞ്ഞ് അവിടെ ഇറങ്ങി. പോണ പോക്കിൽ അയാൾ പറഞ്ഞു
“കാണിച്ചു തരാം ഡോഗിന്റെ മക്കളെ നിങ്ങൾക്ക്. തിരിച്ചിങ്ങ് വരിൻ”
അത് കേൾക്കേണ്ട താമസം വീരാൻ “ങേ...ങ്ങളൊന്ന് ചൊരണ്ടും”
“അതേടാ ചൊരണ്ടും... ജ്ജ് ങ്ങട്ട് ബാ... ചൊരണ്ടാൻ പറ്റൊന്ന് ഞാനൊന്ന് നോക്കട്ടെ”
“ന്നാ ഒരുങ്ങി നിന്നോളീ.. കത്തിയും കല്ലുമായി.... ങ്ങൾ ന്റെമ$%&-----....ഒന്ന് പോയിം കാക്ക”
“ഛെ..ഛെ വീരാനെ വിട്ടാ ജ്ജ്.. അയാളൊരു വയസ്സനല്ലെ. ബഷീറെ ജ്ജ് വണ്ടി വിട്ടാ” ഞാൻ ഇടക്ക്കേറേണ്ടി വന്നു.

ബസ്സ് ജോലികൾക്കിടയിൽ സാധാരണ സംഭവിക്കാറുള്ളത് തന്നെ. അത്ര തന്നെ ഇതിനും പ്രാധാന്യംകൊടുത്തതുള്ളു. മടക്കത്തിന് മേൽ സ്റ്റോപ്പിൽ കൂടിയ ജനക്കൂട്ടത്തെ കണ്ട് എന്തെങ്കിലും ആക്സിഡന്റ്സംഭവിച്ചിരിക്കാം എന്ന ധാരണയോടെ ഡ്രൈവർ വണ്ടിയുടെ വേഗത കുറച്ചു. പക്ഷേ അതിനു മുമ്പേആരവവുമായി നാട്ടുകാർ ബസ്സ് തടഞ്ഞു. രാവിലത്തെ പ്രശ്നം ഓർമയിലില്ലാതെ“എന്താ..എന്താ പ്രശ്നം”
എന്ന ചോദ്യത്തിന് “പ്രശ്നോ... ഞങ്ങൾക്ക് നിങ്ങളെ ക്ലീനറെ കിട്ടിയാൽ മതി. അതോടെ പ്രശനംതീരും.അല്ലെങ്കില്‍ ഞങ്ങൾ തീർക്കും” സംഗതിയുടെ ഏകദേശ രൂപം മുഴുരൂപമാവാൻ, റോഡരികിൽപലകയിട്ടിരുന്ന് പഴയ ലെതർ ബെൽറ്റിൽ കത്തിയണക്കുന്ന ഒസ്സാനും, തൊട്ടരികിലായി തലേകെട്ടുംകെട്ടി നിൽക്കുന്ന വീരപണ്ഡാരകട്ടകാലകാക്കയും സഹായിച്ചു. “അതേ ഇതതു തന്നെ. ക്ലീനറുടേത്കഴിഞ്ഞാൽ പിന്നെ...പടച്ചോനെ....”ഞാനെന്റെ പാന്റ്സ് തപ്പി!

അപ്പോഴേക്കും ജനം വീരാനെ
പിടിച്ചിറക്കി വലിച്ചിഴച്ചു തുടങ്ങി. ഇടക്ക് നല്ല നല്ല ഡയലോഗുകൾകേൾക്കാം. നാട്ടുകാർക്ക് ഒരു കൊണ്ടോട്ടി നേർച്ചക്ക് കൂടിയ സന്തോഷം. ബസ്സ് യാത്രക്കാർബാൽക്കണിയിൽ ഒന്നിളകിയിരുന്ന് ഫ്രീ ഷോ ആസ്വദിച്ചു. അപ്പോൾ കൂട്ടമായി പിടിച്ചു വക്കപ്പെട്ടവീരാൻ പറഞ്ഞു “ഹെയ് നാട്ടാരെ ങ്ങക്കെന്താ വേണ്ടേന്ന് ഞമ്മക്കറിയാം.... അതിന് ങ്ങൾ ങ്ങനെകൂട്ടമായി പിടിച്ച് വച്ചാ ഒന്നും നടക്കുലാ...നിങ്ങൾ വിടിൻ” അത് പറഞ്ഞ് വീരാൻ ഒന്ന് കുതറി മാറി. ഉടന്‍അവന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് തോളിലിട്ടു. അത് കണ്ട് ജനം അന്തം വിടും മുമ്പെ അവന്റെഅണ്ടർവെയർ കാലിലൂടെ ഊർന്ന് നിലത്ത് വീണു! വെള്ളത്തിലൊരു തുള്ളി പെട്രോൾ വീണ പോലെകൂട്ടം ഒന്ന് പിറകോട്ടടിച്ചു. കുട്ടികൾ ആർത്ത് വിളിച്ചു. വേലിക്കപ്പുറത്ത് കാഴ്ചക്കാരായി നിന്നിരുന്ന പെണ്ണുങ്ങൾ,തങ്ങളുടെ മുന്നിൽ നിൽക്കുന്ന കുട്ട്യോളുടെ കണ്ണ് പൊത്തി പിൻ തിരിഞ്ഞു ചിരിച്ചു. വീരാൻ, പെറ്റ് നാലീസം കഴിഞ്ഞ ഒരു പൈതലിൻ കോലത്തിൽ പുള്ളിക്കുപ്പായം മാത്രമിട്ട് യാതൊരു വിധകൂസലുമില്ലാതെ നടുറോഡിൽ നിന്നു.

വീരാന്
അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല. നാട്ടും പുറത്തെ ചെറുപൂരം, താലപ്പൊലി തുടങ്ങി, നിലമ്പൂരിലെ വലിയ പാട്ടുത്സവത്തിന് കൂടുന്ന ആയിരങ്ങൾക്കിടയിൽ കൂടി വാള് വച്ച്, പാമ്പായി, മുണ്ടിപ്പറഞ്ഞും, മുണ്ടില്ലാതെ കിടന്നും നടന്നും ശീലമുള്ള ബീരാന് ഈ നാല് മുച്ചീർപ്പന്മാർഒന്നുമല്ലായിരുന്നു.

കിളിയുടെ റിയൽ ഷോ കണ്ട് ജനത്തിന്റെ മുഖത്ത് വൈക്ലഭ്യം. ക്ലീനർ എതിർക്കും അപ്പോൾ നാല്പൊട്ടിക്കാം ഇത്രയുമേ നാട്ടുകാർ വിചാരിച്ചിരുന്നുള്ളു. എന്ത് ചെയ്യണം? കൂടിയാലോചന! തീരുമാനം.

“മൊട്ടയടിക്കാം...”അർദ്ധനഗ്നാംഗനാം വീരാനെ മുണ്ടുടുപ്പിച്ച് നാൽക്കാലിയിലേക്ക് ആനയിച്ചിരുത്തി.ജനം വീണ്ടും ഉത്സവതൃമർപ്പിലായി. ആസമയം അവിടെ ഒരു മാന്യ ദേഹംഎത്തിപ്പെട്ടു. ജനം നിശ്ശബ്ദരായി. സന്ധി സംഭാഷണം. അവസാന തീരുമാനം:-
#കഥാപാത്രമായ കാക്ക‘ യോട് ക്ലീനർ മുതൽ ഞങ്ങൾ എല്ലാവരും പരസ്യമായി മാപ്പ് ചോദിക്കുക.
#ഇനി മുതൽ ആള് കേറാനും ഇറങ്ങാനും ബസ്സ് ഈ സ്റ്റോപ്പിൽ നിർബന്ധമായും നിറുത്തുക.

#അഥവാ നിർത്തിയില്ലെങ്കിൽ അന്ന് മുതൽ ഈ ബസ്സ് ഇതിലേയുള്ള ഓട്ടം തടയുക.
#തൽകാലം വെറുതെ വിടുക.

-
ഇന്നല്ല, എന്നും ഓരോ ട്രിപ്പിലും ഇവിടെ നിറുത്തി കാണുന്ന ആളുകളോടൊക്കെ മാപ്പ് ചോദിക്കാം-
-
വേണ്ട, ഇനി മുതൽ ആളല്ല ആടിനെ കണ്ടാലും നിർത്താമെ‌-രണ്ടും എന്റെ മനസ്സിൽ പറഞ്ഞതാ..അങ്ങനെ തൊള്ളായിരത്തി ഇരുപത്തൊന്നിൽ ബ്രിട്ടീഷ് കാരെ വാരിക്കുന്തം കൊണ്ട് നേരിട്ട്തുരത്തിയോടിക്കാന്‍ സഹായിച്ച ഒരു നാട്ടുമക്കൾക്കും, അവരുടെ മക്കൾക്കും കേവലമൊരു ഹസീനശകടത്തിലെ നാലാലെ നേരിടാൻ ഒരു കുന്തത്തിന്റെയും ആവശ്യം വന്നില്ല.നേരം കുറച്ച് വൈകിയാലും ബസ്സ് വീണ്ടും ലക്ഷ്യത്തിലേക്ക് പാറി. കുത്താറാത്തീബും ഭരണിപ്പാട്ടുംഓസിൽ കണ്ട യാത്രക്കാർ ബസ്സിനുള്ളിൽ ചർച്ച നടത്തിക്കൊണ്ടിരുന്നു.തദവസരത്തിൽ പതറാതെ നിന്ന കിളി ഫുട്ട്ബോർഡിൽ പാറാതെ നിന്ന് വീരവാദംമുഴക്കുന്നതിനിടയില്‍ ഒന്ന് നിര്‍ത്തി എന്തോ ഓര്‍ത്ത് കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു
അല്ല ചെങ്ങായ് മാരെ...ന്റെ അണ്ടർ വെയർ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ”

2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മച്ചി {ചെറു കഥ}

ഹെൽത്ത് വാണിങ്ങ്: റീഡിങ് ഇസ് മെയിൻ കേസ് ഫോർ.... കഥ വളിപ്പ്‌ തമാശയില്ലാതെ, പോലെ കള്‍ ഇല്ലാതെ വായിക്കാനുള്ള മൂഡ് ഉള്ളവർ മാത്രം ഈ അതിർത്തി ലംഘിച്ചാൽ മതി.
=====================================


കുഞ്ഞുമോൻ
ഉമ്മയുടെ കൂടെ ബസ്സിറങ്ങി ഒരു മൈലെങ്കിലും നടന്ന് കാണും. കോളാമ്പിയിൽ കൂടി അതു വരെ കേട്ടിരുന്ന പാട്ടുകൾ നിന്നതൊ നിർത്തിയതൊ എന്നതായിരുന്നുന്റെ അവന്റെ ചിന്ത.
കുഞ്ഞുമോന് പാട്ട് വളരെ ഇഷ്ടമാണ്. മുസ്ലിം വീടുകളിൽ അധികവും മാപ്പിളപ്പാട്ടായിരിക്കും. ഹിന്ദുക്കളുടെ കല്ല്യാണത്തിന് സിനിമാപാട്ടും. അത് രണ്ട് മൂന്ന് ദിവസവും ഉണ്ടാവുകയും ചെയ്യും.

“ഓനോട് ഞാനാദ്യമേ ഒലത്ത്യേതാ....ദൂരേക്ക് പാട്ട് കേക്കൂലാ ആ ഫീക്കർ പ്ലാകിന്റെ* മോളിലെ കൊമ്പിൽ കെട്ട്...കെട്ട്ന്ന്; മൻസന്റെ കുട്ട്യാണെങ്കി ഓൻ കേക്കണ്ടെ?”
പന്തലിലേക്ക് കേറിയപ്പോൾ പാട്ട് നിന്നതിന്റെ കാരണം മനസ്സിലായി. സ്പീക്കർ കെട്ടിയത് ഉയരം പോരെന്ന് മൂത്താപ്പ ജദബ് എളകുന്നു. വയസ്സ് കുറേ ആയതാ. എന്നാലും മൂത്താപ്പയെ എല്ലാർക്കും പേടിയാ. അബ്ദു എളാപ്പ മൂത്താപ്പ പറഞ്ഞ് കൊടുത്ത കൊമ്പിൽ സ്പീക്കർ ഉയർത്തി കെട്ടി.

