ബലിപെരുന്നാള്‍ രണ്ടാം ദിവസത്തെ പുലര്‍ച്ചയാണ്.
തലേ ദിവസം വാങ്ങിക്കൊണ്ട് വന്ന് വച്ച നിലക്കടല എണ്ണി തിട്ടപ്പെടുത്തി അത് വിറ്റാൽ കിട്ടുന്ന ലാഭവും, ഞാനും സഖാവ് വിരുതനും (അനുജൻ) സ്വന്തം പീടികയിലെ മേശ വലിപ്പിൽ നിന്നും ഇസ്കി ഒരുക്കൂട്ടി വച്ച പൈസയും കൂട്ടി അഞ്ചാം ക്ലാസിൽ പഠിക്കുന്ന (അപ്പൊ നീയെത്രീലാ എന്ന് ചോദിക്കരുത്) അവന് ഒരു ഷർട്ട് വാങ്ങാനുള്ള പദ്ധതിക്ക് രൂപം കൊടുത്ത്, കശുഅണ്ടിക്ക് പകരംകടല വിറ്റാലുള്ള ലാഭം കാൽകുലേറ്റ് ചെയ്ത് ഒന്നുംകൂടെ ഹരിച്ചും ഗുണിച്ചും, സങ്കല്പങ്ങളുടെ കാള വണ്ടികേറി കണ്ണുമടച്ച് ചാണകം മെഴുകിയ നിലത്തെ കീറോലപ്പായിൽ കിടക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് പാൽ കറന്നെടുക്കാൻ പോയ ഉപ്പാന്റെ ശബ്ദം കേൾക്കുന്നത്.
“ഡാ..എണീറ്റ് വരി..എരുമയെ കാണാനില്ല”
പെരുന്നാൾ പ്രമാണിച്ച് ഇന്നലെ രാവിലെ ഞങ്ങൾ എണ്ണ തേച്ച് നിരാല സാബൂൻ പതപ്പിച്ച് കുളിച്ചതു പോലെ ചൂട്ടിയെയും ഖുളിപ്പിച്ച് ഖുട്ടപ്പിയാക്കി, ഞങ്ങൾ കട്ടമാമു തിന്ന പോലെ (രണ്ട് മൂന്ന് ദിവസത്തേക്കുള്ള ശേഖരിച്ച് വച്ചതിൽ നിന്നും) ആവശ്യത്തിന് പുല്ല് മതി മറന്ന് രണ്ടേമ്പക്കമിട്ട് അണയരച്ച് കിടന്ന അവൾ എവിടെ പോവാൻ?,,,,,പിർ...ക്യാ ഹോഗയാ ബാബുജീ,,,,,,
വയർ വിശന്നാൽ തൊട്ടപ്പുറത്തെ ലോഡ്ജിന്റെ പിറകിലെ അപ്പക്കാട്ടിലേക്ക് നാട് വിട്ട് പോവുന്ന സ്വഭാവം പണ്ടേ ഉള്ളതാ. ഇരുട്ടിൽ അവളെ കണ്ടെത്തി തെളിച്ച് കൊണ്ട് വരുമ്പോഴേക്കും ചൂട്ടിയും ഞങ്ങളും തീട്ടത്തിൽ മുങ്ങിയിരിക്കും. അതല്ല വലിയ പ്രശ്നം പുതിയതായി വാങ്ങിയ ചങ്ങലക്കണ്ണികളിൽ നിന്നും---കഴുകിക്കളയാൻ പെടുന്ന പാട്!!
പോരെങ്കിൽ ഇന്നലെ പെയ്ത പുതു മഴയും!
(ഗൾഫിൽ ഒട്ടകത്തിനെ മേക്കുന്ന ഒരുത്തൻ കൂടി അത്രയും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല)
തുടകൾക്കിടയിൽ കൈ തിരുകി ട രൂപത്തിൽ കിടക്കുന്ന അനുജനെ വിളിച്ചുണർത്തി. അൽഭുതം; തലേന്ന് രാത്രി കഞ്ഞി കുടിക്കാഞ്ഞിട്ടായിരിക്കാം(പകരം ചോറ് തിന്നിരുന്നു) അവൻ കിടക്കപ്പായിൽമൂത്രമൊഴിച്ചിരുന്നില്ല!