അബ്ദു എളാപ്പ മൂത്താപ്പാന്റെ മൂത്ത മോനാ. ആ എളാപ്പാന്റെ മോളെ കല്ല്യാണമാ ഇന്ന്.
“ഇതെന്താ ഒരാള് വന്നപ്പൊ തന്നെ പെട്ടിപ്പാട്ടിന്റൊപ്പം കൂടിയൊ? വാ..വാ മൂത്തമ്മ നിന്നെ വിളിക്കണു” പരിചിത ശബ്ദം കേട്ട് അവൻ തിരിഞ്ഞതും സഫിയാത്ത അവനെ പൂണ്ടടക്കം പിടിച്ചു. നെഞ്ച് നന്നായമർന്നെങ്കിലും അവന് വേദനിച്ചില്ല? വാതിൽക്കൽ അവനെ തന്നെ നോക്കി നിന്നിരുന്ന മൂത്തമ്മയും അവനെ കെട്ടിപ്പിടിച്ചുമ്മ വച്ചു കൊണ്ട് പറഞ്ഞു
“ഹായ് എന്താ സുജായിന്റെ ഒരു പൌറ്; പുത്യേ ചെരിപ്പും വാച്ചും..”
“ചെക്കനിന്ന് കള്ളത്തരം കാട്ടി അല്ലെ? അല്ല എളേമാ...ഇവനെ സ്കൂളിൽ പറഞ്ഞയകാതെ...?
“ഇല്ല സഫിയ..ഇന്നൊരീസം പറഞ്ഞയച്ചീല. കല്ല്യാണല്ലെ”
“ങാഹാ അതൊന്നും പറ്റൂല. ആദ്യം സ്കൂൾ പിന്നെയാ കല്ല്യാണോം കാനോത്തും. അല്ലേടാ കട്ഞ്ഞ്യേ” കുഞ്ഞുമോൻ തലയാട്ടി കൊണ്ട് പറഞ്ഞു “എനിക്കും അതു തന്നെയാ ഇഷ്ടം അതിന് ഈ ഉമ്മ സമ്മതിക്കണ്ടെ”
“അല്ല സഫിയാ..എന്താപ്പൊ അന്റെ കാര്യം. ഓൻ വരാരില്ലെ?ഉമ്മ.
“അയിന് മാത്രം ഇപ്പൊ എന്തേ ണ്ടായീ...ഓളെ അൻസത്തിന്റെ മാപ്പള വന്നപ്പൊ കോയീനെ അറുത്ത് നെയ്ച്ചോറ് വച്ചു. ഓൻ വന്നപ്പൊ സാധാ ചോറ് വച്ച് മുരിങ്ങാകറി കൊടുത്ത്. ഇങ്ങനെ ഒക്കെയല്ലൊ ഓൻ പറഞ്ഞോണ്ട് നടക്ക്ണെ” മറുപടി മൂത്തമ്മയാണ് പറഞ്ഞത്.
“അതൊന്നുമല്ല എളേമ്മെ..മൂപ്പർക്ക് ഇപ്പൊ ന്നെ ശർത്ത് പോര. ഞാൻ വേറെ ആളെ ഒപ്പാന്നും പറഞ്ഞ് വലിച്ചിട്ട് എന്നും അടിയാ...ഇനിക്ക് മടുത്തു” സഫിയാത്ത കണ്ണ് തിരുമ്മി.
“അയ്ന്പ്പൊ ജ്ജ് ഇനി....ങാ തേടിപ്പോകാനുള്ളോര് ഇപ്പൊ ഇങ്ങെത്തും. ജ്ജ് ആ തേങ്ങട്ത്ത് അരക്കാൻ നോക്ക്” മൂത്തമ്മ വിഷയയം മാറ്റി.
സഫിയാത്ത തേങ്ങയെടുക്കാൻ പോയപ്പോൾ മൂത്തമ്മ സ്വകാര്യം പറഞ്ഞു.“അനക്കറീലെ കാര്യം; ഓല് പെറൂല! ആറേഴ് കൊല്ലായിലെ കെട്ടിച്ചിട്ട്. ഈ റജബ് മാസം വന്നാല് ഓക്ക് വയസ്സ് ഇരുപതാ..ഓള് മച്ചിയാ.... മച്ചി!!
സഫിയ തേങ്ങയുടച്ച് അതിന്റെ വെള്ളം അവന് കൊടുത്തു. ദാഹിച്ചിരുന്നതിനാൽ അവനതൊറ്റ വലിക്ക് കുടിച്ചു. അത് കണ്ട് മൂത്തമ്മ പറഞ്ഞു“അള്ളാ...വർത്താനത്തിന്റെടക്ക് ന്റെ കുട്ടിക്ക പഞ്ചാരവെള്ളം കൊടുക്കാൻ മറന്നല്ലൊ”

സഫിയ ഒരു മൂളിപ്പാട്ടും പാടി തേങ്ങ നീട്ടിയരച്ചു. അതിനനുസരിച്ച് അയഞ്ഞ കുപ്പായത്തിന്റെ നിറഞ്ഞ മാറ് തുള്ളിക്കളിച്ചു.
സഫിയാത്ത മൂത്തമ്മാന്റെ നാത്തൂന്റെ മോളാ. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ വായിക്കാൻ അറിയാം!! എട്ട് വരെ സ്കൂളിൽ പോയത!!!പിന്നെ കെട്ടിച്ചു. എവിടെ കല്ല്യാണമുണ്ടായാലും സഫിയാത്ത നല്ല കെസ്സ് പാടും. അത് കൊണ്ട് തന്നെ കുഞ്ഞുമോന് സഫിയാത്തയെ നല്ല ഇഷ്ടമാ. എന്നാലും,,,,ഈ മച്ചി എന്ന് എന്തിനാ സൂറാത്തയെ പറഞ്ഞത്? മച്ചി പാല് കൊണ്ട് വരുന്ന അപ്പ്വേട്ടന്റെ പശൂന്റെ പേരല്ലെ??മനുഷ്യരെയും അങ്ങനെ പറയൊ???

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ അവൻ സ്പീക്കർ പാടിപ്പിക്കുന്ന മൂലയിലേക്ക് നടന്നു. അവിടെ താഴേക്കെറിഞ്ഞ സൂചികൾ പെറുക്കി. അത് കണ്ട് സ്പീക്കറുകാരൻ ഒരു കാലിപ്പെട്ടി അവന് കൊടുത്തു. പിന്നെ അരികിൽ പിടിച്ചിരുത്തി. അവന് അതിലും വലിയ സന്തോഷമില്ലായിരുന്നു. പക്ഷേ അയാളുടെ ഇടക്കിടക്കുള്ള കത്രിമാർക്ക് സിഗരറ്റ് വലി, അതിന്റെ ഗന്ധം അവന് തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും സഹിച്ചു. കാരണം ഓരോ റിക്കാഡ് പ്ലേറ്റ് മാറ്റിയിടുമ്പോഴും കിട്ടുന്ന സൂചി! വേറെ കുട്ടികൾ എത്തും മുമ്പെ അവിടെ എത്തിപ്പെട്ടതിലും അവൻ സന്തോഷിച്ചു.

മൂത്താപ്പ വയ്യെങ്കിലും എല്ലായിടത്തും ഓടി നടന്നു. കുറച്ച് കഴിഞ്ഞ് ഒരു മുസ്ല്യാരും പിന്നെ കുറച്ചാളുകളും എത്തി. ചായ ആയില്ലെ എന്ന് ചോദിച്ച് മൂത്താപ്പ ബേജാർ കൂട്ടി.
പിന്നെ പ്രധാനപ്പെട്ടവർക്ക് വേണ്ടി അകത്തെ മുറിയിൽ സ്വകാര്യമായി എടുത്തു വച്ച കോഴിയും പത്തിരിയും കഴിക്കാൻ കുഞ്ഞുമോനെയും വിളിച്ചു.

ചായ കുടി കഴിഞ്ഞ് മുസ്ല്യാർ അൽ-ഫാത്തിഹ പറഞ്ഞ് ദുആ ഇരന്നു. കുഞ്ഞുമോനും ആകൂട്ടത്തിൽ തന്നെയിരുന്നു? പുത്തൻ ചെരിപ്പും സൂരിത്തുണിയും, വളർത്തിയ മുടിയിൽ എണ്ണ തേച്ച് ഒരു വശത്തേക്ക് ചീകിയൊതുക്കിയും, അപ്പോഴും കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചു കിടക്കുന്ന പൌഡറും പോരാത്തതിന് കല്ല്യാണത്തിന് പുറപ്പെട്ടപ്പോൾ ഉപ്പ കെട്ടിക്കൊടുത്ത ഹാന്റിസാന്റോസ് വാച്ചും കുഞ്ഞുമോനെ ഒരു മുതലാളിക്കുട്ടി എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. മൂക്കിളയൊലിപ്പിച്ച് മുളം തൂണും ചാരി നിന്ന കുട്ടികൾ ആമീൻ പറയാൻ മറന്ന് അസൂയയോടെ അവന്റെ പത്രാസും കണ്ട് നിന്നപ്പോൾ വലിയവർ ചിലർ അൽഭുതത്തോടെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് തേടികൾ പുത്യാപ്ലയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. അപ്പോൾ അബ്ദു എളാപ്പ കിതച്ച് കൊണ്ടെത്തി “ആ സ്പീക്കർകാരൻ പാട്ട് നിർത്തി എറങ്ങിപ്പോയി. ഓനെ ചായ കുടിക്കാൻ വിളിച്ചിലാന്നും പറഞ്ഞ്....”
“ആ കാര്യം പറ്റേ മറന്നല്ലൊ ന്റെ ബദ് രീങ്ങളെ...ഇനിപ്പൊ ന്താ ഒരു വയി? ആ ചെങ്ങായി ആണെങ്കി ഒരു കൈതമുള്ളാ..മേപ്പട്ടും വജ്ജ.... കീപ്പട്ടും വജ്ജ”മൂത്താപ്പ തലക്കും കൈ കൊടുത്ത് ഒരു ബഞ്ചിൽ ഇരുന്നു.

പുത്യാപ്ലയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ കുഞ്ഞുമോൻ ആദ്യം ശ്രദ്ധിച്ചത് പാട്ടായിരുന്നു. എങ്ങനെയാ അയാളെ പിണക്കം മാറ്റിയതാവൊ? കല്ല്യാണത്തിന്റെ അന്ന് പാട്ട് മുടങ്ങിയത് അങ്ങാടിപ്പാട്ടയാൽ?? ഔ..പെട്ടിപ്പാട്ടുകാരന്റെ ഒരു ഭാഗ്യം!വലുതാവുമ്പൊ ഒരു സ്പീക്കർകാരനാവണം,,,എന്തൊരു സൽക്കാരമാ അയാൾക്ക്!!
അവൻ വീണ്ടും സ്പീക്കർ ഓപ്പറേറ്റ് ചെയ്യുന്നിടത്തേക്ക് നടന്നു. റിക്കാഡ് പ്ലേറ്റിൻ നടുവിൽ കോളാമ്പിയിലേക്ക് നോക്കിയിരിക്കുന്ന നായയേയും/ അത് കറങ്ങുന്നതും നോക്കിയിരിപ്പായി.

മറ്റു കുട്ടികൾ ബഹളവുമായി പന്തലിൽ കളിച്ചുകൊണ്ടിരിക്കെ കാരണവന്മാർ ഒച്ചയിട്ടു. അപ്പോളവർ ചെമ്മൺ ചെത്തിലേക്കും തൊടിയിലേക്കുമോടി. ഇറച്ചി മണം കേട്ടെത്തിയ നായകളെ കല്ലെടുത്തെറിഞ്ഞും അണ്ടിക്കളി കളിച്ചും ആർമാദിച്ചു. രാത്രി ആയപ്പോൾ ആളുകൾ കൂടാൻ തുടങ്ങി.

പന്തലിന് പിറകിൽ നാരിയും തോഴിമാരു ഒപ്പൻ പാടാനിറങ്ങി. മൈലാഞ്ചിയിട്ട ഏതോ കൈ പനമ്പട്ടക്കിടയിലൂടെ പന്തലിനുള്ളിലേക്ക് നീണ്ടതിൽ സ്പീക്കർകാരൻ മൈക്ക് വച്ച് കൊടുത്തു. അപ്പോഴും അയാളുടെ മറ്റേ കയ്യിൽ കത്രിമാർക്ക് പുകഞ്ഞിരുന്നു “ജ്ജ് പാട്..ജ്ജാദ്യം പാട്”ഓണായിക്കിടന്ന മൈക്കിൽ കൂടി പെൺ കൂറ്റ് കേൾക്കായി. തുടക്കം കുറിക്കനുള്ള മടി. പിന്നെ പൊട്ടിച്ചിരികൾ. അത് കേട്ട് മൂത്താപ്പ കലി തുള്ളി “ഒന്ന്നാത്തരം പോന്ന പഹയത്ത്യാള് നിന്ന് കൊണീണത് കണ്ടീലെ..ഒന്നൂക്കിൽ പാട്വാ..അല്ലെങ്കി
പറയ്വാ..” ശബ്ദം കനത്തതെങ്കിലും അതിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയിരുന്നു.
“ആദിപെരിയോന്റെ............”ഒടുവിൽ സഫിയാത്താന്റെ ശബ്ദം.

പിന്നെ ആരൊക്കെയോ പാടി.കൈ കൊട്ടി. താളം പിടിച്ച്. കുപ്പി വളകൾ കിലുക്കി.
എന്നാൽ, അതിനിടക്കൊക്കെ പന്തൽ മറ ചാരിയിരിക്കുന്ന സ്പീക്കർകാരന്റെ കൈ എന്തിനാ പുറത്തേക്ക് കടത്തുന്നത്? അതിനും കുഞ്ഞുമോന് സംശയം തന്നെ!

രാത്രി ഏറെ വൈകി തന തന പാടി പുത്യാപ്ലയും കൂട്ടുകാരുമെത്തി. ഒരു കിണ്ടി വെള്ളം
അളിയൻ കുട്ടി എടുത്ത് കൊടുത്തതിലേക്ക് ഒരു നാണയമിട്ട് പുത്യാപ്ല ചെരുപ്പഴിച്ച് വച്ച് പന്തലിൽ കേറിയപ്പോൾ കൂടെയുള്ളവർ ചെമ്പു പാത്രത്തിൽ നിന്നുംകാൽ കഴുകി നിരത്തിയിട്ട വൈക്കോലിൽ ചവിട്ടി നടന്ന് വിരിച്ചിട്ട പായകളിൽ ഇരുന്നു. സർബത്ത് ഗ്ലാസുകൾ കൂട്ടിമുട്ടി. ആരോ എറിഞ്ഞു കൊടുത്ത സിഗരറ്റുകൾ എരിഞ്ഞ് പന്തലിനുള്ളിൽ പുക നിറഞ്ഞു. പനമ്പട്ടയുടെ വിടവുകൾ വലുതായി. അതിൽ കൂടെ സുറുമയിട്ടനൂറ് കണ്ണുകൾ, വെള്ള മേലാപ്പിനടിയിൽ വെള്ള വിരിച്ചതിലിരിക്കുന്ന പുതുമണവാളന്റെ നേരെ പാഞ്ഞു.
അകത്ത് തോഴിമാർ അടക്കം പറഞ്ഞു. പുതുപെണ്ണ് നാണം കുണുങ്ങി. പെട്രോമാക്സ് വെളിച്ചത്തിൽ കസവ് തട്ടം തിളങ്ങി. ചെരിപ്പുകൾ കിരികിരി പാടി.

പുതുക്കപ്പെണ്ണുങ്ങൾ ഇറങ്ങിയതും, അയൽ പക്കത്ത് നിന്നും കൊണ്ട് വന്ന പായയും മറ്റ് ഉപകരണങ്ങളും അതിന്റെ ഉടമസ്ഥർ തന്നെ തെരഞ്ഞെടുക്കാൻ സഹായിച്ചു. ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കലും മറ്റു ജോലികളും അവരുടെ അവകാശമായി കണ്ട് വേഗത്തിൽ തീർത്തു കൊണ്ടിരുന്നു. മാപ്പിളപ്പാട്ടുകൾ സിനിമാപാട്ടുകൾക്ക് വഴി മാറി. അപ്പോഴും കുഞ്ഞുമോൻ ഉറക്കം തൂങ്ങി കൊണ്ട് പാട്ടും കേട്ട് കൊണ്ടിരിപ്പായിരുന്നു.