ചൂട്ട് കത്തിച്ച് തെരഞ്ഞ ചൂട്ടിയെ തൊട്ട അയലോക്കത്തൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നെ എവിടെ പോവാൻ? ഇന്നലെ രാത്രി ഓൾക്ക് നൊലോളി ഉണ്ടായിനൊന്ന് ഒരു സംശയം ഉമ്മ പ്രഖ്യാപിച്ചപ്പോൾ ഉപ്പ പ്രവചിച്ചു “ന്നാ പിന്നെ നോക്കാനില്ല. ങ്ങള് ഇണ്ണിമൂസാക്കാന്റെ അവിടെ..... അവിടെണ്ടാവും ഓള്” അത് ശരിയായിരിക്കാം. അവരുടെ പോത്തനോട് ഈയിടെയായി കുടുതല്‍ ഒരു കുണ്ട്രസ്സ്, മേക്കാരനായ(ഇപ്പൊ മനസ്സിലായില്ലെ ഞാനെത്രാം ക്ലാസിലാണെന്ന്) ഞാൻ ചൂട്ടിയിൽ ദർശിച്ചിരുന്നു.
ഇണ്ണിമൂസാക്കയുടെ ആലയിൽ ഞങ്ങളെ ചൂട്ടിയുമില്ല അവരുടെ നാല് കന്നുമില്ല പുല്ല് മാത്രം ബാക്കി.
അപ്പൊ പിന്നെ ഇത് കന്നുകളൊക്കെ കൂട്ടം കൂടി കരുതി കൂട്ടിയുള്ള ഒരു ഒളിച്ചോടൽ തന്നെ!
ഞങ്ങളെ ഒച്ച കേട്ട് മുറ്റമടിക്കാനിറങ്ങിയ ഉണ്ണിമോൾ കുഞ്ഞാൾ ബാപ്പാനെ വിളിച്ചു.
അവരുടെ കന്നുകളെയൊക്കെ മരുതയിൽ മല കേറ്റി വിടാൻ കൊണ്ട് പോയി എന്ന് പറഞ്ഞതിൽ നിന്നും വ്യകതമായി... എന്ത്? എരുമയില്ലാതെ വീട്ടിലേക്ക് ചെന്നാൽ???
സുബ് ഹി നമസകാരം കഴിഞ്ഞ് വരുന്നവരിൽ നിന്നും, മക്കാനി ചായ കുടിക്കാൻ പോകുന്നവരിൽ നിന്നും അറിയാൻ കഴിഞ്ഞു ചൂട്ടി നേരെ പടിഞ്ഞാറോട്ട് വിട്ടിട്ടുണ്ടെന്ന്. പിന്നെ ഞങ്ങളും വിട്ടു. ചോദിച്ചറിഞ്ഞ് പോയി പോയി നാല് കി:മി: കഴിഞ്ഞ് വണ്ടൂരെത്തി. അന്തം വിട്ട് ഒരു കുന്തവും വിഴുങ്ങാത്ത ഞങ്ങൾ നാലും കൂടിയ റോഡിൽ ഇവ്വിധം റോഡുണ്ടാക്കിയ വിഡ്ഡികളെ? പ്രാകിക്കൊണ്ട് കുറച്ച് നേരം നിന്നു. നേരം നന്നായി വെളുത്തിരുന്നു.
പിന്നെ ചോദ്യമായി “ഒരെരുമനെ കണ്ടൊ..?ഒരെരുമനെ കണ്ടോ..??”