പിന്നെ എപ്പഴോ സഫിയാത്ത അവനെ വിളിച്ചുണർത്തി പിടിച്ച് കൊണ്ട് പോയി. എല്ലായിടത്തും മത്തിയുണക്കാനിട്ട പോലെ കിടത്തക്കാർ. അവസാനം സഫിയയും അവനും ശബ്ദമുണ്ടാക്കാതെ മൂത്താപ്പ കിടക്കുന്ന ചായ്പിൽ പോയി കിടന്നു. കുപ്പായക്കീശയിലെ സൂചിപ്പെട്ടി പായക്കടിയിൽ വച്ച് അവൻ ചിന്തിച്ചു. തനിക്ക് ഇത്രയും സൂചികൾ കിട്ടിയത് കണ്ട് സ്കൂളിലെ കുട്ടികൾ അസൂയപ്പെടുന്നത് കാണാൻ അവന് ദൃതിയായി. നാളെയും സ്കൂളിൽ പോകാൻ പറ്റില്ല. ഇനി മറ്റന്നാൾ.....
പാട്ട് എപ്പഴോ നിന്നിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് കത്രിമാർക്കിന്റെ അവനിഷ്ടമില്ലാത്ത ഗന്ധം! അവിടെയും അനുഭവപ്പെടുന്നതായി. ഇനി മൂത്താപ്പയെങ്ങാൻ....ഹെയ് മൂത്താപ്പ ബീഡിയാ വലിക്കുക. അതിന്റെ വാസന ഇതല്ല. പിന്നെ എവിടെന്നാണാവൊ ആ വാസന? അങ്ങനെ പലതും ചിന്തിച്ച് കിടക്കവെ ഉറക്കം കൺ പോളകളെ തഴുകുന്നതറിഞ്ഞ് അവൻ ചെരിഞ്ഞ് കിടന്നു. നല്ല തണുപ്പ്.പുതപ്പ് ഇല്ലാതെ സാധാരണ ഉറങ്ങാറെ ഇല്ല. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ചുരുണ്ടു.

“കുട്ട്യാളെ പൊറത്താരും ഇല്ലെ? ഇബടെ എവടെയോ പട്ടി കേറീന്നാ തോന്നണെ. കൊറേ നേരായി കെതപ്പ് കേക്കണ്. ആ കാസ്ലൈറ്റ്**ൽ കാറ്റടിച്ച് ഒന്ന് നോക്കി. ആ പാത്രങ്ങളൊക്കെ അയ്റ്റങ്ങൾ നക്കും” ഉറങ്ങിയ അവൻ മൂത്താപ്പയുടെ പിച്ചും പേയും കേട്ട് ഉണർന്നു. മൂത്താപ്പ പറഞ്ഞത് ആരും കേട്ടില്ലെന്ന് തോന്നുന്നു ഒരൊച്ചയും അനക്കവും എവിടെ നിന്നുമുണ്ടായില്ല. ഇനിയിവിടെയെങ്ങാൻ പട്ടിയുണ്ടൊ? അവൻ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി. ഒരു മിന്നാമിനുങ്ങിന്റെ? പ്രകാശം അവൻ കണ്ടു.

അപ്പോൽ ആളില്ലാ പന്തലിൽ, കാറ്റ് തീർന്നു കൊണ്ടിരിക്കുന്ന പെട്രോമാക്സ്, അതിന്റെ അവസാന ശ്വാസം വലിച്ച് കൊണ്ടിരുന്നു. അതിന്റെ ആളിയാളിയുള്ള കത്തൽ ചായ്പിലെ ഇരുട്ടിലേക്ക് കൂടുതൽ വെളിച്ചം കടന്ന് വന്നു. ആ വെളിച്ചത്തിൽ അവൻ മിന്നാമിനുങ്ങിന്റ്റെ വെളിച്ചം കണ്ടിടത്തേക്ക് നോക്കി. അവിടെ ആരോ ഇരിക്കുന്നതായി അവന് തോന്നി. ഉടൻ അവൻ അടുത്ത് കിടന്നിരുന്ന സഫിയാത്തയെ നോക്കി. പാവം പട്ടിയെ പേടിച്ചാണെന്ന് തോന്നുന്നു മൂത്താപ്പാന്റെ കട്ടിലിനടിയിൽ എത്തിയിരിക്കുന്നു! ഈ സഫിയാത്താക്ക് തണുക്കുന്നും ഇല്ലെ. മണ്ണ് തേച്ച നിലത്ത് കെടക്കുന്ന കെടത്തം കണ്ടീലെ!! കുപ്പായത്തിന്റെ കുടുക്ക് പോലുമിടാതെ!!!
അപ്പോൾ വീണ്ടും കത്രി മാർക്കിൻ രൂക്ഷഗന്ധം കുഞ്ഞുമോനെ ശ്വാസം മുട്ടിച്ചു.
------------------------------------------
*പ്ലാവിന്റെ
**ഗ്യാസ്ലൈറ്റ്/പെട്രോമാക്സ്



2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

എടാങ്കുടുക്ക്....



ഇന്നലെ
ഇടിയും മഴയുമുള്ളൊരീസമെന്നുമ്മ
ഇരുകൈ ഉയർത്തി മോണോയായ് പറഞ്ഞു
ഇടവപ്പാതിയായ് തണുക്കുന്നു, വിറക്കുന്നു
ഇല്ലേയില്ലയിച്ചിരി പള്ളയിലൊന്നുമേയില്ല
ഇടിച്ചുപൊടിക്കാനിവിടൊന്നുമില്ല
ഇനിയും പഷ്ണിക്കിടല്ലെയെന്റെ നാഥാ...

ആഗ്രഹം ന്യായമെന്നു കണ്ട് ദൈവം
അനുഗ്രഹമേറെയറിഞ്ഞു ചൊരിഞ്ഞു.

ഇന്ന്
ഗ്യാസെനിക്കില്ലാ? ഗ്യാസെനിക്കുണ്ട്!
ഗ്യാങ്ങിനു നാലിനും
വച്ചു വിളമ്പാൻ
വേണ്ടു പോൽ സാധനമുണ്ടെന്ത് കാര്യം
വേലക്കാരിയില്ലൊട്ടു നേരമേയില്ല.
വടക്കിനിയിൽ കിടന്ന്
വടക്കായെൻ മേനിയിന്ന്
എന്നൊരു മോചനമെന്റെ റബ്ബേ
എവ്വഴി ഈ എടാമുടുക്കിൽ നിന്നും.

ഭാര്യ തൻ സ്റ്റീരിയോ രോധനം കേട്ടൊരാ ദൈവം
ഭ്രാന്തായി
ചിന്തിച്ചിരിക്കുന്നു പോലിന്ന്!

നാളെ
വാഷിനും, വാക്കിനും
വായിലുള്ളൊരീ ടൂത്തിനും,
കളിക്കാനും,കുളിക്കാനും പിന്നെ
ക്യാപ്സൂളായ് ഭക്ഷണമെത്താനും
കയ്യിലിരിക്കുമൊരീ
യന്ത്രത്തിൽ
പ്രോഗ്രാം ചെയ്ത് മടുത്തു; മടുത്ത്...
..ഗോഡ്; അപ്പ്ലോഡ് ചെയ്യെന്നെ
ഹെല്ലിൽ നിന്നുമേ വേഗം.....

മാലോകരെല്ലാം മകൾ തൻ നാനോയൊച്ച കേക്കും-പക്ഷേ
മമഗോഡതു കേട്ടോടിയൊളിക്കുമായിരിക്കും!
------------------------------------
ഈദുൽ ഫിത്ഥ്വർ ആശംസകൾ

2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

‘സമകാലിക(ൾ)ർ’ മിനികഥ

അവൾക്ക് അക്ഷമയാകാൻ അത്രയും സമയം മതിയായിരുന്നു.
“എന്താ പ്രോബ്ലം .....?”
ചുവർ കോണിൽ ഉറപ്പിച്ച ദൃഷ്ടി പിൻ വലിച്ച് ദുഖം ഘനീഭവിച്ച മുഖം താഴ്ത്തി അയാൾ മുരടനക്കി.

“....ഞാനവിടെ എത്തിയപ്പോഴേക്കും അവർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.എന്റെ ഇഷ്ടം....അഭിപ്രായം....;നമ്മളൊരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ....പക്ഷേ...പക്ഷെ എനിക്കവരെ അനുസരിച്ചെ മതിയാവൂ.. ഇവിടെ എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കണമെന്ന്....
പറയൂ.......നമുക്കെല്ലാം മറക്കാം അല്ലെ...എല്ലാം അവസാനിപ്പിച്ച് നമുക്ക് പിരിയാം?

ഒരു തേങ്ങൽ പിന്നെ ഒരു പൊട്ടിത്തെറി ഇതെല്ലാം പ്രത്തീക്ഷിച്ച് നിന്ന അയാളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ പൊട്ടിച്ചിരി!
എത്രയോ രാപകലുകളിൽ അവളിൽ കാണാത്ത ഭിന്നഭാവം അയാളിൽ ഭീതിയുടെ.....

അയാൾ, തന്റെ പ്രചന്ന വേഷം നന്നായി അഭിനയിച്ച് തീർത്തത് മൻസ്സിലാക്കി, കപടനാട്യ ശാസ്ത്ര കലയിൽ ബിരുദമെടുത്ത അവൾ തെല്ലൊരു വിഷാദഭാവത്തോടെ പറഞ്ഞു തുടങ്ങി.

“അറിഞ്ഞിരുന്നു എല്ലാം...പര്യവസാനം ഇത്തരത്തിലായിരിക്കുമെന്നും ഊഹിച്ചു....
ജിവിതം അങ്ങനെയാ. നമ്മളൊന്ന് ആഗ്രഹിക്കും വിധി മറ്റൊന്ന് കല്പിക്കും. ഇഷ്ടത്തോടെ അല്ലെങ്കിലും നമ്മൾ കിട്ടിയത് സ്വീകരിച്ച് അതിൽ വേഷമിടും. ആര് കൂടുതൽ നന്നായഭിനയിക്കുന്നുവോ അയാൾ മുന്നേറും....
അവൾ അകലേക്ക് പായിച്ച കണ്ണുകൾ വലിച്ചെടുത്ത് ഒരു ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.

എവിടെയോ, ഏതോ ഒരു പൈങ്കിളി കഥയിലെ പദപ്രയോഗ ശൈലി ഓർമിച്ചു കൊണ്ട് അവനവളെ തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു.

പിന്നെയവൾ പ്രസന്നവതിയായി കൊഞ്ചി.
എന്നാലും എന്റെ...വാ വിട്ടേക്ക്..നമുക്ക് പോവാം നേരം ഏറെയായി. ഇന്ന് നമുക്ക് നിന്റെ റൂമിൽ കൂടാം..ഓകേ? അവിടെ എത്തിയിട്ട് നമുക്ക് തീരുമാനിക്കാം പിരിയണൊ അതൊ ചുറ്റണൊ എന്നൊക്കെ”
കൂസലന്യേ പറഞ്ഞ്, കൊണിഞ്ഞ് കൊണ്ടവൾ അയാളുടെ കൈയ്യിൽ തൂങ്ങി.
അപ്പോഴും അയാളുടെ അൽഭുത ഭാവം മാറിയിരുന്നില്ല.

അവരെ അറിയാത്തവര്‍ക്കിടയിലൂടെ, അവർക്കറിയാവുന്ന പാതയിലൂടെ അവളേയും പിറകിലിരുത്തി അയാൾ ബൈക്കോടിച്ചു.

ഫാസ്റ്റ് ഫുഡ് കടക്കരികിൽ നിർത്തി പാർസൽ വാങ്ങിക്കാനായി അയാൾ കടക്ക് അകത്തേക്ക് നടന്നപ്പോൾ, ബൈക്കിനരികിൽ നിന്ന അവളുടെ കണ്ണുകൾ തൊട്ടടുത്ത ടിവി കടയിലെ വരിവരിയായി വച്ച പ്ലാസ്മ സ്ക്രീനിലെ മിന്നുന്ന ചിത്രങ്ങളിൽ ഉടക്കി.

“കൽ രാത് മേ ബഡീ ഗൽത്തി കിയാ...”

ചില്ലു കൂട്ടിനകത്ത് നിന്നും ടിവിയുടെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും പരസ്യത്തിലെ സുന്ദരി ചുണ്ടനക്കുന്നതെന്തെന്ന് നേരത്തെ അവൾക്കറിയാമായിരുന്നു. ഒരു നിമിഷം അതിൽ നിന്നും കണ്ണെടുത്ത് എന്തോ ആലോചിച്ചെന്ന വണ്ണം അവൾ തന്റെ ഹാന്റ് ബാഗിനുള്ളിൽ തപ്പി. കൈയ്യിൽ തടഞ്ഞ ടാബ്ലറ്റ്; സുരക്ഷിതമായി വച്ചിടത്ത് തന്നെയുണ്ടെന്ന് ഉറപ്പായപ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദഹാസം.....!!!!

കഥ വന്ന വഴി:-
മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്ത അനുഭവവും,കണ്ട പരസ്യവും.

2009, ജൂലൈ 21, ചൊവ്വാഴ്ച

ഒരാനക്കാര്യം

സൂര്യൻ വളരെയധികം പടിഞ്ഞാറ് താഴ്ന്നിരുന്നു. സമയമായെന്ന് കാര്യസ്തൻ പറഞ്ഞപ്പോൾ എല്ലാവരും പണി മതിയാക്കി. അയാളുടെ കയ്യിൽ മാത്രമുള്ള വാച്ച് ഒരു മണിക്കൂർ പിന്നോട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് വിളിച്ച് പറയാൻ ആർക്കെങ്കിലും തോന്നിയാൽ അവനപ്പോൾ മലയിറങ്ങാം!