“ങാ കണ്ടല്ലൊ ഇപ്പൊ ഇവിടെ കാറിക്കൊണ്ട് നിന്നിരുന്നു. ചെലപ്പൊ തുപ്പാൻ പോയതായിരിക്കാം” ഏതൊ ഒരുത്തന്റെ ഫലിതം കേട്ട് ചിരിക്കുന്നവരുടെയൊക്കെ മൂന്ത നോക്കി കല്ലിന്മേല്‍ തുപ്പി എറിയാനുള്ള ദേഷ്യം ഉള്ളിലൊതുക്കി വിഡ്ഡിച്ചിരിയും ചിരിച്ച് ദയനീയമായി ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി.
അത് കണ്ട് ഒരു വയസ്സൻ ദേഷ്യപ്പെട്ടു “ഛെ..കള്ള ബലാലാളെ, ചെറിയ കുട്ടികളെയാണൊ രാവിലെ തന്നെ പുറം കേറാൻ കിട്ടിയത്”...........അയാൾ കണ്ടിരുന്നു ചങ്ങലയും വലിച്ച് പോവുന്ന തടിച്ചി എരുമയെ. “ചങ്ങല വലിഞ്ഞ അടയാളം നോക്കി പൊയ്ക്കോളിൻ” അയാൾ പറഞ്ഞ് തന്ന പ്രകാരം നിലമ്പൂർ റോഡിലൂടെ നടന്നു.
‘ങാ...കണ്ടു.....ദാ ഇപ്പൊ...ഇതിലെ...അഞ്ച് മിനുട്ട് മുമ്പെ’ നടന്ന് ന ട ന്ന് ന....ട.....ന്ന്....പതിനാല് കിമി:നിലംബൂർ അരുവാക്കോട്ടിൽ തേക്കിൻ കാട്ടിലെ നടവഴിയിലേക്ക് ചങ്ങലപ്പാടുകൾ തിരിഞ്ഞത് കണ്ട് ഞങ്ങളും ആ വഴിക്ക് വളയം തിരിച്ചു. അല്ല തിരിഞ്ഞു. ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാവുന്ന പൊന്തക്കാട്ടിലൂടെ കുറച്ചങ്ങ് നടന്നപ്പോൾ അവിടെയുമിവിടെയുമായി നിന്നിരുന്ന കുറേ പെണ്ണുങ്ങൾ#? ഞങ്ങളെ അമ്പരപ്പോടെ നോക്കി!! വിഷയം കേട്ടപ്പോൾ ഒരുത്തി പറഞ്ഞു “ങേ...അതായിരുന്നൊ കാര്യം ഞങ്ങൾ കരുതി.......!!!ഇതിലെ തന്നെ ഓടിയിട്ടുണ്ട് നേരെ നടന്നോളിൻ” അതിനിടക്ക് കുറച്ചപ്പുറത്തെ ഒന്ന് രണ്ട് പെണ്ണുങ്ങൾ ചിരിച്ച് കൊണ്ട് വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു
“എടീ യശോദെ ഒത്തോടീ..രാവിലെത്തന്നെ നല്ല കോളാല്ലേ കിട്ട്യേത്”
പാടത്തേക്കിറങ്ങിയ ഞങ്ങൾ കിഡ്സ് എവരി ബഡി ഹാപ്പി! അവളും പുറത്തേറി ആക്രാന്തം കാട്ടി ആക്രീഡനത്തിൽ മുഴുകി കൊണ്ട് വേറേ ഒന്നും!!അതൊന്നും ഞങ്ങൾക്കൊരു വിഷയമല്ല എന്ന ഭാവം പോലും കാണിക്കാതെ മേയുന്ന കന്നിൻ കൂട്ടവും. അനുജൻ ശീമക്കൊന്ന കമ്പിനാൽ ചൂട്ടിയുമായി അവന്റെ സന്തോഷം പങ്കിട്ടെങ്കിലും അതൊന്നും അവൾ മൈന്റ് ചെയ്തതേയില്ല. എന്നാൽ പോത്തൻ ഇടക്കിടക്ക് ചൂട്ടിയുടെ വാലിന്റവിടെ മണത്ത് ഞങ്ങളെ നോക്കി ഇളിച്ച് കാണിക്കുന്നുണ്ടായിരുന്നു. അപ്പോൾ ആ കന്നുകളെ നോക്കുന്നയാൾ പറഞ്ഞു“നിങ്ങൾ കുറച്ചേരം നിക്കി. ഓക്ക് മതിയായാൽ ങ്ങള് വിളിക്കാതെ തന്നെ ഓള് പോരും”
അവൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ഗോസം വർദ്ധന ഉപ കേന്ദ്രത്തിലെ പശുപതി അവളുടെ പശനത്തിൽ ഒന്ന് കൈ കടത്തിയാൽ എല്ലാം സോൾവ് ആകുമായിരുന്നു.നേരം ഒരു രണ്ട് മണിയായിക്കാണും അവളുടെ ‘മദി’ മതിയാവാൻ.ലാസ്റ്റ് ചൂട്ടി പോത്തനെ ഒന്ന് നോക്കി ഒരു നെടുവീർപ്പുമിട്ട് തിരിഞ്ഞു. ചൂട്ടിയുടെ ആ പോക്കും നോക്കി നിർനിമേഷനായി നിൽക്കുന്ന പോത്തൻ; ഞങ്ങൾ ഫോറസ്റ്റിലേക്ക് കേറി കണ്ണിൽ നിന്നും മറയാൻ നേരം ഒന്ന് നീട്ടി മുക്രയിട്ടു. അത് കേട്ട് ചൂട്ടി ഒന്ന് തിരിഞ്ഞു. “ആ പാടത്തെ കലക്ക വെള്ളം ഞങ്ങളെ ഇത്ര നേരം കുടിപ്പിച്ചതും പോര ഇനിയും തിരിഞ്ഞ് കളിക്കുന്നൊ പച്ചപ്പൊലിയാടിച്ചി നായിന്റെ മോള്..... ഓടെടി....“അനുജൻ: അവൻ ദേഷ്യപ്പെടുകയായിരുന്നില്ല കരയുകയായിരുന്നു. അത് തീർത്തത് അവന്റെ കൈയ്യിലെ വടി കൊണ്ട് ചൂട്ടിയുടെ പുറത്ത്.
“ങാ ഹാ..ഞങ്ങൾ കണ്ടു. പോത്ത് നന്നായി കേറി അല്ലേ? ഓളെ പൂതിയൊക്കെ മാറിയൊ” കാട്ടിനുള്ളിൽ നിൽക്കുന്ന ഒരുത്തി.നേരത്തെ കണ്ട അത്രയും പെണ്ണൂങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.
ഞാൻ ഒരിളിഭ്യച്ചിരി ചിരിച്ചോണ്ട് നടന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പെട്ടെന്ന് ഒരുത്തി വഴി തടഞ്ഞ് നിർത്തി ചോദിച്ചു.
“ഇനി നിങ്ങൾക്ക് കേറിപ്പഠിക്കണ്ടെ? പെര്നാളായതോണ്ട് നിനക്കും മേക്കാരനും കൂടി അഞ്ച് ഉർപ്യ തന്നാ മതി”
മറുപടിക്ക് കാക്കാതെ, പെണ്ണുങ്ങളൊക്കെ ചിരിയോ ചിരി. എനിക്ക് ചിലതെല്ലാം മനസ്സിലായില്ലെങ്കിലും അനുജന് ഒന്നും മനസ്സിലായില്ല!
വഴിയിലും പിന്നെ ഏറെ വൈകി വീട്ടിലെത്തിപ്പെട്ടപ്പോഴും ഉണ്ടായതൊന്നും ഇവിടെ എഴുതുന്നില്ല....
തൊടിയില്‍ കിട്ടാവുന്ന എല്ലാ കിഴങ്ങുകളും തണ്ടും, താളും ഇലയും മിക്സ് ചെയ്തുണ്ടാക്കിയ കൂട്ടാനിലേക്ക്, ഞങ്ങൾക്കായി മാറ്റി വച്ച കഞ്ഞിയിലെ വറ്റ് ഊറ്റി ഇട്ട്, പുളിയിട്ട തല മുറിയൻ ഉണക്കമത്തിക്കറിയും കൂട്ടിക്കുഴച്ച് തിന്ന് പള്ള ഭും... എന്നായപ്പോൾ തുടങ്ങി അനുജന്റെ കഥാസാരം...