കൂട്ട് പുരയിലെത്തി ചളുങ്ങിയതെങ്കിലും വലിയ അലുമിനിയ പാത്രം തന്നെ കിട്ടാനായി പണിക്കാർ തിരക്ക് കൂട്ടി. അത് അടുത്ത കാട്ട് ചോലയിൽ നിന്നും വെള്ളം കോരി തലയിലൊഴിക്കാനെന്ന് പേര്! എന്നാൽ ഉദ്ദേശം; കുളി കഴിഞ്ഞ് വന്നാലുടനെ വിളമ്പുന്ന ചോറിനും, ഉടപ്പറപ്പ് കറി(ചെറുള്ളി നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞ് ഒരു സ്പൂൺ എണ്ണയും ചേർത്ത് ആറേഴ് പച്ചമുളകും മുറിച്ചിട്ട് , ചോറ് ഊറ്റിയതിന്റെ ബാക്കിയുള്ള വെള്ളം ഒഴിച്ച് ശ്ചീ...എന്ന ശബ്ദം നിന്നാലുടനെ ഉപ്പും ചേർത്താൽ ഉടപ്പിറപ്പ് കറി പാകമായെന്ന് മനസ്സിലാക്കാം)ക്കും അതേ പാത്രമാണ് കാണിച്ച് കൊടുക്കുക എന്നതാണ്.
ചോറ് വിളമ്പുമ്പോൾ ‘പോവും..പോവും‘ എന്ന് പറയും. അതിനുമുണ്ട് രണ്ടറ്ത്ഥം. ഒന്ന്:- അധികം വിളമ്പിയാൽ പാത്രത്തിന് പുറത്ത് പോവും. രണ്ട്:-എത്ര വിളമ്പിയാലും ഞാൻ തിന്നോളാം.

കാട്ടു മൃഗങ്ങളിൽ നിന്നും താൽക്കാലിക രക്ഷക്കായി മൂന്ന് ഭാഗം ചരിവും മുൻ ഭാഗം നിരപ്പുമായ സ്ഥലം തിരഞ്ഞെടുത്താണ് കൂട്ടു പുര നിർമ്മിച്ചിട്ടുള്ളത്. ശാപ്പാട് കഴിഞ്ഞ് മുൻഭാഗത്ത് ഉണക്ക മരം കൂട്ടിയിട്ട് തീയിട്ടു. ചിലർ അതിൽ നിന്നും തീ പകർന്ന് ഓരോ ബീഡി കൂടി കത്തിച്ച് വലിച്ച് റാഹത്തായ ശേഷം ചാക്ക് വിരിച്ച് ഉറങ്ങാൻ കിടന്നു. ചെറിയ ഒരു ചാറ്റൽ മഴ തണുപ്പിനെ ഒന്നും കൂടെ തണുപ്പിച്ചു. ചിലർ ഉടുമുണ്ട് അഴിച്ച് പുതച്ചപ്പോൾ മറ്റുള്ളവർ ചാക്കിനെ ആശ്രയിച്ചു.

“.......മക്കളൊക്കെ എന്തായിരിക്കാം കഴിച്ചിട്ടുണ്ടാവുക...മൂസാക്ക പലചരക്ക് സാധനങ്ങൾ കൊടുത്തിട്ടുണ്ടാവും. ഈ പണി കഴിഞ്ഞ് നാട്ടിലെത്തിയാൽ അയാളുടെ കടം വീട്ടണം. സ്കൂൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ഉടുപ്പും പുസ്ഥകങ്ങളും വാങ്ങണം. ---ക്ക് ഒരു ലുങ്കിയും ബ്ലൌസും വാങ്ങിക്കണം...........”പലരും ഇങ്ങനെയുള്ള ചിന്തകളുമായി കിടക്കവെ എന്റെ ചിന്ത മറ്റൊന്നായിരുന്നു.

കൂലി കിട്ടിയാൽ ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ ഉമ്മാടെ കയ്യിൽ കാശ് കൊടുക്കണം. ബാക്കി പൈസയും കൊണ്ട് നെലമ്പൂര് പോയി രണ്ട് റിലീസ് പടം കാണണം. പിന്നെ ഇന്ത്യനോട്ടലിൽ കേറി മട്ടൺ ചാപ്സും പൊറാട്ടയും കഴിച്ച്........വായിൽ പൊടിഞ്ഞ് പുറത്തേക്കൊലിച്ച ഉമിനീർ തുടച്ച് ഞാൻ ശബ്ദമില്ലാതെ ചിരിച്ചു.

എപ്പഴോ അടക്കിപ്പിടിച്ച സംസാരം കേട്ടുണർന്ന് ശ്രദ്ധിച്ചു. ങേ.. ആന പുറത്ത് വന്ന് നില്പുണ്ട് പോലും! “ശരിയാ ചെവിയാട്ടുന്ന ഒച്ച കേൾക്കാം...അത് തന്നെ...ആന തന്നെ” എല്ലാവരും ഉറപ്പിച്ചു!

മഴയിൽ തീയണഞ്ഞതിനാലാവാം ഒറ്റക്കൊമ്പൻ വന്നത്. അന്ന് പകലിലും തൊട്ടടുത്ത കുന്നിൻ ചരുവിൽ ആനകൾ മേയുന്നത് കണ്ടിരുന്നു. മറ്റ് കൂപ്പിലുള്ള ഒന്ന് രണ്ടാളുകളെ പിച്ചിച്ചീന്തിയതായ വാർത്ത നാട്ടിൽ നിന്നും പോരുന്നതിന് മുമ്പേ കേട്ടിരുന്നു. അത് പോലെ ഞങ്ങളെയും..ഈ കൂട്ടുപുരയടക്കം എടുത്തെറിഞ്ഞ്.....
പേടിച്ച് വിറച്ച് ഓരോരുത്തരും ശ്വാസം വിടാതെ അവനവന്റെ ജാതിയിൽ പെട്ട പ്രാർത്തനകൾ മനസ്സിൽ ചൊല്ലി. നിമിഷങ്ങൾ കഴിഞ്ഞിട്ടും ചെവിയാട്ടൽ ശബ്ദം മാറ്റമില്ലാതെ തുടർന്നു.

ഏതായാലും മരണം മുന്നിൽ വന്ന് നിൽക്കുന്നു. എന്നാൽ പിന്നെ ചാകുന്നതിന് മുമ്പെ കൊല്ലുന്നവനെയൊന്ന് നേരിൽ കണ്ട് ഒരു സലാം പറയാം എന്ന് കരുതിയാണെന്ന് തോന്നുന്നു ആരോ അഞ്ചുകട്ട ടോർച്ചടുത്ത് പുറത്തേക്ക് അടിച്ചത്. കത്തുന്ന പ്രകാശത്തിൽ കണ്ട കാഴ്ച???
ആനയതാ കൂട്ട് പുരക്ക് മുമ്പിൽ! ഇനിയെന്ത് ചെയ്യും? കാറ്റ് കൂറ്റിൽ കൂടിയാലോചനകൾ നടക്കവേ കൂട്ടത്തിൽ നിന്നും ആലി ശബ്ദമുയർത്തി പറഞ്ഞു “നിങ്ങളാ ടോർച്ച് ഒന്നുംകൂടെ തെളിച്ചേ...”
“ഹേയ്..വേണ്ട വെളിച്ചം കണ്ടാൽ പിന്നെ അവൻ...” നിങ്ങളതിങ്ങ് താ..എന്നും പറഞ്ഞ് ആലി ടോർച്ച് പിടിച്ച് വാങ്ങി പുറത്തേക്ക് നീട്ടിയടിച്ചു.
‘ചെങ്ങായ്മാരെ അത് ഞമ്മളെ പാറയല്ലെ’ ശരിയാ. ഹാവൂ....പിടിച്ചു വച്ച ശ്വാസം ഓരോരുത്തരും പുറ്ത്തേക്ക് തള്ളി .

രണ്ട് ദിവസമേ ആയിട്ടുള്ളു ഈ സ്ഥലത്ത് പണി തുടങ്ങിയിട്ട്. ആനയെന്ന് കേട്ട ഭയത്തിനിടയിൽ മുന്നിലുള്ള പാറയെക്കുറിച്ച് ഓർക്കാൻ സമയമെവിടെ.
“അപ്പൊ പിന്നെ ആ ശബ്ദമൊ?” അത് കേട്ട്, വിട്ട ശ്വാസം തിരിച്ച് വലിക്കാൻ പോലും മറന്ന് എല്ലാരും ഒന്നിച്ച് ഞെട്ടി.

അല്പ സമയം കഴിഞ്ഞ് ഇരുമ്പൻ മൊയ്തീൻ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. അത് കണ്ട് ശ്വാസം വലിക്കണൊ വിടണൊ എന്നറിയാതെ കൂട്ടർ ചെവി കൂർപ്പിച്ചു.
".............???"
“ഹാഹ ഹാ...പോയത്തക്കാർ.. തേക്കിന്റെല!”
“തേക്കിന്റെലയോ????”ഒറ്റ ശ്വാസം.
എന്നലതൊന്ന് കണ്ടിട്ട് തന്നെ കാര്യം. അഴിഞ്ഞ മുണ്ടെടുത്ത് പുരുഷാരം പുറത്തിറങ്ങി.

നാട്ടിൽ നിന്നും പോരുമ്പോൾ ഉണക്ക മീൻ പൊതിഞ്ഞ് കൊണ്ട് വന്ന തേക്കിൻ ഇലയിന്മേൽ, കൂട്ട് പുരപ്പുറത്തു നിന്നും വെള്ളത്തുള്ളികൾ ഉറ്റ് വീഴുമ്പോൾ എങ്ങിനെ ആന ചെവിയാട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന തന്റെ കണ്ട് പിടുത്തം, ശാസ്ത്രമേള കൌണ്ടറിലെ സ്കൂൾ കുട്ടിയെ പോൽ ഇരുമ്പൻ ഞങ്ങൾക്ക് വിവരിച്ചു തന്നു.

പിന്നെ കൂട്ടർ ബഡായികളുടെ കെട്ടഴിക്കാൻ തുടങ്ങി.അതൊരു ലിങ്കായി തുടരവേ ..വീണ്ടും ഓരോരുത്തരായി പുതയിട്ടു.

“ബസിയേ..നീ ഒറങ്ങിയോ?”
വാതിലിനരികിൽ കിടന്നിരുന്ന ശിവന്റെ വിളി കേട്ട് നിദ്രാലസ്യത്തിൽ, ബ്ലാക്ക് ബൽറ്റ് മണി സിനിമയിലെ കുതിരപ്പുറത്ത് പോകുകയായിരുന്ന ഞാൻ ചാടിയിറങ്ങി.
“ഇല്ലാ...എന്തേ ശിവാ?’
“എനിക്ക് പേടിയാവുന്നു”
“ഞങ്ങളൊക്കെയില്ലേ.. പിന്നെയെന്തിനാ...?”
“അതല്ല..അഥവാ ആന വന്നാ...ന്നെല്ലേ ആദ്യം പിടിക്ക്യാ...അതോണ്ട്...”
“...........”
“അതോണ്ട്...ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കാം”
ഉറക്കമുണർന്നവർ അത് കേട്ട് ചിരിച്ചു. ശിവൻ എന്റെ അടുത്ത് വന്ന് കിടന്ന ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.“നമ്മക്ക് ഈ പണി വേണ്ട..നന്ന രാവിലെ മ്മക്ക് പോവാം”
“എന്തെ ശിവാ..ഇങ്ങനെ പേടിച്ചാലൊ?”
“അതേയ് ഞാൻ നാളെ പറയാം”
അവൻ കാറ്റ് കൊണ്ട് സംസാരിച്ചു.

രാവിലെ കാലി കട്ടൻ ചായ മധുരമിടാതെ തരുന്നതിനൊപ്പം കിട്ടുന്ന വെല്ലശർക്കര ഊമ്പി തിന്ന്, ശിവന്റെ നിർബന്ധത്തിന് വഴങ്ങി മലയിറങ്ങി.
വഴിക്ക് വച്ച് ഞാൻ ചോദിക്കാതെ തന്നെ അവൻ പറഞ്ഞ് തുടങ്ങി.
“അതേയ്....എനിക്കത്ര പേട്യൊന്നുല്ല്യാ ട്ടൊ”
“ങും..പിന്നെ എന്തേ ഇന്നലെ അന്തിക്ക്...?”
“അത് പിന്നെ...മ്മടെ ആ കാക്കയില്ലെ... ആ കാര്യേസൻ”
“....ങാ അയാള്?”
“അയാള്... ഞാൻ കെടന്നപ്പൊ തൊടങ്ങ്യേതാ ന്നെ തോണ്ടലും തലോടലും. ഞാൻ കൊറേ സഹിച്ചു. പിന്നെ രക്ഷ്യല്ലാന്ന് വന്നപ്പോ...അങ്ങനെ ഒരു നൊണ പറഞ്ഞേ...അല്ലാതെ...”

അത് കേട്ട് ഞാൻ ചിരിച്ചു. എന്റെ ചിരിയിൽ അവനും പങ്ക് ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അത് കേട്ട് മരക്കൊമ്പിലിരുന്ന മൊച്ചക്കുരങ്ങുകൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.

ഒരു പെരുമഴക്കുള്ള ഒരുക്കത്തിൽ, ഇല മേലാപ്പിനിടയിൽ നിന്നും അങ്ങിങ്ങായി ചിതറിത്തെറിച്ച വെയിൽ പൊട്ടുകളും ഇല്ലാതായി. മഴ പെയ്താൽ പുഴയിൽ കുത്തിയൊലിച്ച് വരുന്ന വെള്ളം കുറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വരും അക്കരെയെത്താന്‍.

നാലഞ്ച് മണിക്കൂർ നടന്ന് മലയിറങ്ങി നാട്ട് പാതയിലെത്തിയാൽ മൂത്തുമ്മാന്റെ വീടായി. അവർ കഞ്ഞികുടി തുടങ്ങും മുമ്പേ അവിടെ എത്തിപ്പെട്ടാലെ കാലി വയറിലേക്കെന്തെങ്കിലും ചെല്ലൂ. അവിടന്ന് നാട്ടിലെത്താൻ ബസ്സിനുള്ള പൈസ മൂത്തുമ്മ തരുമായിരിക്കും. എന്നിങ്ങനെ ചിന്തിച്ച്, ആവി പറക്കുന്ന ആന പിണ്ഡത്തെ വക വെക്കാതെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി.








2009, ജൂലൈ 5, ഞായറാഴ്‌ച

തട്ടിയും മുട്ടിയും


ബസ്റ്റോറികള്‍
---------------
കോയിക്കോട്ടങ്ങാടിയിലെഒരു സിൽമാശാലയിൽ നിന്നും സിനിമ കണ്ടിറങ്ങവെയാണ് ഞാനാ കാഴ്ച കാണുന്നത്. അവനും അവളും!
അവൻ; ഞാൻ സാധാരണ യാത്ര ചെയ്യുന്ന ബസ്സിലെ കണ്ട്രാവി.
അവൾ; ഒരു പഠിപ്പീരുകാരി.
പലപ്പഴും ബസ്സിനുള്ളിലെ തിരക്കിനിടയിൽ അവളവനെ കാട്ടിക്കൂട്ടുന്ന കൈ കാൽ ക്രിയകൾ നല്ല രീതിയലല്ലെങ്കിലും അവളുടെ അറിയാഭാവം പറഞ്ഞിരുന്നുനോ പ്രൊബ്ലം കേരിഓൺ
ഇന്നിതാ അവൾ അവന്റെ കയ്യിൽ തൂങ്ങി... ഇനി അവരുടെ കല്ല്യാണമെങ്ങാനും...ഹേയ് ഇല്ല, ഇല്ല.
അതാ അവർ ഒരു ഓട്ടോയിൽ കേറി പോണൂ. എങ്ങോട്ടായിരിക്കാം! പാർക്കിലേക്കൊ അതൊ ലോഡ്ജിലേക്കോ? അവനെന്തായിരിക്കാം ഇപ്പൊ അവളെ.....?

ചിന്തിച്ചൊരു നിമിഷം ഞാനന്തിച്ചു നിൽക്കവെ
ഒരു കോയ വന്നെന്നെ മുട്ടിയുരുമ്മിയതിൽ
പിന്നെ ഞാനൊന്നു ഞെട്ടി കാക്കാ;
സോറിയങ്ങോട്ടു പറയവേ,
ഒരു വളിച്ച ചിരി ചിരിച്ചെൻ കൈ പിടിച്ചയാളുടെ വിരൽ കൊണ്ടെന്റെ കൈ വെള്ളയിലൊരു ചിത്രമെഴുത്ത്?
വേണ്ട കോയാ...ഒരു കോയി ബിരിയാണി തിന്നാനുള്ള മൂടിലല്ല ഞമ്മളിപ്പോൾ. അതിന് പറ്റുന്ന ആളെ വേറെ നോക്കെന്റെ കോയാ... ’ എന്ന രൂക്ഷഭാവം മുഖത്ത് വരുത്തി ഞാനെൻ കൈകൾ പിൻ വലിച്ച് പാളയം സ്റ്റാന്റിലേക്ക് നടന്നു (ഇന്നത് ശിക്ഷിക്കപ്പെടാത്ത കുറ്റമാക്കിയതിൽ പിന്നെ മുട്ടാനും തട്ടാനുമൊന്നും നിൽക്കാതെ നേരിട്ടുള്ള ഡീലിങ്ങാണെന്നും, മാട്രിമോന്യല് പരസ്യം മുതല്‍ ചാനൽ വരെ തുടങ്ങുന്നെന്നും പറഞ്ഞ് കേൾക്കുന്നു..ഹി..ഹീ)

എന്നെയും എന്റെ ചരക്കിനെയും (തുണിത്തരങ്ങളാണെ) പിന്നെ കൊറേ ആളുകളെയും കൊണ്ട്‌ ബസ്സ് മഞ്ചേരിയിലേക്ക് ഓടിയതിലേറെ സ്പീഡിൽ എന്റെ ചിന്തകൾ മണ്ടിപ്പാഞ്ഞു.
---
സ്നേഹിതന്മാർ കൂടുതലും ബസ്സ്പ്പണിക്കാർ. അവരെപ്പോഴും നിർബന്ധിക്കും നീയൊരു കണ്ടക്ടർ ലൈസൻസ്സ് എടുത്ത് നിന്റെ മുടിഞ്ഞ സെയിത്സുമാൻ പണി നിർത്തി വല്ല ബസ്സിലും കേറാൻ നോക്ക്.

എന്റെ ഒഴിവ് ദിവസങ്ങളിൽ ഒരു അപ്പൻഡൌൺ കണ്ടക്ടറായി ഞാനവരെ സഹായിച്ച മുൻ പരിചയവും ഉണ്ട്. അതിന് മൂന്നുണ്ട് ഗുണം!
, എനിക്ക് പാസില്ലാ ഓസ് കണ്ടക്ടർ പരിശീലനം.
, പരിചയമുള്ള ബസ്സുകളിൽ ഫീസ് വേണ്ടാ ഫ്രീ യാത്ര.
, സ്നേഹിതന്മാർ പലരും പകരക്കാരനെ കിട്ടാതെ ബസ്സിനുള്ളിൽ തട്ടിയും മുട്ടിയും (മനുഷ്യന് വെരുകിന്റെ സ്വഭാവം ഉണ്ടായിരുന്നെങ്കിലെന്താകുമായിരുന്നു എന്ന് ഇത്തരുണത്തിൽ ആലോചിച്ചു പോകുവാ) പത്ത് പയിനഞ്ചീസം അങ്ങ്ടും ഇങ്ങ്ടും നടക്കുമ്പൊ പിന്നെ ഓനുണ്ടാവൂലെ ഒരു പൂതി വീട്ടി പോയി കെട്ട്യോളെ തട്ടാനും മുട്ടാനുമൊക്കെ?
ഇനി കെട്ടാത്തോനാണെങ്കി, കൂട്ടുകാരന്റെ കൂടെ കെട്ടുന്നോളെ കാണാൻ പോയി, വിരുന്ന്, സൽക്കാരം=പരിശീലനം+ മറ്റു വഹകൾ.

കടയിൽ ചരക്കിരക്കിറക്കിയ ശേഷം വീട്ടിലെത്തും വരെയും പലവക ചിന്തകള്‍ക്കൊടുവില്‍ ഒന്നുറപ്പിച്ചു.
നാളെ തന്നെ തുണിക്കടയോട് സലാം പറഞ്ഞ് പിരിഞ്ഞ് മറ്റന്നാൾ മുതൽ ഞാനുമൊരു ബസ്സിൽ....
ഓർത്തപ്പോൾ ഒരു കുളിരും തോന്നിയില്ല. പിന്നെ പേടിയും ഇല്ല .എന്നാലും ഒരു ഭയം....അത് കണ്ടക്ടർ പാസ്സ് ഇല്ലാത്തത് കൊണ്ടായിരിക്കാം അല്ലെ?

നിര്‍ത്ത്‌ നിര്‍ത്ത്‌...ആദ്യം പറഞ്ഞ ഓനും ഓളും എന്തായി അത് പറ. എന്നിട്ട് മതി നിന്റെ....?
പറയാം...
അന്നൊരിക്കലത് കണ്ണിൽ കാണുകിൽ
അൽഭുത വാർത്തയായ് വിണ്ണിതിൽ
ഇന്നത് കാണുവാൻ കേൾക്കുവാൻ
ഇല്ല നേരമേയില്ല ബ്ലോഗിതിൽ.
എന്ന് മഹാ കവി??? ഒഎബി പറഞ്ഞത് പോലെ അതൊന്നും ഇന്നൊരു പുതുമയല്ലന്നേ...അതിനാൽ, ഒന്ന് വഴി മാറിക്കൊടുത്തെ. അവരൊന്ന് മുന്നോട്ട് പൊയ്ക്കോട്ടെ!
നമുക്കും തട്ടിയും മുട്ടിയുമൊക്കെ ജീവിക്കേണ്ടതല്ലേ?

>തുടർക്കഥയല്ല<

2009, ജൂൺ 26, വെള്ളിയാഴ്‌ച

കായി മൊബൈല്‍ നക്കി

ഞാന്‍ ജോലി ചെയ്യുന്ന നിര്‍മാണ ശാലക്കടുത്ത് മുതലാളിയുടെ തന്നെ കുറച്ച് കൃഷി സ്ഥലവുംഅതിൽ കുറേ വളർത്തു കാട്ടു മൃഗങ്ങളുമുണ്ട്. ഒഴിവു ദിവസങ്ങളിൽ സുഹൃത്തുക്കളും ഫാമിലികളും കാണാൻ വരിക പതിവാണ്.

ഇന്ന്‍ വന്നത് സമദായിരുന്നു.
ഞങ്ങളങ്ങനെ നടക്കവെ, ജർമ്മൻ ഷപ്പേഡിന്റെ കുട്ടികളെ കണ്ട് അതീറ്റങ്ങളെ കളിപ്പിച്ച് കൊണ്ടിരിക്കും സമയം ഞാനണിഞ്ഞ ജീൻസിന്റെ പോക്കറ്റിലുള്ള മൊബൈൽ ഫോൺന്റെ ബട്ടണമർന്ന് എന്റെ വീട്ടിലെ ഫോൺ വിളിച്ചു നെലോൾച്ചു.
(രാവിലെ നൂറ് റിയാൽ കേറ്റി പെങ്കോലുട്ടിയെ മൂന്ന് മിനുട്ട് പഞ്ചാരയടിച്ച് കാശ് പോവുന്നെടി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തതായിരുന്നു)

ചെറിയ മോൻ ഫോണെടുത്ത് കുറേ ഹലോകൾ പറഞ്ഞതിന് എന്റെ പോക്കറ്റിൽ നിന്നും തിരിച്ചങ്ങോട്ട് ‘വ ഹലോ‘ എന്നാരും മറുപടി പറഞ്ഞില്ല!
അവൻ ഉമ്മാനെ വിളിച്ചു. അവൾ വളരെയധികം ഹെലോ പറഞ്ഞതിനും ‘മാഫി ജവാബ്‘
പിന്നെ മുണ്ടാട്ടമില്ലാതെ സംസാരം ശ്രദ്ധിച്ചു.
ചെവിയെന്ന ഫീഡ് ഹോണിൽ കൂടി കടന്ന് പോവുന്ന ശബ്ദത്തെ അവളുടെ മണ്ടരിത്തല റസീവ് ചെയ്തപ്പോൾ മനസ്സിലെ മോണിറ്ററിൽ തെളിഞ്ഞു വന്നത് ഓളെ പുത്യാപ്ലന്റെ രൂപം, ഒച്ച.

അത് മനസ്സിലായ ഉടനെ അവൾ വീണ്ടും “ഹെലോ..ഹെലോ... ഇത് ഞാനാ ഇയ്യ, ഹെലോ ഇയ്യ സ്പീക്കിങ്ങ്...കുഞ്ഞൊ.....”
മാഫി ഫായിദ.! എല്ലാം പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞത് പോലായി പോലും.
പിന്നെ അവൾക്കും വന്നു ബുദ്ധി?
ഇത് അറിയാതെങ്ങാനും ഓണായതായിരിക്കാം! എന്ന് നിനച്ച് വേഗം ഫോൺ കട്ടാക്കി.
കുറച്ച് കഴിഞ്ഞ് തമാശക്കൊന്ന് എടുത്തു നോക്കി. അപ്പഴും കേൾക്കുന്നു ടോക്കിങ്ങ്, ദൂര ശ്രവണ യന്ത്രത്തിൽ കൂടി. പിന്നെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഓട്ടം.
അയൽപക്കത്തേക്കൊരാൾ; കമ്പനി നമ്പർ തിരഞ്ഞ് മറ്റൊരാൾ.
ഇതിനിടയിൽ ‘എൻ സംസാരം’ ശ്രവിച്ച ഞങ്ങളുടെ സംസാരത്തിൽ നിന്നും....

സമദ്:- “ഓള് പുറം നാട്ടുകാരിയാ അല്ലെ? എന്താ സൌന്ദര്യം”
ഞാൻ:- “അതേ”
“അല്ലേടാ...ഇതിൽ നിന്റെ വല്ല ഷെയറും ഉണ്ടൊ?
“എന്ത്?”
“അല്ല നിന്റെ ഓള് നാട്ടിലല്ലെ അപ്പൊ..(എഴുതാൻ പറ്റില്ല)....ഹ ഹ ഹാ....”
“പോഡാ...മ@{}$#..”
“അത് പോട്ടെ, നമ്മുടെ സുശീലക്കുട്ടീനെ കണ്ട്ല്ല?”
“ ഓളെ മൊതലാളീന്റെ വിട്ടിലേക്ക് കൊണ്ടേയ്നു. പക്ഷേ പള്ളേല് ഉണ്ടായപ്പൊ അവിടന്നും ഒഴിവാക്കി”
“ങൂം.. അതെന്തേ?”
“അത്, അവിടത്തെ അയ്ലോക്കത്തെ അൽ-കുവൈസിന്റെ വീട്ടിലെ കറുപ്പന്റെ കുട്ടികളായിരിക്കാമെന്നും പറഞ്ഞ്”
“പാത്തുട്ടിയോ?”
“സുശീലക്ക് പകരമായി ഓളാ ഇപ്പൊ അവിടെ”
“നീ പോകാറില്ലെ മൊതളിയുടെ വീട്ടിൽ?”
“പിന്നേ...”
“നിന്നെ കണ്ടാൽ അവൾ..?”
“അത് പറയണ്ട... എന്നെ കണ്ടാലവൾ ഓടി വരും. ഉടനെ ഞാൻ വാരിയെടുത്തൊരു ഉമ്മ കൊടുക്കും. ഇടക്ക് ഞാൻ അവളെ സ്വപ്നം കണ്ടിരുന്നു. ഓളെ അങ്ങോട്ട് കൊണ്ടോയത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലാ........”
ഇതിനിടയിൽ റൂമിൽ നിന്നും അയൂബ് ഓടി വന്നു പറഞ്ഞു. “ബഷീറ് ബായ് നിന്റെ ഫോൺ...ഫോൺ ഓഫാക്കാൻ...”
“ഹെന്ത് ഫോണെന്റെ ചങ്ങാതീ.. ഓണാക്കിയെങ്കിലല്ലെ ഓഫാക്കേണ്ടതുള്ളു?”
“അതല്ലാന്ന്.. നിങ്ങളെ അയൽ വാസി ഏതോ ഒരു ബാപ്പു എനിക്ക് വിളിച്ചു പറഞ്ഞു നിങ്ങളെ ഫോൺ ഓണായി കിടക്കുന്നെന്ന്”
“പടച്ചോനേ...ഞമ്മള് പറഞ്ഞ തോന്ന്യാസങ്ങളൊക്കെ അവൻ കേട്ടോ...”എന്ന് പറഞ്ഞതിനൊപ്പം തന്നെ ഞാൻ ഫോണെടുത്ത് ഓഫ് ബട്ടണമർ
ത്തി.