"പിന്നേ...കാട്ടില്..പരുത്ത പരുത്ത തേക്ക്...അയിന്റെടക്ക് കൊറേ പെണ്ണുങ്ങള്‍...ഞങ്ങൾ പോന്നപ്പൊ അയിലൊരുത്തി ചോയ്ക്കാ കേറിപ്പടിക്കണോന്ന്. അത് ന്താമ്മാ...എവിട്യാ കേറിപ്പടിക്ക്യാ? ഞാന്‍ ഇക്കാനോട് ചോയ്ച്ചപ്പൊ ഇക്കാക്കുമറീല. അതല്ല.... ഓള്‍ പറയാ മേക്കാരന്‍ ന്ന്. ഓളെ പ്പൊന്റെ കജ്ജ് കിട്ട്യാ...ഹും...”
അത് കേട്ട് ഉമ്മ എന്നെയൊന്ന് ഇടം കണ്ണിട്ട് നോക്കിയോ?
“............മ്മാ ന്നട്ട്....... ആ മൻസൻ ഞങ്ങക്ക് ചായയും ഉണ്ടക്കായിയും മാങ്ങി തന്നു. ഞങ്ങൾ കൊറേ പറഞ്ഞു മാണ്ടാ മാണ്ടാന്ന്. പിന്നെ.....പിന്നെ......പള്ള പയ്ചപ്പൊ”ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്. ഏതൊരു വീട്ടിൽ ചെന്നാലും ആക്രാന്തം കാട്ടി തന്നത് മുഴുവൻ തിന്ന് പാത്രം കാലിയാക്കരുത് എന്നൊക്കെ പഠിപ്പിച്ച ഉമ്മ അത് കേട്ട് ദേഷ്യപ്പെട്ടില്ല!!
“എന്താ മ്മാ ഞമ്മളെ ചൂട്ടിനെ പെര്നാളിന് വൊളുഅ അർത്ത് എറച്ചി എല്ലാർക്കും വാരിക്കൊടുത്താൽ?” എരുമയെ നോക്കി വളർത്താനുള്ള ബുദ്ധിമുട്ടിന്റെ അവസാന വാക്കായിരുന്നു അത്.അങ്ങനെ ഓരോചോദ്യവുമായി അന്നത്തെ രാത്രി ഉമ്മറപ്പടി പുറത്താക്കി വാതിലടച്ച്, വെളിച്ചത്തില്‍ ഭക്ഷണം കഴിച്ച് ഇരുട്ടത്ത് ഉറങ്ങാൻ കിടന്നപ്പോൾ
ഉപ്പയും ഉമ്മയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കേട്ടിരുന്നു.