‘പിം പ്പീം...‘ ദി ലാസ്റ്റ് കാൾ കോസ്റ്റ്
എഴുപത്തൊന്ന് ഇരുപത് എസ് എ ആർ,യുവർ എക്കൌണ്ട്....
“അള്ളാ...ഞമ്മളെ കായി മൊബൈൽ നക്കിയെടാ”
ഞാൻ പറഞ്ഞ് മുഴുമുപ്പിക്കുന്നതിനും മുമ്പേ വീട്ടിൽ നിന്നും വിളി വന്നു.
“ഹലോ.. ങാ എന്തേയ്..?
“രാവിലെ ന്നോട് രണ്ട് മിനുട്ട് വർത്താനം പറഞ്ഞപ്പൊ കാശ് പോണൂ, കായി പോണൂന്ന് പറഞ്ഞ്......പ്പൊ എന്തായി?...അതാ പടച്ചോന്റെ പണി....അങ്ങനെ മാണം.....ന്നാലുംന്താ ങ്ങളെ എല്ലാ കള്ളത്തരവും ആ പടച്ചോൻ തന്നെ എനിക്ക് കേപ്പിച്ചു തന്നു....ഏതാ ഈ പറഞ്ഞ അവളുമാരൊക്കെ?”
“ങേ... അവളുമാരൊ? ഓ അതൊ അത് ഞാൻ പറ....”
“വേണ്ട ങ്ങളൊന്നും പറയണ്ട. ഇനിക്ക് അറിയാലൊ ങ്ങളെ..എനിക്കെല്ലാം മനസ്സിലായി....വേണ്ട, ങ്ങളെ പുന്നാരം ഇനി ന്നോട് വേണ്ട....വച്ചാളീ...”
ഫോൺ കട്ടായി.

ഇനി എന്താ ഒരു വഴി ? ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ട് ണില്ലാ....

2009, ജൂൺ 18, വ്യാഴാഴ്‌ച

പ്ലീസ്‌ വെയിറ്റ്‌

പാടത്ത്‌ പണിയെടുത്ത് കൊണ്ടിരിക്കുന്ന ബാപ്പക്ക്‌ പഴം കഞ്ഞിയും ചമ്മന്തിയുമായി വരമ്പിലൂടെ നടന്നു പോവുകയായിരുന്നു കുഞ്ഞുമോന്‍. വരമ്പിലെ കലായി എടുത്തു ചാടിയ കുഞ്ഞുവിന്റെ ലങ്ങ്ത്തില്‍ വന്ന പിഴവിനാൽ ദാണ്ടെ കിടക്കുന്നു......


ചളിയിൽ നിന്നും എണീറ്റ് കയ്യിൽ നിന്നും തെറിച്ചു വീണ പാത്രമെടുത്തു നോക്കുമ്പോൾ കഞ്ഞി വെള്ളം പോയിട്ട് ഒരു വറ്റ് പോലുമില്ല. കലായിലെ വെള്ളത്തിൽ കൂടി ഒലിച്ചു പോവുന്ന വറ്റുകള്‍ കൊത്തി വിഴുങ്ങുന്ന പരൽ മീനുകളെ നോക്കി ഞാൻ, അല്ല കുഞ്ഞു
എന്തു ചെയ്യണമെന്നറിയാതെ തലയിൽ ക്ലിക്കി;‘പ്ലീസ് വെയ്റ്റ്’ തലപുണ്ണാക്കിൽ നിന്നും വന്ന റിസൽറ്റ് പ്രകാരം കുഞ്ഞു ഇങ്ങനെ വിളിച്ചു ചോദിച്ചു.
ബാപ്പാ.... കഞ്ഞി ചിന്തിപ്പോയീ...ഇനി ഇപ്പുമ്മൊളു അങ്ങട്ട് കൊണ്ടരട്ടേ.....
-------------------------------------

നാടകത്തിൽ നായകൻ വില്ലനെ വെടി വച്ച് കൊല്ലുന്ന അവസാന രംഗം.
വെടിയുതിര്‍ക്കുമ്പോള്‍ നെഞ്ചിൽ പിടിക്കും. അപ്പോൾ ചോരയൊലിക്കാനായി വില്ലന്റെ ഷറ്ട്ടിൻ പോക്കറ്റിൽ ബലൂണിൽ നിറച്ച ചോര നിറം റെഡി.

ഇതാ നായകൻ കളിത്തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.
“ഇനി ഒരു നിമിഷം ഈ ഭൂമിയിൽ നീ ജീവിച്ചിരിക്കാൻ പാടില്ല” കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
ടൈമിങ്ങ് കണക്കാക്കി ഞാന്‍ , അല്ല സംവിധായകൻ സ്റ്റേജിൻ പിറകിൽ പടക്കത്തിന് തിരി കത്തിച്ചു. “ശൂ.....”
പടക്കം പൊട്ടുന്നതും കാത്ത് വില്ലൻ; ‘പ്ലീസ് വെയ്റ്റ്’

നായകൻ ഇല്ലാത്ത ഒരു ഡയലോഗും കൂടെ കാച്ചി.
“നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ” വീണ്ടും കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
പിറകിൽ, ചീറ്റിപ്പോയ പടക്കത്തിന് പകരം വേറെ ഒരെണ്ണത്തിന് തിരി കൊളുത്തി. ‘ഫ്യൂം...’
തീ പടക്കത്തിനകത്തേക്ക് കേറാൻ ‘പ്ലീസ് വെയിറ്റ്’

നായകൻ ആദ്യം പറഞ്ഞ ഒരു നിമിഷം കഴിഞ്ഞിട്ട് പത്തെഴുപത് സെക്കന്റായി. ഇനിയും പ്ലീസ് വെയിറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി വില്ലൻ
“ആ...” എന്ന് ഉച്ചത്തിൽ നെലോളിച്ച് തന്റെ നെഞ്ചമറ്ത്തി. തണുചോര ഷറ്ട്ടിൽ കൂടി ഒലിച്ചിറങ്ങി. വീണ് മരിക്കാനായി ആടിക്കുഴഞ്ഞപ്പോൾ; “ഠെ.........പൊട്ട് കേട്ട് വില്ലനും നായകനും നാട്ടുകാരും ഞെട്ടി.
--------------------------------------

ഫാസ്റ്റ് ഫുഡ്ഡ് കടയിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാനൊറ്റക്ക്? കഴിച്ച് കൊണ്ടിരിക്കെ സുഹൃത്ത് ചോദിച്ചു “ഹാഹഹ...എന്തൊക്കെ ഐറ്റംസാ..എന്നെന്തെടേയ് ഇത്ര ആഘോഷിക്കാൻ”
ഞാൻ സന്തോഷ പൂറ്വ്വം പറഞ്ഞു“ഇന്നെന്റെ ബ്ലൊഗിന്റെ പിറന്നാളാ
അത് കേട്ട് അവനെന്നെ തുറിച്ച് നോക്കിക്കാണും. കൈ നക്കിക്കൊണ്ടിരുന്ന ഞാനത് കണ്ടില്ല.
-----------------------------------

ബ്ലോഗാണ്ടറ്തി ആരെയും അറിയിക്കാഞ്ഞതെന്ത് കൊണ്ട്?
“സൌദി അറേബ്യേണ് രാജ്യം. ശരീഅത്താണ് നിയമം. തല പോയതു തന്നെ..” എന്നതിനാലല്ല. പിന്നെയോ? എന്റെ ജോലി! ‘പ്ലീസ് വെയ്റ്റ്’

ബ്ലോഗ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അതിനായി കുറെ അഗ്രിഗേറ്ററുകൾ ഉള്ളതറിയാതെ ഒരു പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ തുടക്കം കുറിച്ച ബ്ലോഗ്!
മുമ്പെന്നോ തമാശക്ക് ക മ ന ത ഷ സ യ ബ ല അ എന്ന അറബി കീ ബോറ്ഡിന്റെ ഒരു വരി കണാ പാഠമാക്കി വച്ചതൊഴിച്ചാൽ, കമ്പൂട്ടറിന്റെ എവിടെ പിടിച്ചു തിരിച്ചാലാണ് ഓണും ഓഫുമാവുക എന്ന് പോലുമറിയാത്ത ഞാൻ ആരംഭിച്ച ബ്ലോഗ്!

വായിച്ചൊ എഴുതിയൊ മുൻപരിചയമില്ലാതെ എഴുതിയ എഴുത്തിൽ നല്ലതെന്ന് അവകാശപ്പെടാൻ ഒന്നുമില്ലാത്ത ബ്ലോഗ്!

ജീവിതത്തിൽ എന്തിനും, എവിടെയും ഒരു തടസ്സം മുമ്പേ എനിക്കുള്ളതാണ്. അതിന്റെ ഒരു ചെറു ഉദാഹരണമാണ് മുകളിൽ പറഞ്ഞ രണ്ട്‌ കഥ. ഇവിടെയും അത് സംഭവിച്ചു.
എന്നിരുന്നാലും ആഗ്രഹിക്കുന്നതൊക്കെയും (കഴിയുന്നതെ ആഗ്രഹിക്കാറുള്ളു ഉദാ:‌‌- ഇനിയൊരു ഫ്ലൈറ്റിന്റെ കോക്ക്പിറ്റിലിരുന്ന് അതിന്റെ സ്റ്റീറിങ്ങ് ഒന്ന് പിടിക്കണം) സാധിപ്പിച്ചു തരുന്ന പടച്ച തമ്പുരാന് എന്നുമെന്നും സ്തുതി.
ഈ നിമിഷം അകമഴിഞ്ഞ നന്ദിയോടെ സ്മരിക്കട്ടെ ഞാനെന്റെ പ്രിയ വായനക്കരെ.
പ്രത്യേക നന്ദി “നിങ്ങൾക്കായി” എന്ന പോസ്റ്റിന്.

പ്രോത്സാഹനങ്ങൾ, തിരുത്തലുകൾ, വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാവണം. അതാണീ ബ്ലോഗറുടെ ദൈര്യം, ബലം, ശ്രോതസ്സ്.
എല്ലവറ്ക്കും നല്ലതു വരട്ടെ എന്നാശംസിച്ച്, ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് നിങ്ങളുടെ, ഒഎബി.

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

സൂയിസൈഡ്

ഒരു കാരണവും കൂടാതെ ആത്മഹത്യ ചെയ്തെന്ന് പറയപ്പെടുന്നവറ്ക്ക് വലുതും ചെറുതുമായ നമ്മളറിയാത്ത, ആലോചിക്കാത്ത, അന്വേഷിക്കാത്ത പല കാര്യങ്ങൾ ഉണ്ടാവാം. ഒരു പഴയ കാല സഹപ്രവറ്ത്തകന്റെ ധാരുണ മരണത്തിൻ എന്റെ കാഴ്ചപ്പാടുകൾ, ഒന്നിച്ച് താമസിക്കുന്നവറ്ക്കും, ജോലി ചെയ്യുന്നവറ്ക്കും, സ്നേഹിതന്മാറ്ക്കും ഒരോറ്മപ്പെടുത്തൽ എന്ന രീതിയിൽ ഇവിടെ കുറിച്ചിടുന്നു.

കോഴി കൂവുന്നതോ, കാക്ക കരയുന്നതോ കേൾക്കാത്ത നാട്. ലേബറ് കേമ്പിൽ നേരത്തെ ഉണരാൻ വേണ്ടി പ്രാറ്ത്ഥനയോടെ കിടക്കുന്ന ചിലരിൽ ഒരാളായ അബുക്ക അന്നും നേരത്തെ ഉണറ്ന്ന് കിടന്ന്, പതിവ് പോലെ തന്റെ വീട്ടുകാരെ കുറിച്ചുള്ള ചിന്തയിലായിരുന്നു. ബാങ്ക്‌ വിളി കേട്ടതും പെട്ടെന്ന് എണീറ്റ് പ്രഭാത ക്രത്യത്തിനായി ഇരുമ്പും, തുരുമ്പും മറ്റു ഗുമാമ (വേസ്റ്റ്) കൾ നിറഞ്ഞ ഇടുങ്ങിയ വഴിയെ നടക്കവെ തന്റെ തല എന്തിലോ തട്ടി. ആദ്ദേഹം തന്റെ മുന്നോട്ട് വച്ച ഒരു കാൽ പിന്നോട്ട് വച്ച് തല ഉയറ്ത്തി നോക്കി. ഇരുണ്ട വെട്ടത്തില്‍ കാഴ്ച വ്യക്തമായതോടെ ഭയന്ന് ഒരാറ്ത്ത നാദത്തോടെ പിന്നോട്ടോടി. തൊട്ടടുത്ത റൂമിന്റ് വാതിൽ തല്ലിത്തകറ്ക്കും രൂപത്തിൽ മുട്ടി വിളിച്ചു. ഏസി യുടെ തണുപ്പിൽ പുതച്ച് മൂടി കിടന്നവരൊക്കെയും പ്രാകിക്കൊണ്ട് എണീറ്റ് പുറ്ത്തേക്കിറങ്ങി.
“എന്താ അബുക്കാ.... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ?.
“...അവിടെ....അവിടെ....ആരോ.... തൂങ്ങി നിൽക്കുന്നു”. ഭയന്ന് വിറയാറ്ന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞൊപ്പിച്ചു.
അത് കേട്ടവറ് ആരും ഞെട്ടിയില്ല എന്ന് മാത്രമല്ല ചിരിക്കുക കൂടി ചെയ്തു. പിന്നെ ആരോ പറഞ്ഞു
“ഓ അതായിരുന്നൊ കാര്യം.. അത് ആ പോത്ത് ഹംസ എക്സസേയ്സ് ചെയ്യുന്നതാ അബുക്കാ...ങ്ങൾ ഇതു വരെ കണ്ടിട്ടില്ലെ?”
“അല്ല ചെങ്ങായിമാരെ ആ തൂങ്ങലല്ല.....ഇത് കയറ്....കഴുത്തിൽ”
സംഗതി പന്തികേട് തോന്നിയവറ് ഇടവഴിയിലെ ലൈറ്റ് തെളിയിച്ചു. കണ്ടവറ് കണ്ടവറ് ഞെട്ടി പിറകോട്ട് മാറി. കൂട്ടത്തിൽ ദൈര്യവാന്മാരിൽ ഒന്നുരണ്ട് പേറ് അടുത്തെത്തി . ലുങ്കി മാത്രമുടുത്ത് കഴുത്തിൽ കയറ് മുറുകിയിട്ട് കുറഞ്ഞ സമയമേ ആയിട്ടുള്ളു എന്ന് മനസ്സിലാക്കും മുമ്പേ തൂങ്ങിയത് “ഉറ്പ്പ്യേക്ക് പതിനാര്‍അണ” എന്ന് പറഞ്ഞ് അധികമാളുകളും കളിയായിരുന്ന ജബ്ബാറ് എന്ന ചെറുപ്പക്കാരനാണെന്ന് മനിസ്സിലായിരുന്നു.
കേട്ടെത്തിയവരിൽ അറബികൾ മാത്രം “ലിപ്ത്തൂൻ” (നൂലിൽ തൂക്കിയ ലിപ്റ്റൻ ചായപ്പൊടി ബാഗ്) എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.
പിന്നെയൊക്കെ പെട്ടെന്നായിരുന്നു.
തൂങ്ങി മരിച്ചവരോട് ഒരു ദയാദാക്ഷീണ്യവും കാണിക്കാത്ത അറബിപോലീസ് “ലിപ്ത്തൂൻ” വെട്ടിമുറിച്ചു. ചക്ക വീഴും പോലെ.........!

ഡെഡ് ബോഡിയും കൊണ്ട് ആമ്പുലൻസ് കൂവി വിളിച്ച് സ്ഥലം വിട്ടതും ഞെട്ടലിൽ നിന്നും മുക്തരാവാതെ അന്തം വിട്ട് നിൽക്കുന്ന പണിക്കാരോടായി മുതലാളി ചീറി.
“എന്താ എല്ലാരും നോക്കി നിൽക്കൺ. നേരം വൈകി വേഗം പണിതുടങ്ങൂ”
വീട്ടിലേക്ക് പോകാൻ നേരം അവൻ ഫോർ മേനോടായി ഇങ്ങനെ കൂടി കൂട്ടിച്ചേറ്ത്തു.
“പണി ഒരു മണിക്കൂറ് വൈകി. അഞ്ച് മണിക്ക് നിർത്തണ്ട, ഇന്ന് ആറ് മണി ഓകേ...?"

സ്പോൺസറുടെ കീഴിലുള്ളവറ് പണിക്കിറങ്ങി. അല്ലാത്തവറ് റൂം വിട്ട് പുറത്തേക്ക് പോയി.
പണിശാലയില്‍ യന്ദ്രങ്ങള്‍ കരഞ്ഞു. ഒപ്പം കോ വര്‍ക്കേഴ്സും.

പക്ഷേ എല്ലാവറ്ക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.
“എന്തിന്...? എന്തിനവൺ അത് ചെയ്തു?” ആറ്ക്കും ഒരു മറുപടിയും കിട്ടിയില്ല. കാരണം അവനെക്കുറിച്ച് ഒരാൾക്കറിയുന്നതേ മറ്റവനും അറിയുമായിരുന്നുള്ളു. നിഷ്കളങ്കൻ. എന്ത് പറഞ്ഞാലും ചിരിക്കുന്നവൻ.
തൊട്ടടുത്ത് ഓഫീസിൽ മാനേജരായി ജോലി ചെയ്യുന്ന ജ്യേഷടൻ ചോദിച്ചു. “എന്റെ പൊന്നുമോൻന് എന്തിനിത് ചെയ്തു?"
നാട്ടിൽ അല്ലലറിയാതെ അവനെ വളറ്ത്തിയവറ് ചോദിച്ചു“ന്റെ പടച്ചോനെ ഞങ്ങളെ കുട്ടിക്കെന്തെ പറ്റ്യെ?”

ഇതിനൊരു മറുപടി കിട്ടിയേ മതിയാവൂ!
അന്വേഷണത്തിൽ മനസ്സിലാക്കാൻസാധിച്ചത് ഞാൻ പറയാം!
ജബ്ബാറ്. സുന്ദരൻ പയ്യൻ. ഇരുപത്തി രണ്ട് വയസ്സിൽ ഗൾഫിലെത്തിയിട്ട് വെറും ആറ് മാസം.
കുട്ടികളെ മനസ്സ്.അയഞ്ഞ സംസാരം.

നിസ്സാര കാര്യത്തിന് പോലും കമ്പ്ലേന്റ് ചെയ്യുന്നതിനാൽ ഫാക്ടറിത്തൊഴിലാളികൾ അവനെ ‘ഉറ്പ്പ്യേക്ക് പതിനാറണ’ എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘം വാക്കുകൾ
കൊണ്ട് റാഗിങ്ങ് ചെയ്യുവാൻ (തമാശ) കിട്ടുന്ന അവസരം പഴാക്കാറില്ല. ഒരിക്കല്‍ ടിയാന്മാര്‍
ടിവിയില്‍ ബിഎഫ് ചാനല്‍ വച്ച് അവനെ വിളിച്ച് കയ്യില്‍ 'പാരചൂറ്റ് ' ന്റെ ബോട്ടലും പിടിപ്പിച്ച് മറ്റു റൂമുകളിലുള്ളവരെ വിളിച്ചു വരുത്തി കാണിച്ചു കൊടുത്തു. എല്ലാവരും കൂടി കളിയാക്കി ചിരിച്ചപ്പോള്‍ മാത്രമാണ് സംഗതിയിലടങ്ങിയ തമാശയവന് പിടുത്തം കിട്ടിയത്.എന്നാലും അവനവരെ ഇഷ്ടമായിരുന്നു.
മധുരഭാഷണവും, സൌന്ദര്യവറ്ണ്ണനയും കൊണ്ട് സാന്ത്വനം, സഹായം ഞങ്ങളിലൂടെ എന്ന പൊള്ളത്തരം ആ ലോലമനസ്സിൽ കുത്തി വക്കാൻ മിടുക്കരുമായിരുന്നു മേൽ സംഘം.

ഒരു ദിവസം സംസാരിച്ചിരിക്കെ (പ്രലോഭനങ്ങൾക്ക് വഴങ്ങി) അവനത് പറഞ്ഞു.
“-ഞാനൊരു കുട്ടിയെ ഇഷ്ടപ്പെടുന്നു.....
ബന്ധുവാൺ. ഇഷ്ടം പോലെ പണമുണ്ട്. തന്തപ്പടി വലിയ ഗവ: ജോലിക്കാരനാണ്. ഇഷ്ടം വൺ വേ ആണെന്നും കൂടി അവൻ പറഞ്ഞപ്പോൾ, അവൻ അവളെ കാണുന്നതും, കാണുമ്പോഴുള്ള പ്രതികരണവും, സമയവും, സന്ദറ്ഭങ്ങളും വലിയ കാര്യത്തോടെ (അഭിനയം) ചോദിച്ചറിഞ്ഞ് മൂവറ് സംഘം ഒരു തീരുമാനത്തിലെത്തി!
“ഇഷ്ടം വൺ വേയല്ല. അവൾക്ക് നിന്നോട് കടുത്ത പ്രേമമാണ്. നിന്നോട് പറയില്ല. കാരണം, അവൾക്ക് വിവരമുണ്ട്!
നാടൻ ഭാഷയിൽ പറഞ്ഞാൽ, എത്രത്തോളം ഒരാളെ ‘പുളിമേൾ കേറ്റാൻ’ പറ്റുമോ അത്രത്തോളം കേറ്റി. (പോസ്റ്റ് നീളുമെന്നതിനാൽ കൂടുതൽ വിവരിക്കുന്നില്ല)
അവസാനം കൂട്ടിച്ചേറ്ത്തു...“നീ കണ്ടോ അവളൂടെ എഴുത്ത് നിനക്ക് വരും. അവളുടെ ഇഷ്ടം അറിയിച്ച് കൊണ്ട്”!
അവനത് അത്രയങ്ങ് വിശ്വസിച്ചിരുന്നില്ലെങ്കിലും ഒരു നാൾ പ്രതീക്ഷിക്കാതെ അവനവളുടെ എഴുത്ത് വന്നു.

ജോലി സമയത്ത് കിട്ടിയ എഴുത്ത് ബാത്ത് റൂമിൽ കേറി അവൻ വായിച്ചു. നാട്ടിൽ നിന്നും കാണുമ്പോൾ മിണ്ടാൻ പറ്റാത്തതിൻ കാരണം വിവരിച്ചും കൊണ്ട് അവൾ മനസ്സ് തുറന്നു.
അതിലെ വാചകങ്ങൾ ഓരോന്നും അവനെ കോരിത്തരിപ്പിച്ചു. സുഹൃത്തുക്കളുമായി സന്തോഷം പങ്ക് വക്കാൻ മനസ്സ് വെമ്പി. അന്ന് അഞ്ച് മണിയാകാൻ സമയമേറെ ഉള്ളതായി അവന് തോന്നി.
എന്നാൽ, മൂവറ് സംഘത്തിലൊരുത്തൻ അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അപ്പപ്പോൾ മറ്റുള്ളവറ്ക്ക് വിവരം നൽകുന്ന കാര്യം പാവമറിഞ്ഞിരുന്നില്ല!
കാരണം അവരായിരുന്നല്ലൊ അവളെഴുതുന്ന രൂപത്തിൽ കത്തെഴുതി നാട്ടിൽ പോകുന്ന ഒരാളുടെ കൈ വശം കൊടുത്തയച്ച് നാട്ടിൽ നിന്നും ഇങ്ങോട്ട് തന്നെ പോസ്റ്റ് ചെയ്യിപ്പിച്ചത്.
കത്ത് കിട്ടിയ വിവരം പറഞ്ഞപ്പോൾ മറുപടിയും അവറ് തന്നെ എഴുതിക്കൊടുത്തു .

തന്റെ കത്ത് അവള്‍ക്ക് കിട്ടി അതിനുള്ള മറുകത്തും പ്രതീക്ഷിച്ച് ഇരുന്ന ജബ്ബാറിന് ഒരു മാസത്തിന് ശേഷം കിട്ടിയത്, അവനെ മകനെപ്പോലെ ലാളിച്ചിരുന്ന ജ്യേഷ്ടന്റെ കയ്യിനാൽ കരണ കുറ്റിക്കുള്ള മൂന്നാല് പെടയും നൂറിലധികം ആൾക്കാരുടെ ഇടയിൽ വച്ചുള്ള ചീത്ത പറച്ചിലും.

പിറ്റേ ദിവസം ഇതേ ജ്യേഷ്ടൻ അവനെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞ് അവനെ നല്ല രീതിയിൽ ഉപദേശിച്ച് ജോലിക്ക് പോയി.
ദിവസങ്ങൽ കഴിഞ്ഞു. എല്ലാം നല്ല നിലയിൽ അവസാനിച്ചതായി അവന്റെ കളി തമാശ കണ്ട് ജനം ഊഹിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് പുറത്തേക്കൊന്നും പോകാതെ അവൻ തന്റെ ഇഷ്ട ഗാനങ്ങളും ശ്രവിച്ച് ക്യാമ്പിൽ തന്നെ കൂടി. രാത്രി ഏറെ വൈകി അവൻ ഡ്യൂട്ടി ഡ്രസ്സ് അലക്കിയിടവെ ആരോ ചോദിച്ചു പോൽ “ങാ...അത് ശരി--ഫിലിം കണ്ട്---ഇപ്പഴാ കുളിക്കാനും അലക്കാനും സമയം കിട്ടിയേത് അല്ലേ?“
അതിനവൻ “ഒന്ന് പോയീം കാക്ക” എന്ന മറുപടിയും കൊടുത്തു.

പിറ്റേ ദിവസം രാവിലെ ഒരു ചെറിയ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങി നിശ്ചലനായി അവന്റെ ജീവനറ്റ
ശരീരം കണ്ട് മറ്റുള്ളവരോടൊപ്പം, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘവും ചോദിച്ചു. “എന്താ പ്പൊ ആ ചെങ്ങായ് കാട്ട്യേത്?

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ചോദിച്ചു.
“അവന്റെ മരണത്തിന് ......ഹേതു ...നിങ്ങൾ കൂടിയല്ലെ?”
മറുപടിയായി അവരിലൊരുത്തൻ പറഞ്ഞു “ങേ....ഞങ്ങളല്ലെ ഓനെ അവടെ കെട്ടിത്തൂക്ക്യേത്. ജ്ജൊന്ന് പോഡാ
മ$%$.. ഹല്ല പിന്നെ.....ഓന്റെ ഒരു ചോദ്യം. ഒന്ന് പോയി പണി നോക്കെന്റെ ചെങ്ങായി...?”
പിന്നെയവൻ പൊട്ടിച്ചിരിച്ചു. അത് കേട്ട് മറ്റുള്ളവരും ചിരിച്ചു. പിന്നെ ജനം മൊത്തം ചിരി തുടങ്ങി. അവസാനം അതൊരട്ടഹാസമായി....

ഞാനവിടെ ഒറ്റപ്പെടുന്നുവോ എന്ന ഒരു തോന്നൽ.

പിന്നെ എനിക്കും സംശയമായി---അല്ല....എന്ത് കാരണത്തിനായിരിക്കാം അവൻ ആത്മഹത്യ ചെയ്തത്?.
-----------------
വളരെ ചെറിയൊരു ഗുണപാഠം കൂടി:-‌‌
ഒരാളുടെ ബലഹീനതയെ മുതലെടുത്ത് അകത്തിറച്ചിക്ക് കൊള്ളുന്ന തരത്തിൽ തമാശ കളിക്കുമ്പോൾ ഓർക്കുക.
പ്രതികരണ ശേഷി നഷ്ടപ്പെടുമ്പോളവൻ നമ്മളോട് മധുരമായി പകരം വീട്ടുന്നത് പല രീതികളിലായിരിക്കാം.
കൂട്ടിലിട്ട് വളറ്ത്താതെ മക്കളെ ചെറുപ്പത്തിലേ സ്വന്തം കാര്യം ഒറ്റക്ക് ചെയ്യാൻ പരിശീലിപ്പിച്ച് ആരുടെ മുമ്പിലും കൂസലില്ലാതെ നിൽക്കാൻ പ്രാപ്തരാക്കുക.