പിറ്റേന്ന് രാവിലെ പതിവ് പോലെ പാൽ വിതരണവും മറ്റും കഴിഞ്ഞ് കടല വറുത്തത്
ബാറ്ററിപ്പെട്ടിയിലാക്കി ഞങ്ങള്‍ റോഡിലേക്കിറങ്ങാന്‍ ഒരുങ്ങി. ഞാന്‍, കഴിഞ്ഞ പെരുന്നാളിന് അമ്മാവന്‍ ഗള്‍ഫില്‍ നിന്നും അയച്ച് തന്ന ഷര്‍ട്ട് എടുത്തിട്ടു.(അന്ന് ഷര്‍ട്ടിനും പവാടക്കും കൂടി നാല് മീറ്റര്‍ തുണി പോസ്റ്റ് വഴി അയച്ചതിന് കൊച്ചി കസ്റ്റംസില്‍ നിന്നും മുന്നൂറ് രൂപ ഡ്യൂട്ടി അടക്കാന്‍ ലറ്റര്‍ വന്നു. ഇന്ന് മൂന്ന് ലക്ഷം ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. അതിന് കഴിവില്ല. സാധനം വേണ്ട എന്ന് പറഞ്ഞ് മറുപടി അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് അതാ വരുന്നു പാര്‍സല്‍!അന്നത് ഒരു നിധിയല്ല അതിലും എത്രയോ വലുതായിരുന്നു. ഏത് ഓഫീസറായാലും ഒരു പൈസ ഡ്യൂട്ടിയില്ലാതെ അത് വിട്ട് തന്ന ആ നല്ല മനസ്സിന് അന്നുമിന്നും ഞങ്ങളുടെ നന്ദിയും നല്ലതിനായുള്ള പ്രാര്‍ത്തനയും ഉണ്ട്) അനുജന്‍ ഗൾഫ് തുണി കൊണ്ടടിച്ച ഡ്രോയർ എടുത്തുടുത്തു. അതിന് മുകളില്‍ കൈലിയുടുത്ത് മടക്കിക്കുത്തി. അണിഞ്ഞ പഴയ ഷർട്ടൂരി എറിഞ്ഞു. പിന്നെ ഉടുതുണി മേലോട്ട് മാടി വച്ചു. പാര്‍സല്‍ വന്ന തുണികൊണ്ടടിച്ച അതിന്മേല്‍ അപ്പോഴും ബോള്‍ പേന കൊണ്ട് എഴുതിയ അഡ്ഡ്രസ്സും, സ്വര്‍ണ്ണ കളറില്‍ മേഡിന്‍ ജപ്പാനും മായാതെ കിടപ്പുണ്ടായിരുന്നു.അത് കണ്ട് ഉമ്മ പറഞ്ഞു “നീയെന്താ മീൻ കച്ചവടത്തിന് പോകുന്നൊ?കുട്ടിയാവോലി....കുട്ടിയാവോലി എന്ന് പറഞ്ഞ് നടന്നൊ”
അപ്പോള്‍ അവന്‍ പറയുകയാ.. “ഇതാ പറീണത് ങ്ങക്ക് വിവരം ല്ലാന്ന്...തുണി മാടിക്കേറ്റി നടക്കുമ്പൊ മന്‍സന്മാര് അടീലെ ഡ്രോയര്‍ കണ്ട് അന്തം വിട്ട് നിന്ന് പറയും‘ ങാഹാ ചെക്കന്റെ ഡ്രോയര്‍ കണ്ടോ? അത് ജപ്പാന്റേതാകുമ്പം ഓന്റെ പുത്യേ പെര്ന്നാള്‍ തുണീം കുപ്പായോം അയിലും വല്യ നാട്ടിന്റേതാവൂലെ!!’ മനസ്സിലായൊ ബുത്തി മാണം. അതേയ്..... കടല വാങ്ങ്ണ മാതിരി വാങ്ങാന്‍ കിട്ടൂല.....ങ്ങളോടൊന്നും വർത്താനം പറഞ്ഞാ ശരിയാവൂല..... ജ്ജ് നടന്നാ ഇക്കാക്ക”
അവന്റെ ആ പറച്ചിലുകള്‍ കേട്ട് ഞാനും ഉമ്മയും ചിരിച്ചു. പക്ഷേ ഇന്നോര്‍ക്കുന്നു ഉമ്മാടെ ആ ചിരിക്കിടയിലും കണ്ണീരിന്റെ നനവുണ്ടായിരുന്നില്ലെ???
സമർപ്പണം:-
പെരുന്നാൾന്റെ തലേ ദിവസം പോലും പുത്തനുടുത്ത് ബിരിയാണിയടിച്ച് ബൈക്കോടിച്ച് പ ബ ഭ കളിച്ച് നടക്കുന്ന ഇന്നത്തെ പുതു തലമുറക്ക്.
#മുമ്പ് കുറേ വേശ്യകളാൽ (കു)പ്രസിദ്ധമായിരുന്നു നിലമ്പൂർ അരുവാക്കോട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