2009, ജനുവരി 13, ചൊവ്വാഴ്ച

സഖാവ് വിരുതന്‍

ഭരണിയിലുള്ള മുട്ടായി,റൌണ്ടുട്ടായി, കട്ടായി കട്ടെടുത്ത് തിന്നാൻ ഉപ്പ പള്ളിയില്‍ പോവുന്നത് എന്നും നോക്കിയിരിക്കും സഖാവ് വിരുതൻ .
സഖാവ് വിരുതന്‍ മറ്റാരുമല്ല, എന്റെ അനുജൻ തന്നെ!
മൂന്നാം തരത്തില്‍ പഠിക്കുന്ന അവൻ സ്കൂൾ വിട്ട് വന്നാൽ , ഞങ്ങളുടെ വിക്കി,വിക്കി പീടികയിലെ ബീഡി തെറുപ്പുകാരും, സഖാക്കളുമായ ആലി ഗോപാലന്മാരുടെ കൂടെ ഞായം പറഞ്ഞിരിക്കലാണ് പിന്നത്തെ പണി. നന്നേ കുട്ടിയായിരിക്കുമ്പോൾ തന്നെ ഏത് കാര്യത്തിനും എന്നെക്കാളും അല്പം കൌശലം കു‌ടുതല്‍ ഉള്ളതിനാൽ പീടികയിൽ വരുന്നവരും മറ്റും അവനെ വിരുതൻ എന്ന ഓമനപ്പേര് നൽകി ഓമനിച്ചു .
ആലിയും ഗോപാലനും, സഖാവ് എന്ന ഒരു ബിരുദം നല്കി ആദരിച്ച ശേഷം അവന്‍ സഖാവ് വിരുതൻ എന്ന പേരിലറിയപ്പെടാൻ തുടങ്ങി.
പള്ളിയില്‍ നിന്നും ബീരാന് മൊല്ലയുടെ അസര്‍ ബാങ്ക്‌!. തന്റെ കലാ പരിപാടി ആരംഭിക്കാനുള്ള ഒരു വിളിയാളമായി അവനന്നും തോന്നി.
ഉപ്പ പള്ളിയിലേക്ക് പുറപ്പെട്ടതും അവന്‍ മേശപ്പുറത്തെ ഭരണികളെ മാറി, മാറി നോക്കി.
ഒരു മസാല കേക്ക് ആദ്യം തട്ടിയപ്പോള്‍ അടുത്ത ഐറ്റംസിന് കൂടുതൽ ചിന്തിക്കേണ്ടതായി വന്നില്ല. ഒരു അരുള്‍ ജ്യോതിയും കൂടി റാഞ്ചി, ഊമ്പി വലിച്ച് തിന്നാൻ സമയം ഇല്ലാത്തതിനാൽ കടിച്ച് ചവച്ച് വേഗത്തിൽ അകത്താക്കി. ഇതൊക്കെയും കസ്റ്റമേഴ്സ് കാണാതെ കയ്യിലൊതുക്കാനുള്ള അവന്റെ യുക്തിവൈഭവം എടുത്ത് പറയേണ്ടത് തന്നെ.
ഇനി അഥവാ ആരെങ്കിലും കണ്ടാലും ഞങ്ങളുടെ പീടിക, ഞങ്ങളുടെ ഭര(ണി)ണം, ഇങ്ങക്കെന്താ കോങ്ക്രസ്സെ. എന്നാണ് അവന്റെ ഭാവം.

" സ്വഭാവം ശരിയല്ല കേട്ടോ" ഞാന്‍ പലപ്പോഴും എതിർ പ്രകടിപ്പിക്കും.
“നീ പോടാ കട്ഞ്ഞിപൊട്ടേ” അവന്റെ പ്രതിരോധശേഷി വായ് കൊണ്ട് മാത്രമല്ല എന്ന് ശരിക്കറിയാവുന്ന ഞാൻ, വലിയ തവളയെ കണ്ട കൊക്കിനെ പോൽ കണ്ണടക്കും.

അന്ന് പതിവ് പരിപാടി അവസാനിച്ചപ്പോൾ സഖാവ് വിരുതന് വേറെ ഒരു പൂതി കൂടി തോന്നി,,,. ഒരു ബീഡി കൂടി ആയാലെന്താ?.
അങ്ങനെ ഒരു ബീഡി പൊക്കി , തീപ്പെട്ടിയിൽ നിന്നും ഒന്ന് രണ്ട് കോലും ഊരിയെടുത്ത് പീടികയുടെ പിന്നാമ്പുറത്തേക്ക് എസ്കേപ്പായി.

പള്ളി പിരിഞ്ഞ് വന്ന ഉപ്പയുടെ കണ്ണിൽ പെട്ടത് മേശപ്പുറത്ത് കിടക്കുന്ന അരുൾ ജ്യോതി പൊതിഞ്ഞ കടലാസ്!. ഭരണിയുടെ ചരിഞ്ഞടഞ്ഞ അടപ്പ്!. ആദ്യമേ സംശയമുണ്ടായിരുന്ന ഉപ്പാക്ക് രണ്ടാമതൊന്നാ‍ലോചിക്കേണ്ടി വന്നില്ല.
ഉപ്പ ശബ്ദമുണ്ടാക്കാതെ അവനെ തിരഞ്ഞു. പീടികയുടെ പിറക് വശത്ത് ചുമരും ചാരി ഒരു കാൽ മടക്കി കേറ്റി വച്ച് മൂളിപ്പാട്ടും പാടി ബീഡി ആഞ്ഞ് വലിച്ച്, മൂക്കിൽ കൂടി പൊഹ എങ്ങനെ വരുത്താം എന്ന് പരിശീലിക്കുന്നു.

അവനെ കണ്ടതും ഉപ്പ പീടികക്കകത്തേക്ക് തന്നെ വലിഞ്ഞു. നേരെ പോയി ഒരു കെട്ട് സാധു ബീഡിയും ഒരു സുറൂം കുറ്റിയും (ഓട, ഈറ്റ .ഇതിൽ മണ്ണെണ്ണ ഒഴിച്ച് ചകിരിത്തൊപ്പ തിരുകി ക്കേറ്റി കത്തിച്ചായിരുന്നു രാത്രിയിലെ യാത്രക്കാറ് വഴി നടന്നിരുന്നത്)കയ്യിൽ പിടിച്ച് വീണ്ടും പീടികയുടെ പിറക് വശത്തേക്ക് ശബ്ദമുണ്ടാക്കി തന്നെ നടന്നു.


“ഓന്റെ ബീഡി വലി ഇന്ന് ഞാൻ തെകച്ച് കൊടുക്കാം. ഹറാം പെറന്നോനെ അന്നെന്ന് ഞാൻ...... “. ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൻ ഞെട്ടി. ഉപ്പ ഓടക്കുറ്റിയും ഓങ്ങിക്കൊണ്ട് അടുത്തെത്തിയതും, വായിലുള്ള പുക പുറത്തേക്ക് വിടാൻ കഴിയാതെ അവൻ ഒറ്റ വിഴുങ്ങൽ.
ഉപ്പ അവന്റെ തല പിടിച്ച് ഇരുപത് ബീഡിയുടെ ഒറ്റക്കെട്ട് ഒന്നിച്ച് വായിൽ തിരുകി കേറ്റി വച്ച് തീപ്പെട്ടി ഉരസി.
“വലി...മക്കള് വലിച്ചാട്ടെ.... പുന്നാരമോന്റെ വലി ഞാനൊന്ന് കാണട്ടെ...”
ഉപ്പയുടെ മുഖം കോപത്താൽ ചുവന്നു. ശബ്ദം ഒരട്ടഹാസമായി.
അകത്തേക്ക് വിട്ട പുക മൂക്കിൽ കൂടി പുറത്തേക്കും (പുക എങ്ങിനെ മൂക്കിൽ കൂടി വിടാം എന്നവൻ അപ്പോൾ പഠിച്ചു) ഒപ്പം ചുമയും കൂടി കൂട്ടിനുണ്ടായതിനാൽ, ഉപ്പ പിന്നെ പറഞ്ഞതൊന്നും അവന് മനസ്സിലായില്ല.

ഈ ശിക്ഷയിൽ ആഹ്ലാദിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു അവിടെ . അതെ, അത് ഞാൻ തന്നെ!.
കാരണം, അവന്റെ പോക്ക്രിത്തരം ഞനാണല്ലൊ കൂടുതൽ അനുഭവിക്കുന്നത്.
കുഞ്ഞാണിയേ വിട്”.
“ഞ്ഞി ഓൻ വലിക്കൂല”.
“ന്തേയ്..സഖാവേ അങ്ങ്നെയല്ലെ....?ഇനി ഒരിക്കലും ബീഡി വലിക്കൂലാന്ന് ഉപ്പാനോട് പറയ്”.
പീടികയിലുള്ളവരുടേയും മറ്റും ഒത്ത് തീറ്പ്പ് .
കാര്യം സുല്ലാക്കി എല്ലാവരും പിരിഞ്ഞു. അവന്റെ ഉച്ച്ത്തിലുള്ള കരച്ചിൽ പിന്നെ ഏങ്ങിയേങ്ങി വോള്യം കുറഞ്ഞും, ഇടക്കിടക്ക് ഞാൻ വന്ന് കളിയാക്കുമ്പോൾ ശബ്ദമുയറ്ത്തിയും പിന്നെ മറന്നും, ഓറ്ക്കുമ്പോൾ വീണ്ടും ഒരേലക്കമായി തുടറ്ന്നും കുറേ നേരത്തേക്ക് അവസാനിച്ചിരുന്നില്ല.

---മഹത്തായ രണ്ടാം വാരത്തിലേക്ക്. അതെ നിലമ്പൂര്‍ രാജേസ്വരി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദറ്ശനം തുടരുന്നു. ഷീല, പ്രേം നസീറ്. ഭാസി......”ദൂരെ നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന അനൌൺസ് മെന്റ് കേട്ട്, എപ്പഴോ കരയാന്‍ മറന്ന്‍ പോയി മൂക്കിൽ തുഴഞ്ഞ് കൊണ്ടിരുന്ന വിരലെടുത്ത് സഖാവ് വിരുതൻ ചെവി കൂറ്പ്പിച്ചു.
നോട്ടീസ്....!” ( അന്ന് ഞങ്ങളുടെ ഒരു വീക്ക്നെസ്സായിരുന്നു നോട്ടീസ് ശേഖരണം)
ചിന്തിച്ച് നിൽക്കാൻ സമയമില്ല. അവൻ റോഡിലേക്ക് പാഞ്ഞു. നോട്ടീസ് പുറത്തേക്കെറിഞ്ഞ് കൊണ്ട് ജീപ്പ് ഞങ്ങളുടെ അടുത്തെത്തി. നേരത്തെ റോഡിൽ എത്തിയ എനിക്ക് രണ്ടെണ്ണം കിട്ടി. അവനൊരെണ്ണമെങ്കിലും കിട്ടാനായി ജീപ്പിന്റെ പിറകിൽ “ഹേയ് ...നോട്ടീസ്, നോട്ടീസ് “ എന്ന് വിളിച്ച് കൂവി ഓടിക്കൊണ്ടിരിക്കെ തട്ടിത്തടഞ്ഞ് റോഡിൽ വീണതും ഒരു ലാറി ജീപ്പിനെ കടന്ന് വന്നതും ഒരുമിച്ച്.
കമിഴ്ന്നടിച്ച് വീണ് കിടക്കുന്ന അവന്റെ തലക്ക് നേരെ ലോറി ചക്ക്രം......
ഞാൻ പേടിച്ച് കണ്ണ് പൊത്തി. ലോറി ഞങ്ങളെ കടന്ന് പോയി.
“ന്റെ പടച്ചോനേ...’ ഉപ്പയുടെ കരച്ചിൽ.
ആരെക്കെയോ ഓടിക്കിതച്ചു വരുന്ന ശബ്ദം.
പിന്നെ കേട്ടു അവന്റെ കരച്ചിൽ. ഞാൻ കണ്ണ് തുറന്ന് നോക്കി. ഓടിക്കൂടിയവറ് വീണീടത്തും നിന്നും അവനെ പൊക്കിയെടുത്ത് പീടികയിലെ ബഞ്ചിൽ കിടത്തി.
“അള്ള കാത്തു. ഒന്നും പറ്റീലല്ലൊ”.ആരോ.

അവൻ കരഞ്ഞ് കൊണ്ട് തലയിൽ തപ്പി. അപ്പോൾ കണ്ടു... കൈ വിരലിൽ ചോര.
“ന്റെ കുട്ടിന്റെ തല...”അത് കണ്ട് ഉപ്പ വീണ്ടും കരയാൻ തുടങ്ങി. ഓടിക്കിതച്ച് ഉമ്മയും സ്ഥലത്തെത്തിയപ്പോൾ കൂട്ടക്കരച്ചിൽ.
ഇല്ല കുഞ്ഞാണിയേ കാര്യമായി ഒന്നും പറ്റീട്ടില്ല. നീ ബേജാറാവല്ലെ”. ലോറി ചക്ക്രമുരഞ്ഞ് അവന്റെ തലയിൽ വട്ടത്തിൽ മുടിയടക്കം തൊലി ഉരഞ്ഞ് പോയിരുന്നു. പിന്നെ എന്തൊക്കെയോ നാടൻ മരുന്ന് വച്ച് കെട്ടി.
അപ്പോൾ ഞാൻ ചിന്തിക്കയായിരുന്നു,,,, അര മണിക്കൂറ് മുൻപേ കണ്ട ഞങ്ങളുടെ ഉപ്പാന്റെ മുഖം ഇതായിരുന്നില്ലല്ലൊ ?.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില